ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ വീണ്ടും പാർലമെന്റിലേക്ക്: അയോഗ്യത പിന്‍വലിച്ച് ഉത്തരവ്
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു. ലോക്സഭ സെക്രട്ടറിയേറ്റാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മുഹമ്മദ് ഫൈസലിന്റെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് അയോഗ്യത പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം ഉണ്ടാവുന്നത്. കവരത്തി കോടതി മുഹമ്മദ് ഫൈസലിനെ ക്രിമിനല്‍ കേസില്‍ ശിക്ഷിച്ചതിന് പിന്നാലെയായിരുന്നു ലോക്സഭ സെക്രട്ടറിയേറ്റ് എന്‍ സി പി നേതാവ് കൂടിയായ മുഹമ്മദ് ഫൈസലിനെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയത്

കവരത്തി കോടതിയുടെ ഉത്തരവിന്മേല്‍ ഹൈക്കോടതി ചില തീരുമാനങ്ങള്‍ എടുത്തതിനാല്‍ ഫൈസനിലെ അയോഗ്യനാക്കിക്കൊണ്ട് നേരത്തെ എടുത്ത തീരുമാനം റദ്ദാക്കുന്നുവെന്നും ലോക്സഭ സെക്രട്ടറിയേറ്റ് ഉത്തരവിലൂടെ വ്യക്തമാക്കുന്നു. വധശ്രമക്കേസില്‍ ഫൈസല്‍ ഉള്‍പ്പടേയുള്ള പ്രതികളെ കവരത്തി കോടതി ശിക്ഷിച്ചെങ്കിലും ശിക്ഷയും അതിന്റെ നടപ്പാക്കലും ഹൈക്കോടതി തടഞ്ഞിരുന്നു.
ഇത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് ജനുവരിയില്‍ തന്നെ പുറത്ത് വന്നിരുന്നെങ്കിലും എംപി സ്ഥാനത്ത് നിന്നുള്ള അയോഗ്യത ഇതുവരെ നീക്കിയിരുന്നില്ല. തുടർന്നായിരുന്നു എംപി സ്ഥാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീംകോടതി ഇന്ന് കേസ് പരിഗണിക്കാനിരിക്കെ രാവിലെയാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് അയോഗ്യത പിന്‍വലിച്ച് ഉത്തരവിറക്കിയത്. കോടതികളില്‍ നിന്നും തുടർ നടപടികള്‍ ഉണ്ടാവുന്നത് വരെ അയോഗ്യത പിന്‍വലിക്കുന്നു എന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.
2016 ജനുവരി 5 ന് ആൻഡ്രോത്ത് ദ്വീപ് പോലീസ് സ്റ്റേഷനിൽ തനിക്കെതിരെ കള്ളക്കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്നാണ് മുഹമ്മദ് ഫൈസല്‍ എംപി അവകാശപ്പെടുന്നത്. വിചാരണ നടന്നുകൊണ്ടിരിക്കെ, 2019-ൽ അദ്ദേഹം എന്‍ സി പി സ്ഥാനാർത്ഥിയായി ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചു. അന്തരിച്ച കേന്ദ്രമന്ത്രി പി എം സയീദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലായിരുന്നു ഫൈസലിനും മറ്റ് മൂന്നുപേർക്കും 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും കവരത്തിയിലെ സെഷൻസ് കോടതി വിധിച്ചത്. 2009 ലായിരുന്നു കേസിന് ആസ്പദമായ സംഭവം.
ഇതിന് പിന്നാലെ ജനുവരി 13-ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8(3) പ്രകാരം ഫൈസലിനെ അയോഗ്യനാക്കി, ഏതെങ്കിലും കുറ്റത്തിന് രണ്ട് വർഷത്തിൽ കുറയാത്ത തടവിന് ശിക്ഷിക്കപ്പെട്ട വ്യക്തിയെ ഉടനടി അയോഗ്യനാക്കണമെന്നാണ് ജനപ്രാതിനിധ്യ നിയമം പറയുന്നത്. സൂറത്ത് മജിസ്‌ട്രേറ്റ് കോടതി അപകീർത്തിക്കുറ്റത്തിന് രണ്ട് വർഷം തടവിന് ശിക്ഷിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതും ഇതേ വകുപ്പ് പ്രകാരമായിരുന്നു.












Click it and Unblock the Notifications