'കുടി മുട്ടിച്ച' ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്തു! ഇനി സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം...
ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ 500 മീറ്റർ ദൂര പരിധിക്കുള്ളിൽ മദ്യവിൽപ്പന പാടില്ലെന്ന് 2016 ഓഗസ്റ്റിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
ദില്ലി: പാതയോരത്ത് മദ്യവിൽപ്പന നിരോധിച്ചുള്ള മുൻ ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്തു. ഏതെല്ലാം പഞ്ചായത്തുകളിൽ നിരോധനം ഏർപ്പെടുത്തണമെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി മുൻ ഉത്തരവ് ഭേദഗതി ചെയ്തത്. ഇതോടെ സംസ്ഥാന, ദേശീയ പാതയോരങ്ങളിലെ മദ്യവിൽപ്പന സംബന്ധിച്ച് തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് പൂർണ്ണ അധികാരം ലഭിച്ചു.
ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ 500 മീറ്റർ ദൂര പരിധിക്കുള്ളിൽ മദ്യവിൽപ്പന പാടില്ലെന്ന് 2016 ഓഗസ്റ്റിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ ഈ ഉത്തരവിനെതിരെ ആസാം സർക്കാരും മദ്യ വിതരണക്കാരും സുപ്രീംകോടതിയെ സമീപിച്ചു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും ഈ ഹർജിയെ അനുകൂലിച്ചിരുന്നു.

ഇത്തരത്തിലുള്ള വിവിധ ഹർജികൾ പരിഗണിച്ച സുപ്രീംകോടതി കോർപ്പറേഷൻ, നഗരസഭ പരിധികളിലെ മദ്യവിൽപ്പന ശാലകൾക്ക് ഉത്തരവ് ബാധകമല്ലെന്ന് നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ പഞ്ചായത്തുകളിലെ നിയന്ത്രണം കൂടി എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട് ആസാമും കേരളവും വീണ്ടും കോടതിയെ സമീപിച്ചു.
സംസ്ഥാന മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും പഞ്ചായത്ത് പരിധിയിലാണെന്നും, നിരോധനം ടൂറിസം മേഖലയെ ബാധിക്കുന്നുവെന്നുമായിരുന്നു കേരളത്തിന്റെ വാദം. ഹർജി നൽകിയ സംസ്ഥാനങ്ങളുടെ വാദം കേട്ട സുപ്രീംകോടതി ശനിയാഴ്ചയാണ് മുൻ ഉത്തരവിൽ ഭേദഗതി വരുത്തിയത്. കള്ളു ഷാപ്പ് അടക്കമുള്ള എല്ലാ മദ്യവിൽപ്പന ശാലകൾക്കും ഉത്തരവ് ബാധകമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.












Click it and Unblock the Notifications