ലോക്സഭ തിരഞ്ഞെടുപ്പ്: കർണാടകയില്‍ 20 സീറ്റ് പിടിക്കാന്‍ കോണ്‍ഗ്രസ്: 15 വരെ പുതുമുഖ സ്ഥാനാർത്ഥികള്‍
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ ലോക്സഭ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് നോട്ടം കൊയ്യാനുള്ള ശ്രമത്തിലാണ് കർണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 28 സീറ്റുകളിൽ 20ലും വിജയിക്കുയെന്നതാണ് പാർട്ടിയുടെ ലക്ഷ്യം. ഇതിന്റെ ആദ്യപടിയെന്നോണം ദേശീയ നേതാക്കള്‍ കൂടി പങ്കെടുക്കുന്ന യോഗം നാളെ ദില്ലിയില്‍ ചേരും. സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച ആദ്യഘട്ട ചർച്ചകളും നാളെയുണ്ടാവുമെന്നാണ് സൂചന.
കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട കെ എച്ച് മുനിയപ്പ (കോലാർ), മധു ബംഗാരപ്പ (ശിവമൊഗ), ഈശ്വർ ഖന്ദ്രെ (ബിദർ), കൃഷ്ണ ബൈരെ ഗൗഡ (ബെംഗളൂരു നോർത്ത്) എന്നിവരെല്ലാം നിലവില്‍ എം എൽ എമാരും മന്ത്രിമാരുമാണ്. ഇവർക്കെല്ലാം പകരം നേതൃത്വത്തിന് പുതിയ ആളുകളെ കണ്ടെത്തേണ്ടി വരും. പാർട്ടിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുമെന്നുമാണ് കെപിസിസി വർക്കിംഗ് പ്രസിഡന്റ് സലീം അഹമ്മദ് വ്യക്തമാക്കിയത്.

അതേസമയം, തന്നെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് മന്ത്രിമാർക്കും എംഎല്‍എമാർക്കും താല്‍പര്യമില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോഴും 2014, 2019 വർഷങ്ങളിലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായിരുന്നു കർണാടകയില്‍ കോണ്‍ഗ്രസ് നേരിട്ടത്. ഉത്തര കന്നഡയില്‍ കഴിഞ്ഞ ആറ് തവണയായും ദക്ഷിണ കന്നഡയില്‍ ഏഴ് തവണയും പാർട്ടി പരാജയപ്പെട്ടു.
ബെലഗാവി, ധാർവാഡ്, ബംഗളൂരു സൗത്ത്, ദാവൻഗെരെ എന്നിവിടങ്ങളിൽ ഒന്നിലധികം തവണ തോറ്റു. ബെംഗളൂരു സെൻട്രൽ, ബംഗളൂരു നോർത്ത്, ഉഡുപ്പി-ചിക്കമംഗളൂരു എന്നിവിടങ്ങളിൽ പോലും പാർട്ടി തുടർച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട് നില്‍ക്കുകയാണ്.
"2024 ലെ തിരഞ്ഞെടുപ്പിൽ, കുറഞ്ഞത് 12-15 പുതുമുഖങ്ങളെയെങ്കിലും കോൺഗ്രസ് കൊണ്ടുവന്നേക്കാം." എന്നാണ് രാഷ്ട്രീയ നിരീക്ഷകനായ ബി എസ് മൂർത്തിയെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. പരിചയസമ്പന്നരായ സ്ഥാനാർത്ഥികളുടെ കുറവ് വലിയൊരു പ്രശ്നമാണ്. നിയമസഭയിലും കൗൺസിലിലും ബിജെപി ഇതുവരെ പ്രതിപക്ഷ നേതാക്കളെയും പാർട്ടി സംസ്ഥാന അധ്യക്ഷനെയും നിയമിച്ചിട്ടില്ലെന്നത് കോൺഗ്രസിന് ഒരു സന്തോഷവാർത്തയായിരിക്കാം, എന്നാൽ ഈ ഭാഗ്യം എത്രനാൾ തുടരും എന്നതാണ് ചോദ്യമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്കും അവരുടേതായ പ്രശ്‌നങ്ങളുണ്ട്. എല്ലാ മേഖലകളിലും ഭരണവിരുദ്ധത നേരിടുന്ന വലിയൊരു നിരയാണ് അവർക്കുള്ളത്. മുതിർന്നവരിൽ വലിയൊരു വിഭാഗത്ത് ടിക്കറ്റ് നിഷേധിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പകരം ചെറുപ്പക്കാരായ മുൻ മന്ത്രിമാരെ മത്സരിപ്പിക്കാനും സാധ്യതയുണ്ട് . പല സീറ്റുകളിലും കോൺഗ്രസും ബിജെപിയും തമ്മിൽ നേർക്കുനേർ പോരാട്ടമാകുമെങ്കിലും ജെഡിഎസ് ശക്തമായ മാണ്ഡ്യയിലും ഹാസനിലും ത്രികോണ മത്സരമുണ്ടായേക്കും. ചിക്കബള്ളാപ്പൂർ, കോലാർ, മൈസൂരു, തുംകുരു, ബെംഗളൂരു റൂറൽ എന്നിവിടങ്ങളിൽ ജെഡിഎസിന് ജയിക്കാനാകില്ല, പക്ഷേ അവർ പിടിക്കുന്ന വോട്ടുകള്‍ വിജയത്തെ സ്വാധീനിക്കുമെന്നും ബിഎസ് മൂർത്തി പറഞ്ഞു.












Click it and Unblock the Notifications