ബിജെപിക്ക് മൂക്കുകയറിട്ടത് യുപി.. പിന്നില്‍ എസ്പിയും അഖിലേഷും തന്നെ
ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് 300 ല്‍ താഴെ സീറ്റ് ലഭിക്കാന്‍ കാരണം ഉത്തര്‍പ്രദേശില്‍ ഇന്ത്യാ ബ്ലോക്ക് നടത്തിയ തകര്‍പ്പന്‍ പ്രകടനം. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇന്ത്യന്‍ ബ്ലോക്കിന് 43 സീറ്റുകള്‍ പിടിച്ചെടുക്കാന്‍ സാധിച്ചപ്പോള്‍ എന്‍ഡിഎയ്ക്ക് 36 സീറ്റുകള്‍ ലഭിച്ചു. എസ്പിക്ക് 37 സീറ്റും കോണ്‍ഗ്രസിന് ആറ് സീറ്റും ബിജെപിക്ക് 33 സീറ്റും ലഭിച്ചു.
കേന്ദ്രത്തില്‍ നരേന്ദ്ര മോദി അധികാരത്തിലേറിയതിന് ശേഷം യുപിയില്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് ആഴത്തില്‍ വേരോട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നു. 2019 ലെ പ്രകടനം യുപിയില്‍ ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു ബിജെപി. എന്നാല്‍ കുറഞ്ഞ പോളിംഗ് ശതമാനം, മോദി അനുകൂല തരംഗത്തിന്റെ അഭാവം, പ്രാദേശിക വിഷയങ്ങള്‍ എന്നിവ കാരണം ബിജെപി കടുത്ത മത്സരമാണ് നേരിടുന്നതെന്ന സൂചന നേരത്തെ തന്നെ നല്‍കി.

അഖിലേഷ് യാദവും എസ്പിയുമാണ് സംസ്ഥാനത്തെ എക്‌സ് ഫാക്ടറായത് എന്ന് വ്യക്തമാണ്. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ 64 സീറ്റുകളാണ് എസ്പി വര്‍ധിപ്പിച്ചത്. ദളിത് വോട്ടുകള്‍ ആകര്‍ഷിക്കാന്‍ ചെറിയ ഒബിസി, ദളിത് പാര്‍ട്ടികളുടെ ബിജെപി വിരുദ്ധ മുന്നണിയും ബാബാസാഹെബ് വാഹിനിയുമുണ്ടാക്കി. തിരഞ്ഞെടുപ്പ് ഹിന്ദുത്വവും സാമൂഹിക നീതിയും തമ്മിലുള്ള പോരാട്ടമാക്കി മാറ്റാന്‍ അഖിലേഷിന് സാധിച്ചു.
2024 ല്‍ കോണ്‍ഗ്രസുമായി പ്രായോഗികമായ സീറ്റ് വിഭജനം നടത്തി. 11 സീറ്റുകള്‍ കോണ്‍ഗ്രസിനും 62 സീറ്റ് എസ്പിക്കും എന്ന ഫോര്‍മുല രൂപപ്പെട്ടു. എസ്പിയുടെ ഒരു മുസ്ലീം-യാദവ പാര്‍ട്ടിയെന്ന പ്രതിച്ഛായ കൂടുതല്‍ ഇല്ലാതാക്കാന്‍ അദ്ദേഹം ശ്രമിച്ചു. യുപിയിലെ 17 സംവരണ സീറ്റുകളില്‍ യാദവരല്ലാത്തവര്‍ക്ക് ടിക്കറ്റുകള്‍ അനുവദിച്ചു. ഇതിനൊപ്പം രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ മാറിയത് കോണ്‍ഗ്രസിനും ഗുണമായി.
രണ്ട് ഭാരത യാത്ര കോണ്‍ഗ്രസിനെയാകെ പുനരുജ്ജീവിപ്പിച്ചു. അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസിന്റെ വിജയം പാര്‍ട്ടിക്ക് തിരികെ വന്ന ജനപ്രീതിയിലേക്ക് വിരല്‍ ചൂണ്ടുന്നു. പ്രകടനപത്രികയിലെ അഞ്ച് ഗ്യാരണ്ടികള്‍ തൊഴിലുറപ്പ് വാഗ്ദാനവും എസ്സി, എസ്ടി, ഒബിസി സംവരണത്തില്‍ 50 ശതമാനം പരിധി ഉയര്‍ത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതിയും മികച്ച സ്വീകാര്യത നേടി.
ഇന്ത്യാ സഖ്യത്തിന്റെ സംയുക്ത റാലികള്‍ വൈകിയാണ് ആരംഭിച്ചത്. എന്നാല്‍ മെയ് മാസത്തില്‍ കുറഞ്ഞത് ആറ് റാലിയെങ്കിലും നടന്നിരുന്നു. പ്രതിപക്ഷ നേതാക്കള്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ട് നിലനില്‍ക്കുന്ന അസംതൃപ്തി തുടര്‍ച്ചയായി ഉപയോഗപ്പെടുത്തി. ജാതി സെന്‍സസിന്റെ ആവശ്യകത ബിജെപി എതിര്‍ത്തിരുന്നു. ബിജെപി സംവരണം ഇല്ലാതാക്കി ഭരണഘടന മാറ്റുമെന്ന ഭയം ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ ഉടലെടുത്തു.
ജീവിതപ്രശ്‌നങ്ങള്‍ക്ക് മേല്‍ വര്‍ഗീയത പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളെ അകറ്റുന്നതില്‍ ഇന്ത്യ സഖ്യം നേടിയ വിജയമാണ് രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തിലെ ബിജെപിയുടെ പരാജയത്തിന് സാക്ഷ്യം വഹിക്കുന്നത്. എസ്പിയുടെ അവദേശ് സിംഗ് എന്ന ദളിത് നേതാവാണ് ഇവിടെ വിജയിച്ചത്. 2014 ന് ശേഷം സംസ്ഥാനത്ത് ബിഎസ്പി നിശബ്ദമാണ്.
ഇത് കാരണം പ്രബലരായ യാദവരോടും അവരെ പ്രതിനിധീകരിക്കുന്ന എസ്പിയോടും ജാഗ്രത പുലര്‍ത്തിക്കൊണ്ട് ജാതവരല്ലാത്തവര്‍ ബിജെപിയെ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍, എസ്പി കോണ്‍ഗ്രസുമായി കൈകോര്‍ത്തതോടെ ഇന്ത്യാ ബ്ലോക്കിനെ അവര്‍ ഒരു ബദലായി കണ്ടു. ബിഎസ്പിയില്‍ നിന്ന് പടിഞ്ഞാറന്‍ യുപിയിലെ ജനപ്രിയ നേതാവായ ചന്ദ്രശേഖര്‍ ആസാദ് രൂപീകരിച്ച ഭീം ആര്‍മി/ആസാദ് സമാജ് പാര്‍ട്ടിയിലേക്ക് ജാതവുകള്‍ മാറി.
ചതുഷ്‌കോണ മത്സരം നടന്നെങ്കിലും നാഗിന സംവരണ സീറ്റില്‍ ആസാദ് മികച്ച വിജയം നേടി. പണപ്പെരുപ്പവും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും പോലുള്ള സാമ്പത്തിക പ്രശ്നങ്ങളും ചര്‍ച്ചയായി. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കീഴില്‍ 2017 മുതല്‍ 21 വരെ യുപി സമ്പദ്വ്യവസ്ഥ മോശം പ്രകടനമാണ് നടത്തിയതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
2012-17 എസ്പി സര്‍ക്കാരിന്റെ കാലത്ത് വളര്‍ച്ചാ നിരക്ക് 6.92 ശതമാനമായിരുന്നു, 2007-2012 മായാവതി സര്‍ക്കാരിന്റെ കാലത്ത് ജിഡിപി 6.10 ശതമാനത്തില്‍ നിന്ന് 7.28 ശതമാനമായി വളര്‍ന്നിരുന്നു. മെച്ചപ്പെട്ട ക്രമസമാധാനത്തിലേക്ക് പലരും വിരല്‍ ചൂണ്ടുമ്പോഴും യോഗിയുടെ 'ബുള്‍ഡോസര്‍ രാഷ്ട്രീയം' എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടില്ല.
മൊത്തത്തില്‍, 2024 ലെ തിരഞ്ഞെടുപ്പ് ഹിന്ദുത്വ ശക്തികളും സാമൂഹിക നീതിയെ പ്രതിനിധീകരിക്കുന്ന മണ്ഡല്‍ ശക്തികളും തമ്മിലുള്ള കടുത്ത മത്സരത്തിനാണ് സാക്ഷ്യം വഹിച്ചത്. രാമന്‍, സാമുദായിക പ്രശ്നങ്ങള്‍ എന്നിവയില്‍ നിന്ന് സാമ്പത്തികവും ജനാധിപത്യവും സംരക്ഷിക്കുന്ന, ജനങ്ങളുടെ ഉപജീവന പ്രശ്നങ്ങളിലേക്കുള്ള ആഖ്യാനത്തെ തിരിച്ചുവിടാന്‍ ഇന്ത്യാ ബ്ലോക്കിന് കഴിഞ്ഞു.












Click it and Unblock the Notifications