അവസാന മണിക്കൂറിൽ സ്ത്രീ വോട്ടർമാരെ വീഴ്ത്താൻ പ്രിയങ്ക ഗാന്ധിയുടെ യോർക്കർ! പുത്തൻ തന്ത്രം
ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തേക്ക് ഇറക്കാതെ പ്രിയങ്കയെ ഉത്തര്‍ പ്രദേശില്‍ ഉടനീളം പ്രചാരണത്തിന് ഇറക്കിയ കോണ്‍ഗ്രസ് ഉന്നമിടുന്നത് 2022ലേക്കാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുപിയിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്ന കാര്യത്തില്‍ സംശയമേതും വേണ്ട.
ഏറെ വൈകിയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുളള പ്രിയങ്ക ഗാന്ധിയുടെ വരവെങ്കിലും അതൊട്ടും പൊലിമ കുറഞ്ഞതല്ല. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ക്കിടയില്‍ തരംഗമുണ്ടാക്കാന്‍ പ്രിയങ്കയ്ക്ക് സാധിച്ചിട്ടുണ്ട്. സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടില്‍ ഇറങ്ങിയാണ് പ്രിയങ്കയുടെ കളികളെല്ലാം. യുപിയിലെ സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ട് പുതിയ തന്ത്രം പയറ്റുകയാണ് പ്രിയങ്ക.

പൾസ് അറിഞ്ഞ് പ്രിയങ്ക
ഇത്രയും നാള്‍ അണിയറയ്ക്ക് പിന്നിലിരുന്നു രാഷ്ട്രീയം നിരീക്ഷിക്കുകയായിരുന്നു പ്രിയങ്ക. ഒടുവില്‍ കളത്തില്‍ ഇറങ്ങിയപ്പോള്‍ പ്രായോഗിക രാഷ്ട്രീയത്തില്‍ തല മൂത്ത രാഷ്ട്രീയക്കാരെ കവച്ച് വെയ്ക്കുന്ന മിടുക്കാണ് പ്രിയങ്ക പ്രകടിപ്പിക്കുന്നത്. ജനങ്ങളുടെ പള്‍സ് അറിയാന്‍ അവര്‍ക്ക് ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് പ്രിയങ്ക ഓരോ ഇടത്തും.

നാളത്തേക്കുളള അടിത്തറ
ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരി ഉത്തര്‍ ്പ്രദേശിലെ ഓരോ തെരുവിലും കുടിലിലും കയറി ഇറങ്ങുമ്പോള്‍ സാധാരണക്കാരായ വോട്ടര്‍മാരില്‍ നിന്നും നേടിയെടുക്കുന്ന വിശ്വാസമാണ് നാളത്തേക്കുളള യുപിയിലെ കോണ്‍ഗ്രസിന്റെ അടിത്തറ എന്നുറപ്പിക്കാം. കര്‍ഷകരും സ്ത്രീകളുമടക്കം സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരുമായ മനുഷ്യര്‍ക്കൊപ്പം തങ്ങളുണ്ട് എന്ന സന്ദേശമാണ് പ്രിയങ്ക നല്‍കുന്നത്.

നിങ്ങളിൽ ഒരാളാണ്
പ്രിയങ്കയുടെ ഈ ഇടപെടലിന്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. മോദിയുടെ മണ്ഡലമായ വാരണാസിയില്‍ ചെന്ന് ഗ്രാമീണരുമായി പ്രിയങ്ക സംസാരിക്കുന്നു. സ്വന്തം മണ്ഡലത്തിലെ വോട്ടര്‍മാരെ കാണാന്‍ മാത്രം വിദേശ യാത്ര പോകുന്ന മോദിക്ക് സമയമില്ലെന്ന് കുറ്റപ്പെടുത്തുന്നു. നിങ്ങളില്‍ ഒരാളാണ് താനെന്ന് പ്രിയങ്ക വിശ്വാസം നല്‍കുകയാണ് ഉത്തര്‍ പ്രദേശുകാര്‍ക്ക്.

കണ്ണ് സ്ത്രീ വോട്ടർമാരിൽ
പ്രിയങ്ക പോകുന്ന ഇടത്തെല്ലാം ആളുകൂടുന്നത് ദിനംപ്രതിയെന്നോണം ഉയരുന്ന അവരുടെ ജനപ്രീതി തന്നെയാണ് സൂചിപ്പിക്കുന്നത്. 2014ലെ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റില്‍ ചുരുങ്ങിപ്പോയ കോണ്‍ഗ്രസിനെ ഉയര്‍ത്തിയെടുക്കാന്‍ പ്രിയങ്ക ഗാന്ധിക്ക് വന്‍ പദ്ധതികളാണുളളത്. ഇത്തവണ പ്രധാനമായും യുപിയിലെ സ്ത്രീ വോട്ടര്‍മാരിലാണ് പ്രിയങ്കയുടെ കണ്ണ്.

പ്രിയങ്കയുടെ കത്തുകൾ
അമേഠിയിലെ വോട്ടര്‍മാര്‍ക്ക് വികസന വാഗ്ദാനങ്ങളുമായി രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം തുറന്ന കത്ത് എഴുതിയിരുന്നു. അതേ വഴിയില്‍ ഉത്തര്‍ പ്രേദശിലാകെ കത്തെഴുത്താണ് പ്രിയങ്കയും പരീക്ഷിക്കുന്നത്. ആശ, അങ്കനവാടി വര്‍ക്കേഴ്‌സ്, തൊഴിലുറപ്പ് തൊഴിലാളികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, മ്ദ്രസകള്‍ എന്നിവര്‍ക്കാണ് പ്രിയങ്കയുടെ വെവ്വേറെ കത്തുകള്‍.

14 മണ്ഡലങ്ങളിലും കത്ത്
പ്രിയങ്ക ഗാന്ധിക്ക് ചുമതലയുളള പടിഞ്ഞാറന്‍ യുപിയിലെ 14 ലോക്‌സഭാ മണ്ഡലങ്ങളിലെക്കാണ് പ്രിയങ്കയുടെ കത്തുകള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓരോ മണ്ഡലത്തിലും പ്രിയങ്കയുടെ കത്തുകള്‍ വിതരണം ചെയ്യു. അമേഠിയും റായ്ബറേലിയും അടക്കമുളള മണ്ഡലങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.

സ്ത്രീ തൊഴിലാളികളുടെ യോഗം
പരസ്യ പ്രചാരണത്തിനുളള സമയ പരിധി ശനിയാഴ്ച അവസാനിച്ചിരിക്കേയാണ് അവസാന നിമിഷം സ്ത്രീ വോട്ടര്‍മാരിലേക്ക് എത്താനുളള കോണ്‍ഗ്രസിന്റെ കഠിന പ്രയത്‌നം. രാഹുല്‍ ഗാന്ധിക്കൊപ്പം കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി അമേഠിയില്‍ സ്ത്രീ തൊഴിലാളികളുടെ പ്രത്യേക യോഗം വിളിച്ച് ചേര്‍ക്കുകയുണ്ടായി.

വലിയ വാഗ്ദാനങ്ങൾ
ആരോഗ്യ ബജറ്റ് ഇരട്ടിയാക്കും, ഫണ്ട് വര്‍ധിപ്പിക്കും, മുടങ്ങിപ്പോയ വേതനം പൂര്‍ണമായും വിതരണം ചെയ്യും എന്നതടക്കമുളള വാഗ്ദാനങ്ങളാണ് ആശ വര്‍ക്കേഴ്‌സിനുളള കത്തില്‍ പ്രിയങ്ക നല്‍കുന്നത്. നിലവിലെ സര്‍ക്കാര്‍ വഞ്ചിച്ചുവെന്നും വാഗ്ദാനങ്ങള്‍ക്ക് പകരം ലാത്തിയടിയാണ് തന്നതെന്നും പ്രിയങ്കയുടെ കത്തില്‍ പറയുന്നു.

ശമ്പളക്കുടിശ്ശിക തീര്‍ക്കും
കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ താല്‍ക്കാലിക ജീവനക്കാരായ അധ്യാപകര്‍ അടക്കമുളളവരുടെ ശമ്പളക്കുടിശ്ശിക തീര്‍ക്കുമെന്ന് പ്രിയങ്ക കത്തില്‍ പറയുന്നു. 2020തോടെ എല്ലാ ഒഴിവുകളും നികത്തും. മദ്രസാ വിദ്യാഭ്യാസത്തെ ആധുനികവല്‍ക്കരിക്കും. തൊഴിലുറപ്പുകാരുടെ പ്രശ്‌നങ്ങള്‍ക്ക് 100 ദിവസനത്തിനകം പരിഹാരം കാണാന്‍ കമ്മിറ്റി രൂപീകരിക്കുമെന്നും കത്തില്‍ പറയുന്നു.


Click it and Unblock the Notifications