ലുലുമാളില്‍ 80 ശതമാനവും ഹിന്ദു ജീവനക്കാര്‍; വ്യാജ പ്രചാരണം വിശ്വസിക്കരുതെന്ന് മാനേജ്മെന്റ്
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ ദിവസങ്ങള്‍ക്ക് മുമ്പ് തുറന്ന ലുലുമാളിനെതിരായ പ്രതിഷേധം തുടരുന്നു. ഹിന്ദുത്വ സംഘടനകള്‍ ഇന്നും പ്രകടനവുമായി എത്തി. ഉച്ചയ്ക്ക് ശേഷം നൂറോളം പേര്‍ നടത്തിയ മാര്‍ച്ച് തടഞ്ഞ പോലിസ്, നിരവധി പേരെ അറസ്റ്റ്ചെയ്തു. മാളില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് പ്രഖ്യാപിച്ച് ഹിന്ദു മഹാസഭ, രജ്പുത് കര്‍ണി സേന എന്നീ സംഘടനകളുടെ പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തിയത്. ശനിയാഴ്ചയും സമാന സംഭവമുണ്ടായിരുന്നു.
മാളിലെ ജീവനക്കാരെ കുറിച്ചുള്ള പ്രചാരണങ്ങള്‍ക്ക് മറുപടിയായി മാനേജ്മെന്റ് വാര്‍ത്താകുറിപ്പ് ഇറക്കി. മാളിലെ ജീവനക്കാരില്‍ 80 ശതമാനവും ഹിന്ദുക്കളാണെന്നും ബാക്കി മറ്റു മതസ്ഥരാണെന്നും ലുലു മാള്‍ ജനറല്‍ മാനേജര്‍ സമീര്‍ വര്‍മ പറഞ്ഞു. ഒരുവിഭാഗം ദുരുദ്ദേശത്തോടെ വ്യാജ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മാളിനുള്ളില്‍ ഒരുവിധത്തിലുള്ള മതചടങ്ങുകളും അനുവദിക്കില്ലെന്നും മാനേജര്‍ പറഞ്ഞു.

അതേസമയം, പുതിയ സംഭവവികാസങ്ങളെത്തുടര്‍ന്ന് മാളിന് ചുറ്റും സുരക്ഷ ശക്തമാക്കുകയും മാള്‍ സ്ഥിതിചെയ്യുന്ന സുശാന്ത് ഗോള്‍ഫ് സിറ്റി സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അജയ് പ്രതാപ് സിങിനെ സ്ഥലംമാറ്റുകയും ചെയ്തു. ഗോസായിഗഞ്ച് ഇന്‍സ്പക്ടര്‍ ശൈലേന്ദ്ര പ്രതാപ് സിങ്ങിനാണ് പുതിയ ചുമതല. ദക്ഷിണ മേഖലാ ഡി.സി.പി ഗോപാല്‍ കൃഷ്ണ ചൗധരിയെ മാറ്റി സുഭാഷ് ഷാക്യക്ക് ചുമതലനല്‍കുകയും ചെയ്തു.
മാളില്‍ ഏതാനും യുവാക്കള്‍ നിസ്‌കാരം നിര്‍വഹിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ഇതേതുടര്‍ന്ന് ഹിന്ദുത്വ സംഘടനകള്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ ശ്രമിച്ചതുമാണ് പുതിയ വിവാദങ്ങളുടെ കാതല്‍. കൂടാതെ മാളിനെതിരേ വര്‍ഗീയപ്രചാരണങ്ങളും കൊഴുക്കുകയാണ്. നിസ്‌കാരം നിര്‍വഹിച്ചവര്‍ക്കെതിരെ യു.പി പൊലിസ് കടുത്ത വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. കണ്ടാല്‍ അറിയുന്നവര്‍ക്കെതിരെയാണ് കേസ്.
അതേസമയം, നിസ്‌കാരം നടത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട് എന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. കുറച്ചുപേര്‍ വന്ന് സാധനങ്ങള്‍ ഒന്നും വാങ്ങാതെ നിസ്‌കരിച്ച വീഡിയോ ചിത്രീകരിച്ച് മടങ്ങുകയായിരുന്നുവത്രെ. ഇവര്‍ തെറ്റായ രീതിയിലാണ് നിസ്‌കരിച്ചതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications