മധ്യപ്രദേശിൽ ഉയർന്ന് പോളിംഗ്; ബിജെപിയെ വീഴ്ത്തി കോൺഗ്രസ് വരുമോ? ഭരണമാറ്റത്തിനുള്ള സൂചനയെന്ന്
ഭോപ്പാൽ: മധ്യപ്രദേശിൽ 76.22 ശതമാനം പോളിംഗായിരുന്നു ഇത്തവണ രേഖപ്പെടുത്തിയത്. 2018 നെ അപേക്ഷിച്ച് 0.59 ശതമാനം മാത്രമാണ് വർധനയെങ്കിലും സംസ്ഥാനത്തിന്റെ 66 വർഷത്തെ ചരിത്രത്തിനിടയിലെ ഏറ്റവും ഉയർന്ന പോളിംഗാണ് ഇത്. പോളിംഗ് ശതമാനം ഉയർന്നെങ്കിലും ഇത്തവണ പക്ഷെ ആർക്കാണ് മുൻതൂക്കമെന്ന് പ്രവചിക്കാൻ സാധിക്കാത്ത സാഹചര്യമാണെന്നാണ് രാഷ്ട്രീയ നീരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ തവണ 75.63 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിംഗ് ശതമാനം. അന്ന് 15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് മധ്യപ്രദേശ് ഭരണം കോൺഗ്രസ് പിടിച്ചെടുത്തു. അതേസമയം ഇത്തവണത്തെ പോളിംഗ് ശതമാനത്തിൽ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് പറയുകയാണ് രാഷ്ട്രീയ നിരീക്ഷക ഗിരിജ ശങ്കർ. 'പ്രത്യക്ഷമായ ഭരണവിരുദ്ധതയോ സർക്കാരിന് അനുകൂലമായ സാഹചര്യമോ ഇവിടെ ഉണ്ടായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയോരാഹുൽ ഗാന്ധിയോ പോലുള്ള ദേശീയ നേതാക്കളും അവർ ഉയർത്തിയ പ്രചരണങ്ങളും കാര്യമായ സ്വാധീനം ഇവിടെ ഉണ്ടാക്കിയിട്ടില്ല. സ്ഥാനാർത്ഥിത്വം തന്നെയാണ് പ്രധാനമാണ്. മികച്ച സ്ഥാനാർത്ഥികൾ അത് ഏത് രാഷ്ട്രീയ പാർട്ടിയാണെങ്കിലും വിജയിക്കും', അവർ പറഞ്ഞു.

എന്നാൽ വോട്ടിംഗ് ശതമാനത്തിലെ നേരിയ വർധനവ് ഭരണമാറ്റത്തിന്റെ സൂചനയാണെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും പോളിംഗ് ഉയർന്നത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് ബി ജെ പിയും കോൺഗ്രസും ഒരുപോലെ അവകാശപ്പെടുന്നത്.
അഭിപ്രായ സർവ്വേകളിൽ കോൺഗ്രസിനാണ് സംസ്ഥാനത്ത് മുൻതൂക്കം പ്രവചിക്കുന്നത്. എന്നാൽ ചില സർവ്വേകൾ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിച്ചത്. 230 അംഗ നിയമസഭയിൽ 116 സീറ്റുകളാണ് ആവശ്യം. 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 114 സീറ്റുകളായിരുന്നു കോൺഗ്രസ് നേടിയത്. ബി ജെ പിക്ക് 109 സീറ്റുകളും ലഭിച്ചു. ബി എസ് പി അടക്കമുള്ള പാർട്ടികളുടേയും സ്വതന്ത്രരുടേയും പിന്തുണയോടെയായിരുന്നു കോൺഗ്രസ് അധികാരത്തിലേറിയത്.
ഇതിന് മുൻപ് ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയ 2018 ൽ പോലും കോൺഗ്രസിന് 114 സീറ്റുകൾ വരെയെ നേടാനായിട്ടുള്ളൂവെന്നതാണ് ബി ജെ പി ആശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണയും കോൺഗ്രസിന് നേരിയ മുൻതൂക്കമുണ്ടായാലും ഭരണത്തുടർച്ച നേടാനാകുമെന്നതാണ് പാർട്ടിയുടെ പ്രതീക്ഷ. 2018 ൽ കോൺഗ്രസിന് അധികാരം ലഭിച്ചെങ്കിലും പിന്നീട് ഓപ്പറേഷൻ താമര പയറ്റി ബിജെപി സംസ്ഥാന ഭരണം പിടിച്ചെടുക്കുകയായിരുന്നു.












Click it and Unblock the Notifications