വധശിക്ഷ ലഭിച്ച സഹോദരികള്‍ രക്ഷപ്പെടാനുള്ള ശ്രമത്തില്‍
മുംബൈ: ഭിക്ഷാടനത്തിനായി പതിമൂന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോവുകയും അതില്‍ ഒന്‍പത് കുട്ടികളെ തലയ്ക്കടിച്ച് കൊല ചെയ്യുകയും ചെയ്ത കേസില്‍ വധശിക്ഷ ലഭിച്ച സഹോദരികള്‍ രക്ഷപ്പെടാനായുള്ള അവസാന ശ്രമത്തില്‍. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വധശിക്ഷ നടപ്പാക്കാനൊരുങ്ങവെയാണ് സഹോദരികള്‍ പുതിയ പഴുതുതേടുന്നത്.
ദയാഹര്‍ജി പരിഗണിക്കാന്‍ കാലതാമസം നേരിട്ടെന്ന കാരണം ചൂണ്ടിക്കാട്ടി ഇവരുടെ അഭിഭാഷകന്‍ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. ദയാഹര്‍ജി പരിഗണിക്കാന്‍ കാലതാമസം നേരിട്ട വധശിക്ഷ വിധിക്കപ്പെട്ടവരെ ശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്ന് സുപ്രീംകോടതി നേരത്തെ വിധിച്ചിരുന്നു. ഈ വിധി ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

1990-1996 കാലയളവിലാണ് മഹാരാഷ്ട്രയിലെ കോലാപൂര്‍ സ്വദേശികളായ രേണുക കിരണ്‍ ഷിന്‍ഡെ, സഹോദരി സീമ മോഹന്‍ എന്നിവര്‍ പാവപ്പെട്ട വീട്ടിലെ കുട്ടികളെ തട്ടിക്കൊണ്ടുവരികയും കൊലപ്പെടുത്തുകയും ചെയ്തത്. ഭിക്ഷാടനത്തിന് വിസമ്മതിച്ച കുട്ടികളെ വലിയ ഇരുമ്പുദണ്ഡ്‌കൊണ്ട് അടിച്ചു കൊലപ്പെടുത്തകയായിരുന്നു ഇവരുടെ രീതി.
കേസില്‍ ഇവരുടെ മാതാവും പ്രതിയായിരുന്നെങ്കിലും അവര്‍ വിചാരണയ്ക്കിടെ മരിച്ചു. 2001ല്‍ വിചാരണ കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. വിധി പിന്നീട് ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവെക്കുകയായിരുന്നു. ഇതിനുശേഷമാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. കഴിഞ്ഞമാസം രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇവരുടെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന് ബന്ധുക്കള്‍ക്ക് വിവരം നല്‍കിയിരുന്നു. വധശിക്ഷ നടപ്പാക്കുകയാണെങ്കില്‍ ഇന്ത്യയില്‍ വധശിക്ഷയ്ക്ക് വിധേയരാകുന്ന ആദ്യത്തെ സ്ത്രീകള്‍ ആകും ഇവര്‍.












Click it and Unblock the Notifications