ബംഗാളില്‍ മമത - ഇടത് - കോണ്‍ഗ്രസ് സഖ്യം?
കൊല്‍ക്കത്ത: മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് 184, സോണിയാ ഗാന്ധിയുടെ കോണ്‍ഗ്രസിന് 42, പ്രകാശ് കാരാട്ടിന്റെ സി പി എമ്മിന് 40 - 294 അംഗ പശ്ചിമ ബംഗാള്‍ നിയമസഭയിലെ സ്‌കോര്‍ കാര്‍ഡാണിത്. ഇവര്‍ മൂവരും ഒന്നിച്ച് കൂടിയാല്‍ വേറെയാരും ഭരണം മഷിയിട്ട് നോക്കണ്ട. ബി ജെ പിക്കെതിരെ ബംഗാളില്‍ തൃണമൂല്‍ - കോണ്‍ഗ്രസ് - സി പി എം വിശാല ഐക്യം രൂപപ്പെടുന്നുണ്ടോ. ഉണ്ടെന്നാണ് സൂചനകൾ.
2016 അസംബ്ലി തിരഞ്ഞെടുപ്പിന് മുമ്പായി ബി ജെ പിക്കെതിരെ ഒരു വിശാല ഐക്യം ഒരുങ്ങുന്നതിന്റെ സൂചനകളാണ് കൊല്‍ക്കത്ത നല്‍കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറാണ് എന്ന് സി പി എം നയം വ്യക്തമാക്കിക്കഴിഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വെറും രണ്ട് സീറ്റുകള്‍ മാത്രമാണ് ബംഗാളില്‍ സി പി എമ്മിന് കിട്ടിയത്. ഇടത് കോട്ട എന്ന് പേര് മാത്രമേ ബംഗാളില്‍ സി പി എമ്മിന് സ്വന്തമായുള്ളൂ, വോട്ടില്ല.
രണ്ട് വര്‍ഷത്തോളമായി കോണ്‍ഗ്രസുമായി മമത ബാനര്‍ജി കാണിക്കുന്ന അടുപ്പമാണ് ബി ജെ പിക്കെതിരെ ഒരു വിശാല ഐക്യം ബംഗാളില്‍ രൂപപ്പെട്ടു കൂടായ്കയില്ല എന്ന നിരീക്ഷണത്തിന് ആധാരം. ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്രയിലും ഹരിയാനയിലും തോറ്റമ്പിയ കോണ്‍ഗ്രസിന് എങ്ങനെയും പിടിച്ചുനിന്നേ മതിയാകൂ. വെറും നാല് സീറ്റില്‍ നിന്നാണ് മോദിയുടെ ബി ജെ പി ഹരിയാനയില്‍ ഭരണം പിടിച്ചത്. ഈ അത്ഭുതം ബംഗാളിലും ആവര്‍ത്തിച്ചു കൂടായ്കയില്ല.
എന്നാല്‍ മമത ബാനര്‍ജി വേണോ എന്ന കാര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസിന് രണ്ടഭിപ്രായമാണ്. ഒറ്റയ്ക്ക് മത്സരിച്ചാല്‍ കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയ്ക്ക് വകയില്ല. സി പി എമ്മിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം പ്രമാണിച്ച് നവംബര്‍ 17, 18 തീയതികളില്‍ നടത്തുന്ന പരിപാടിയിലേക്ക് സോണിയ മമതാ ബാനര്‍ജിയെ ക്ഷണിച്ചിട്ടുണ്ട്. മമത ഈ ക്ഷണം സ്വീകരിക്കുകയും ചെയ്തു. സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെയും സോണിയാ ഗാന്ധി ക്ഷണിച്ചിട്ടുണ്ട്. മോദിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള കൂട്ടായ്മയുടെ തുടക്കമാകുമോ ഈ പരിപാടി എന്നാണ് അറിയേണ്ടത്.