മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി, രൂക്ഷവിമർശനം
ഡൽഹി: മണിപ്പൂരിൽ കുക്കി വിഭാഗത്തിലെ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ സ്വമേധയാ കേസ് എടുത്ത് സുപ്രീം കോടതി. സംഭവത്തിൽ പ്രതികളെ പിടികൂടാൻ സ്വീകരിച്ച നടപടികൾ എന്തെന്ന് വിശദമാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് കോടതി നിർദ്ദേശിച്ചു. ഉടൻ നടപടിയെടുത്തില്ലെങ്കിൽ ഇടപെടുമെന്നും കോടതി താക്കീത് നൽകി.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷവിമർശനമാണ് കോടതി ഉയർത്തിയത്.' സർക്കാർ എത്രയും പെട്ടെന്ന് ഇടപെടേണ്ട സമയമാണിത്. ഭരണഘടനാപരമായ ജനാധിപത്യ സംവിധാനത്തിൽ ഇത്തരം സംഭവങ്ങൾ അംഗീകരിക്കാനാകില്ല. തീർത്തും അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണിത്. ഈ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ജനാധിപത്യത്തിന് എതിരാണ്', ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.
'സാമുദായിക സംഘർഷങ്ങളിൽ സ്ത്രീകളെ ആയുധമാക്കുന്നത് അംഗീകരിക്കാനാകില്ല. പുറത്തുവന്ന വീഡിയോകൾ ഞങ്ങളെ വല്ലാതെ അസ്വസ്ഥരാക്കി. സർക്കാർ നടപടിയെടുക്കാൻ തയ്യാറായില്ലെങ്കിൽ ഞങ്ങൾ ഇടപെടും', ചീഫ് ജസ്റ്റിസ് താക്കീത് നൽകി. കേസിൽ വെള്ളിയാഴ്ച വീണ്ടും വാദം കേൾക്കും.
മെയ് നാലിന് കാൻഗ്പോക്പി ജില്ലയിലായിരുന്നു രാജ്യത്തിന് തന്നെ നാണക്കേടായ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പല കോണിൽ നിന്നും രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായ നടപടിയാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇത്രയും ഹീനമായ സംഭവം നടന്നിട്ടും പ്രധാനമന്ത്രി പുലർത്തുന്ന മൗനത്തേയും കോൺഗ്രസ് ചോദ്യം ചെയ്തിരുന്നു.
അതേസമയം വിമർശനം കടുത്തതോടെ സംഭവത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതാദ്യമായാണ് മണിപ്പൂർ സംഘർഷത്തിൽ മോദി പ്രതികരിക്കുന്നത്.'മണിപ്പൂരിലെ സംഭവം ഏതൊരു പരിഷ്കൃത സമൂഹത്തിനും ലജ്ജാകരമാണ്. ദേഷ്യത്തിലും സങ്കടത്തിലും എന്റെ ഹൃദയം നിറയുകയാണ്. മണിപ്പൂരിലെ പെൺമക്കൾക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ല. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ഞാൻ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുകയാണ്. രാജസ്ഥാനിലായാലും ഛത്തീസ്ഗഡിലായാലും മണിപ്പൂരിലായാലും ഇത്തരം സംഭവങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം', പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം സംഭവത്തിൽ മുഖ്യമന്ത്രി പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹൊറദാസ് (32) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവർക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ബീരേൻ സിംഗ് പറഞ്ഞു.












Click it and Unblock the Notifications