മണിപ്പൂര്‍ കലാപം: പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; രാജീവ് സിംഗ് പുതിയ ഡിജിപി
ഇംഫാല്‍: കലാപം തകര്‍ത്തെറിഞ്ഞ മണിപ്പൂരില്‍ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. സംസ്ഥാനത്തെ പുതിയ ഡിജിപിയായി ത്രിപുര കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ രാജീവ് സിംഗിനെ നിയമിച്ചു. നിലവിലെ ഡി ജി പി പി ഡൂംഗലിനെ ആഭ്യന്തര വകുപ്പിലേക്ക് മാറ്റുകയും ചെയ്തു. മുന്‍ സിആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ ജനറലായ രാജീവ് സിംഗിനെ മെയ് 29-ന് കേന്ദ്രസര്‍ക്കാര്‍ മണിപ്പൂരിലേക്ക് ഇന്റര്‍-കേഡര്‍ ഡെപ്യൂട്ടേഷനില്‍ അയച്ചിരുന്നു.
സംസ്ഥാനത്ത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നതിന് തടയുന്നതിനായി ഗോത്ര വര്‍ഗക്കാരനോ മെയ്തി വിഭാഗക്കാരനോ അല്ലാത്ത ഓഫീസറെ നിയോഗിച്ചിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ, മണിപ്പൂര്‍ സര്‍ക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവായി കേന്ദ്ര സര്‍ക്കാര്‍ സിആര്‍പിഎഫ് മുന്‍ മേധാവി കുല്‍ദീപ് സിംഗിനെ നിയമിച്ചിരുന്നു.

മണിപ്പൂര്‍ കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും സമാധാനം പുനസ്ഥാപിക്കാന്‍ സമിതി രൂപീകരിക്കുകയും ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പൊലീസ് തലപ്പത്തെ ഈ മാറ്റം. വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലായിരിക്കും ജുഡീഷ്യല്‍ അന്വേഷണം. മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ യുകെയുടെ കീഴിലായിരിക്കും സമാധാന സമിതി എന്നും അമിത് ഷാ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും, കുക്കി, മെയ്തി വിഭാഗങ്ങളുടേയും സാമൂഹിക സംഘടനകളുടെയും പ്രതിനിധികള്‍ സമിതിയില്‍ ഉണ്ടാകും. അതേസമയം മണിപ്പൂരിലെ അക്രമത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ചുള്ള ആറ് കേസുകള്‍ സി ബി ഐക്ക് വിടും എന്നും അമിത് ഷാ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സ്ഥിതിഗതികള്‍ ഉടന്‍ സാധാരണ നിലയിലാകും എന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
സംസ്ഥാനത്ത് എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കാനും അഭയാര്‍ത്ഥികളെ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരുന്നത് ഉറപ്പാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ പറഞ്ഞു. ബി ജെ പി സംസ്ഥാനത്ത് അധികാരത്തില്‍ വന്നതിന് ശേഷം മണിപ്പൂര്‍ ശാന്തമാണ്. ജനങ്ങള്‍ക്ക് വികസനവും ക്ഷേമവും സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. കലാപത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.
മണിപ്പൂരില്‍ മേയ് 3 ന് ആണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. മെയ്തി സമുദായത്തിന് എസ്ടി പദവി നല്‍കാനുള്ള ശുപാര്‍ശ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഇതുവരെ സംസ്ഥാനത്ത് 80 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച കലാപകാരികളും സുരക്ഷാ സേനയും തമ്മില്‍ വെടിവെപ്പ് നടന്നതായി മുഖ്യമന്ത്രി എന്‍ ബീരേന്‍സിംഗ് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications