പുറത്താക്കിയാലും കുഴപ്പമില്ല, കർഷക സമരത്തെ പിന്തുണച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്
ദില്ലി: കേന്ദ്രം പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ ദില്ലി അതിര്‍ത്തികളില്‍ മാസങ്ങളായി കര്‍ഷകര്‍ തുടരുന്ന സമരത്തെ പിന്തുണച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കേന്ദ്രം ഭരിക്കുന്ന ബിജെപിയേയും സത്യ പാല്‍ മാലിക് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. നാല് മാസമായി ദില്ലി അതിര്‍ത്തികളില്‍ തുടരുന്ന കര്‍ഷക സമരം ബിജെപിക്ക് ഉത്തര്‍ പ്രദേശിലും ഹരിയാനയിലും രാജസ്ഥാനിലും വലിയ തോതില്‍ ജനപിന്തുണ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന് സത്യ പാല്‍ മാലിക് പ്രതികരിച്ചു.
ഒരു നായ ചത്താല്‍ പോലും ആരെങ്കിലും വേദനിക്കും. എന്നാല്‍ ഇതുവരെ 250 കര്‍ഷകരാണ് മരണപ്പെട്ടിരിക്കുന്നത്. എന്നിട്ടും ഒരാള്‍ പോലും ദുഖം രേഖപ്പെടുത്തുന്നത് കണ്ടില്ലെന്ന് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗവര്‍ണര്‍ പ്രതികരിച്ചു. ഈ സമരം ഇത്തരത്തില്‍ തന്നെ തുടരുകയാണ് എങ്കില്‍ ബിജെപിക്ക് ഉത്തര്‍ പ്രദേശിലും ഹരിയാനയിലും രാജസ്ഥാനിലും വന്‍ തിരിച്ചടി നേരിടുമെന്നും സത്യ പാല്‍ മാലിക് പറഞ്ഞു.

കര്‍ഷക സമരം സംബന്ധിച്ച് താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും സംസാരിച്ചതായും സത്യ പാല്‍ മാലിക് വ്യക്തമാക്കി. കര്‍ഷകര്‍ തിരിച്ച് പോകുന്നത് ഒഴിഞ്ഞ കൈകളുമായിട്ടാവരുത്. സര്‍ക്കാര്‍ കര്‍ഷകരുമായി ഉടനെ തന്നെ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാകണം എന്നും സത്യപാല്‍ മാലിക് ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ പദവിയില്‍ ഇരുന്ന് കൊണ്ട് താന്‍ സര്‍ക്കാരിന് എതിരെ സംസാരിക്കുന്നു എന്നാണ് അവര്‍ കരുതുന്നത് എങ്കില്‍ സ്ഥാനം ഒഴിയാന്‍ താന്‍ തയ്യാറാണെന്ന് സത്യ പാല്‍ മാലിക് പറഞ്ഞു. ഗവര്‍ണര്‍ അല്ലെങ്കിലും താന്‍ പ്രതികരിക്കും. കര്‍ഷകരുടെ ഈ അവസ്ഥ കണ്ട് തനിക്ക് മിണ്ടാതിരിക്കാനാവില്ല. ആളുകള്‍ എംഎല്‍എമാരെ കൈകാര്യം ചെയ്യുന്നത് കൊണ്ട് ബിജെപി നേതാക്കള്‍ക്ക് ഗ്രാമത്തില്‍ നിന്ന് പുറത്ത് പോകാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഈ പ്രശ്‌നം പരിഹരിക്കപ്പെടരുത് എന്ന് കരുതുന്നവരാണ് സര്‍ക്കാരിനെ ദ്രോഹിക്കുന്നത്. താന്‍ പറയുന്നത് സര്‍ക്കാരിനെ ദ്രോഹിക്കാനല്ല. ആരെങ്കിലും തങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനുണ്ട് എന്ന് കര്‍ഷകര്‍ക്ക് തോന്നട്ടെ എന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications