ഏപ്രിൽ 14ന് ശേഷവും ബെംഗളൂരുവിൽ ലോക്ക് ഡൌൺ: കൊവിഡ് 19 റെഡ് സോണുകളിൽ കർശന നിയന്ത്രണമെന്ന് മന്ത്രി
ബെംഗളൂരു: ഏപ്രിൽ 14ന് ശേഷവും ബെംഗളൂരുവിൽ ലോക്ക് ഡൌൺ തുടരുമെന്ന് കർണ്ണാടക മന്ത്രി. ബെംഗളൂരൂ ഉൾപ്പെടെ കൊവിഡ് റെഡ് സോണിലുൾപ്പെടുന്ന നഗരങ്ങളിലാണ് ഏപ്രിൽ 14ന് ലോക്ക് ഡൌൺ അവസാനിച്ചാലും നിയന്ത്രണങ്ങൾ തുടരുക. സംസ്ഥാനത്തെ കൊറോണയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കെ സുധാകറാണ് ലോക്ക് ഡൌൺ നീട്ടുന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടതെന്നാണ് ന്യൂസ് 18 റിപ്പോർട്ട്. കർണാടത്തിൽ റിപ്പോർട്ട് ചെയ്ത 146 കേസുകളിൽ 45 എണ്ണവും ബെംഗളൂരുവിലാണ്.
Recommended Video
കഴിഞ്ഞ 24 മണിക്കൂറിനിടെ 508 പേർക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4789 ആയിരുന്നു. 124 പേരാണ് ഇന്ത്യയിൽ കൊറോണ ബാധയെത്തുടർന്ന് മരിച്ചത്. ചൊവ്വാഴ്ച മാത്രം 13 പേരാണ് രാജ്യത്ത് മരണമടഞ്ഞത്.

കൊവിഡ് 19 റെഡ് സ്പോട്ട്
ഞങ്ങൾ സംസ്ഥാനത്തെ കൊവിഡ് 19 ഹോട്ട്സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. പത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള പ്രദേശങ്ങളെയാണ് കൊവിഡ് റെഡ് സോണിലുൾപ്പെടുത്തിയിട്ടുള്ളത്. ഈ പ്രദേശങ്ങളിൽ 100 ശതമാനം ലോക്ക് ഡൌൺ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കർണാടക സർക്കാർ നൽകുന്ന വിവരം അനുസരിച്ച് ഏപ്രിൽ 14 ന് ശേഷവും ഈ പ്രദേശങ്ങളിൽ ലോക്ക് ഡൌൺ തുടരേണ്ടത് നിർബന്ധമാണ്. എന്നാൽ കർഫ്യൂ നീക്കുന്ന് ഘട്ടംഘട്ടമായി പരിഗണിക്കുമെന്നും സുധാകർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവും മൈസൂരുവും
ബെംഗളൂരൂവിന് പുറമേ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് മൈസുരുവിലാണ്. 35 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ബിദാറിൽ പത്ത് കേസുകളും ഉത്തര കന്നഡയിലും ദക്ഷിണ കന്നഡിയിലും എട്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഈ പ്രദേശങ്ങളെല്ലാം സർക്കാരിന്റെ കൊവിഡ് റെഡ് സോണുകളിൽ ഉൾപ്പെടുന്നുണ്ട്.

ക്ലസ്റ്റർ വ്യാപനം
സംസ്ഥാനത്ത് ക്ലസ്റ്റർ തലത്തിൽ കൊറോണ വ്യാപനം റിപ്പോർട്ട് ചെയ്തത് മൈസുരുവിലാണ്. ഫാർമസ്യൂട്ടിക്കൽ കമ്പനി ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രൈമറി കോണ്ടാക്ടിൽ വരുന്ന പത്ത് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. മറ്റൊന്ന് ദില്ലിയിൽ നിന്ന് മാർച്ച് ആദ്യ വാരം തിരിച്ചെത്തിയ ആളിൽ നിന്നാണ്. ഇദ്ദേഹം മൈസുരു ജില്ലാ ആശുപചത്രിയിൽ ചികിത്സയിൽ കഴിഞ്ഞ് വരികയാണ്.

146 പേർക്ക് കൊറോണ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 146 പേർക്കാണ് നിലവിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച് ചികിത്സ തേടി വരുന്നത്. ഇതിൽ 25 പേർ തബ്ലീഗ് ജമാഅത്ത് പരിപാടിയിൽ പങ്കെടുത്തവരിൽ നിന്നോ പ്രൈമറി കോണ്ടാക്ടിൽ നിന്നോ രോഗം വ്യാപിച്ചവരാണ്. ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്ത 12 കേസുകളിൽ മുഴുവനും തബ്ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചവരാണ്. മാർച്ച് 13നും 18നും ഇടയിൽ ദില്ലിയിലെ നിസാമുദ്ദീനിൽ വെച്ചായിരുന്നു മത സമ്മേളനം നടന്നത്. മാണ്ഡ്യ ജില്ലയിൽ നിന്ന് മൂന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications