174 സ്ഥാനാർത്ഥികൾ, 8.57 ലക്ഷം വോട്ടർമാർ; തിരഞ്ഞെടുപ്പിന് തയ്യാറായി മിസോറാം
ഡൽഹി: ചൊവ്വാഴ്ച നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി മിസോറാം. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 8.5 ലക്ഷത്തിലധികം വോട്ടർമാരാണ് 174 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കാൻ പോകുന്നത്.
മിസോറാമിലെ 1,276 പോളിംഗ് സ്റ്റേഷനുകളിലും രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകുന്നേരം 4 വരെ തുടരുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ (സി ഇ ഒ) മധുപ് വ്യാസ് പറഞ്ഞു. ഡിസംബർ മൂന്നിന് വോട്ടെണ്ണും.

ഇതിൽ 149 എണ്ണം വിദൂര പോളിംഗ് സ്റ്റേഷനുകളാണെന്നും അന്തർ സംസ്ഥാന, അന്തർദേശീയ അതിർത്തികളിലുള്ള 30 വോട്ടിംഗ് കേന്ദ്രങ്ങൾ നിർണായകമാണെന്ന് മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. "രാജ്യത്തെ ഏറ്റവും സമാധാനപരമായ തിരഞ്ഞെടുപ്പ് നടത്തിയ പാരമ്പര്യമാണ് മിസോറാമിനുള്ളത്. അത് നിലനിർത്താനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," വ്യാസ് പി ടി ഐയോട് പറഞ്ഞു.
40 അംഗ മിസോറാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി മ്യാൻമറുമായുള്ള 510 കിലോമീറ്റർ നീളമുള്ള അന്താരാഷ്ട്ര അതിർത്തിയും ബംഗ്ലാദേശുമായുള്ള 318 കിലോമീറ്റർ അതിർത്തിയും അടച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അസം റൈഫിൾസാണ് മ്യാൻമർ അതിർത്തി നിയന്ത്രിക്കുന്നത്, ബി എസ്എഫാണ് ബംഗ്ലാദേശുമായുള്ള അന്താരാഷ്ട്ര അതിർത്തിയുടെ ചുമതല.
കൂടാതെ, അസമിലെ മൂന്ന് ജില്ലകളും മണിപ്പൂരുമായി രണ്ട് ജില്ലകളും ത്രിപുരയുമായുള്ള ഒരു അന്തർ സംസ്ഥാന അതിർത്തികളും അടച്ചു.
ഇ വി എമ്മുകൾ വഹിക്കുന്ന ഭൂരിഭാഗം പോളിംഗ് ഉദ്യോഗസ്ഥരും അവരവരുടെ ബൂത്തുകളിൽ ഇതിനകം എത്തിയതായി വ്യാസ് പറഞ്ഞു. സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ ആവശ്യമായ സ്പെയർ ഇ വി എമ്മുകളും മതിയായ എഞ്ചിനീയർമാരും ഞങ്ങളുടെ പക്കലുണ്ട്. ക്രമസമാധാന നിലയും നിരന്കരം നിരീക്ഷിച്ചുവരികയാണ് അദ്ദേഹം പറയുന്നു.
സംസ്ഥാനത്ത് ഉടനീളം സുരക്ഷ ശക്തം ആക്കിയിട്ടുണ്ട്. മൂവായിരത്തോളം പോലീസുകാരും കേന്ദ്ര സായുധ പോലീസ് സേനയുടെ (സിഎപിഎഫ്) ഒരു വലിയ സംഘവും തിരഞ്ഞെടുപ്പിനായി വിന്യസിച്ചതായി അധികൃതർ അറിയിച്ചു.
18 വനിതകൾ ഉൾപ്പെടെ 174 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് (എം എൻ എഫ്), പ്രധാന പ്രതിപക്ഷ പാർട്ടിയായ സോറം പീപ്പിൾസ് മൂവ്‌മെന്റ് (സെഡ് പി എം), കോൺഗ്രസ് എന്നിവ 40 വീതം സ്ഥാനാർത്ഥികളെ നിർത്തി. ബി ജെ പിയും ആം ആദ്മി പാർട്ടിയും ( എ എപി) യഥാക്രമം 23, 4 സീറ്റുകളിൽ മത്സരിക്കും.












Click it and Unblock the Notifications