'ദുർവിധിക്ക് കാരണം മോദി'; ജഹാംഗീർപുരിയിൽ കണ്ടത്..മര്‍ദ്ദിതര്‍ക്കൊപ്പം നില്‍ക്കുമെന്ന് യൂത്ത് ലീഗ് നേതാവ്
ദില്ലി; ഫാഷിസത്തിന്റെ ബുൾഡോസറുകൾ കണ്ട് പേടിക്കില്ലെന്നും മർദ്ദിതർക്കൊപ്പം തന്നെ നിൽക്കുമെന്നും മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി വികെ ഫൈസല്‍ ബാബു. ദില്ലിയിലെ ജഹാംഗീർപുരിയിലെ പൊളിച്ച് മാറ്റൽ നടപടിക്കിടെയുണ്ടായ സാഹചര്യം വിവരിച്ച് കൊണ്ടാണ് ഫൈസൽ ബാബുവിന്റെ പ്രതികരണം.പ്രദേശത്തെ സി ബ്ലോക്കില്‍ ഫൈസല്‍ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു. ജാമിഅ മസ്ജിദിന്റെ മുമ്പിലെ എല്ലാ കടകളും പൊളിച്ച് മാറ്റിയുട്ടുണ്ടെന്നും ഗല്ലിയിൽ മൊത്തം 56 ഷോപ്പുകൾ തകർത്തിട്ടുണ്ടെന്നും ഫൈസൽ പറഞ്ഞു. 22 പേർ അറസ്റ്റിലാണ്. ആവശ്യക്കാർക്ക് നിയമസഹായം നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഫൈസൽ ബാബു പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം വായിക്കാം-അർദ്ധ രാത്രിയാണ്, എന്നാലും പറയട്ടെ..
ബുൾഡോസറിന്റെ പല്ലുകൾ പിഴുതെറിഞ്ഞ ജഹാംഗീർ പുരിയിലെ കാണാകാഴ്ചകളുടെ പിന്നാം പുറത്ത് ഭയപ്പാടിൽ കഴിയുന്ന മനുഷ്യരെ തേടിയാണ് സംഘർഷ സ്ഥലത്ത് എത്തിയത്. മുസ്ലിങ്ങൾ അധിവസിക്കുന്ന സി ബ്ലോക്കിൽ മൂടിയിട്ടിരുന്ന കലാപത്തിന്റെ നേർ കാഴ്ച ലോകത്തെ അറിയിക്കണം, അധികൃതരോട് സംസാരിക്കണം, നഷ്ടം സംഭവിച്ചുവരുടെ കേസുകൾ ഏറ്റെടുക്കണം ഇതൊക്കെയായിരുന്നു പദ്ദതി. ഞങ്ങളാലാകും വിധം ഈ പ്രയത്നങ്ങൾ നടത്തിയെന്ന ഉറപ്പിലാണ് രാവിലെ മുതൽ വൈകുന്നേരം വരെ, സ്ഥിതിഗതികൾ സമാധാന അന്തരിക്ഷത്തിലേക്ക് മടങ്ങും വരെ അവിടെ ചിലവിട്ടത്.
കുറെ ഉമ്മമാർ ഞങ്ങളുടെ മുന്നിൽ വിലപിക്കുന്നു, പൊട്ടിത്തെറിക്കുന്നു, സങ്കടപ്പെടുന്നു. കടപുഴകിയ സ്വന്തം ജീവിതത്തിന്റെ വിധിയോർത്ത് അവർ ശപിക്കുന്നു. അതിനിടയിൽ ഒരുമയോട് പേര് ചോദിച്ചു:"മേരാ നാം കുച്ച് ബി ഹോഗ, ലേക്കിൻ മെയ് അക്കെലി ഹൂ... ഹംകൊ ഡാർ നഹി ഹേയ്"
''എന്റെ പേര് എന്തായാലെന്താ?
ഞാൻ ഇവിടെ ഒറ്റക്കാണ്.
എനിക്ക് മരിക്കാൻ പേടിയില്ല."
മധ്യവയസ്കയായ ഉമ്മവികാര വിക്ഷോഭത്തോടെ സംസാരം തുടർന്നു: എത്ര പ്രധാനമന്ത്രിമാർ ഇന്ത്യ ഭരിച്ചു; ഇന്ദിര, രാജീവ്, റാവു, മൻമോഹൻ. ഇവരൊന്നും ഞങ്ങളെ ബുദ്ധിമുട്ടിച്ചില്ല. ഈ മോദിയുണ്ടല്ലോ, അയാളാണ് ഞങ്ങളുടെ ദുർവിധിക്ക് കാരണം.
ബജ്രംഗ്ദൾ ഉണ്ടാക്കിയ കുഴപ്പമാണിത്.ഞങ്ങൾ ഹിന്ദുക്കളുമായി ഒരു പ്രശ്നവുമില്ല. അവരുടെ ആഘോഷങ്ങൾക്ക് ഞങ്ങൾ സന്തോഷിക്കും. ഞങ്ങളുടെ ആഘോഷങ്ങൾക്ക് അവരും സന്തോഷിക്കും.ആയുധമേന്തി പുറമെ നിന്ന് വന്നവരാണ് പ്രശ്നക്കാർ. ഇഫ്താറിന്റെ നേരം ഒച്ചയുണ്ടാക്കി (ഡിജെ) ബോധപൂർവ്വം അവർ പ്രശ്നമുണ്ടാക്കി. പോലീസ് എല്ലാം നോക്കി നിന്നു." ഉമ്മ പിന്നെയും പറഞ്ഞ് കൊണ്ടേയിരുന്നു.ജാമിഅ മസ്ജിദിന്റെ മുമ്പിലെ എല്ലാ കടകളും പറിച്ചെടുത്തു. കിട്ടിയ വിവരം വെച്ച് ഗല്ലിയിൽ മൊത്തം 56 ഷോപ്പുകൾ തകർത്തിട്ടുണ്ട്. 22 പേർ അറസ്റ്റിലാണ്. ആവശ്യക്കാർക്ക് നിയമസഹായം തരാം എന്ന് ഉറപ്പ് കൊടുത്തിട്ടുണ്ട്.
പ്രദേശത്തെ ഇലക്ട്രിക് പോസ്റ്റുകളും ഇൻറർനെറ്റ് ബന്ധങ്ങളും നിർത്താലക്കി. ജനജീവിതം പുനസ്ഥാപിക്കാൻ ദിവസങ്ങളെടുത്തേക്കും.ഒൻപത് ബുൾടോസറുകളാണ് മുനിസിപ്പൽ കോര്പറേഷൻ പൊളിച്ചു നീക്കാനായി ഇറക്കിയത്.1500ഓളം പോലീസും സെക്യൂരിറ്റി സൈന്യങ്ങളും പ്രദേശത്തു വൈന്യസിച്ചു.ഗല്ലിയിലെ വ്യത്യസ്ഥ ആളുകളുമായി സംസാരിച്ചാണ് നാം വിവരങ്ങൾ ശേഖരിച്ചത്. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി, എക്സിക്യൂട്ടീവംഗം ഷിബു മീരാൻ, എംഎസ്എഫ് ഡൽഹി ഘടകത്തിലെ റാഫി, നസീഫ് പിന്നെ ഞാനും അടങ്ങുന്ന സംഘമായിരുന്നു ഡെലിഗേഷൻ. മാധ്യപ്രവർത്തകർക്ക് മാത്രമായിരുന്നു പ്രവേശനം. നുഴഞ്ഞ് കയറിയത് കാരണം പോലീസ് ഞങ്ങളെ നോട്ടമിട്ടിരുന്നു.
പോലീസ് അധികാരികൾ കാര്യങ്ങൾ പൂർണനിയന്ത്രണത്തിലാണെന്നാന്ന് പറഞ്ഞത്. കമ്മീഷണർ മാന്യമായി സംസാരിച്ചു.ജോലി തീർന്നിട്ടില്ല. കട നഷ്ടപ്പെട്ടവർക്ക് ഉന്നത നീതിപീoത്തിൽ നിന്ന് സുരക്ഷഒരുക്കാനുള്ള ആലോചനയിലാണ് നാം. ഫാഷിസത്തിന്റെ ബുൾഡോസറുകൾ കണ്ട് പേടിക്കില്ല; മർദ്ദിതർക്കൊപ്പം നിൽക്കും.! ജനാധിപത്യ പ്രതിരോധം തീർക്കും.!












Click it and Unblock the Notifications