23 വര്‍ഷത്തിന് ശേഷം റേവയില്‍ കോണ്‍ഗ്രസിന് മേയര്‍; മധ്യപ്രദേശില്‍ രണ്ടാം ഘട്ടത്തില്‍ കസറി കമല്‍നാഥ്
ഭോപ്പാല്‍: മധ്യപ്രദേശില്‍ രണ്ടാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത നേട്ടമുണ്ടാക്കി കോണ്‍ഗ്രസ്. ബിജെപി മുന്നില്‍ തന്നെയാണെങ്കിലും അവരുടെ കോട്ടകളില്‍ പലതും ബിജെപി പിടിച്ചെടുത്തു. കമല്‍നാഥ് വീണ്ടും സംസ്ഥാന രാഷ്ട്രീയത്തില്‍ കരുത്തനായിരിക്കുകയാണ്. എഎപിയും ചിലയിടത്ത് വിജയിച്ചിട്ടുണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് പലയിടങ്ങളിലും നടക്കുന്നത്. പൂര്‍ണ ഫലം പുറത്തുവന്നിട്ടില്ല.
അതേസമയം ആദ്യ ഘട്ടത്തില്‍ ബിജെപി നേട്ടമുണ്ടാക്കിയെങ്കിലും നിര്‍ണായകമായ കോട്ടകളെല്ലാം കൈവിട്ടിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയുടെ കോട്ടയില്‍ വിജയം നേടിയത് കോണ്‍ഗ്രസായിരുന്നു. 50 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഈ വിജയം. വിശദമായ വിവരങ്ങളിലേക്ക്....

ബിജെപിയും കോണ്‍ഗ്രസും രണ്ട് മേയര്‍ സീറ്റിലാണ് വിജയം നേടിയിരിക്കുന്നത്. ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മേയര്‍ സ്ഥാനത്തേക്ക് വിജയിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ ഇഞ്ചോടിഞ്ചാണ് പോരാട്ടം നടക്കുന്നത്. ബിജെപി ഇതുവരെ ഒന്‍പത് മേയര്‍ പോസ്റ്റുകള്‍ സ്വന്തമാക്കി കഴിഞ്ഞു. കോണ്‍ഗ്രസിന് അഞ്ചിടത്തും മേയര്‍ പോസ്റ്റുകളുണ്ട്. എഎപിയും സ്വതന്ത്രനും ഓരോ മേയറുണ്ട്. രണ്ടാം ഘട്ടത്തില്‍ ബിജെപിയുമായി അകലം കുറച്ച് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ദുര്‍ബലമായെന്ന് കരുതിയിടത്ത് നിന്നാണ് കമല്‍നാഥും കോണ്‍ഗ്രസും കുതിച്ച് പൊങ്ങിയിരിക്കുന്നത്.

സംസ്ഥാനത്ത് 16 മേയര്‍ പദവികളാണ് ഉള്ളത്. റേവയില്‍ കോണ്‍ഗ്രസ് ഇത്തവണ ചരിത്രമെഴുതി. റേവ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ അജയ് മിശ്ര ബാബ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. വന്‍ തോല്‍വിയാണ് ബിജെപി ഇവിടെ നേരിട്ടത്. പ്രദോബ് വ്യാസിനെ 10301 വോട്ടിനാണ് ബാബ പരാജയപ്പെടുത്തിയത്. അത് മാത്രമല്ല റേവയില്‍ ചരിത്രമെഴുതിയിരിക്കുകയാണ് കോണ്‍ഗ്രസ്. 23 വര്‍ഷത്തിന് ശേഷമാണ് ഇവിടെ കോണ്‍ഗ്രസിന് മേയറുണ്ടാവുന്നത്. 1999ലാണ് ഇവിടെ നേരിട്ടുള്ള തിരഞ്ഞെടുപ്പ് കൊണ്ടുവരുന്നത്. അതിന് ശേഷം ആദ്യമായിട്ടാണ് കോണ്‍ഗ്രസ് വിജയിക്കുന്നത്. ബിജെപിക്ക് കനത്ത തിരിച്ചടിയാണിത്.

മൊറേനയിലും കോണ്‍ഗ്രസ് തിളക്കമാര്‍ന്ന ജയം സ്വന്തമാക്കി. ശാരദ സോളങ്കി 14631 വോട്ടിന് തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ മീന മുകേഷ് ജാദവിനെ പരാജയപ്പെടുത്തി. കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായി വരുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷനാണിത്. അതുകൊണ്ട് സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും ഇത് വലിയ തിരിച്ചടിയാണ്. നേരത്തെ ഗ്വാളിയോറിലും ഇതുപോലെ വന്‍ ജയം സ്വന്തമാക്കിയിരുന്നു കോണ്‍ഗ്രസ്. സിന്ധ്യയും തോമറും സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് പ്രവര്‍ത്തകരെ ആകെ നിരാശയിലാഴ്ത്തിയെന്നാണ് വിലയിരുത്തല്‍.

ദേവാസില്‍ ബിജെപി ഗംഭീര വിജയം സ്വന്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ ഗീത അഗര്‍വാള്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 45889 വോട്ടിനായിരുന്നു വിജയം. കോണ്‍ഗ്രസിന്റെ വിനോദിനി വ്യാസിനെയാണ് പരാജയപ്പെടുത്തിയത്. രത്‌ലം മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ബിജെപിയുടെ പ്രഹ്ലാദ് പട്ടേലും വിജയം നേടി. കോണ്‍ഗ്രസിന്റെ മായങ്ക് സിംഗിനെ 8591 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കത്‌ന മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി മേയറായി. പൃഥ്വി സഞ്ജീവ് സുരി ബിജെപിയുടെ ജ്യോതി ദീക്ഷിത്തിന്റെ 5287 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കത്‌ന കജുരാവോ ലോക്‌സഭാ സീറ്റില്‍ വരുന്നതാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഡി ശര്‍മയുടെ മണ്ഡലമാണിത്.

ഭോപ്പാല്‍, ഇന്‍ഡോര്‍, ബുര്‍ഹാന്‍പൂര്‍, കാണ്ഡ്വ, സത്‌ന, സാഗര്‍, ഉജ്ജയിന്‍, ദേവാസ്, രത്‌ലം, എന്നിവിടങ്ങളിലാണ് ബിജെപി മേയര്‍ സ്ഥാനം സ്വന്തമാക്കിയത്. കോണ്‍ഗ്രസ് ജബല്‍പൂര്‍, ഗ്വാളിയോര്‍, ചിന്ദ്വാര, റേവ, മൊറേന എന്നിവിടങ്ങളിലും മേയര്‍ സ്ഥാനം സ്വന്തമാക്കി. 2014-2015ല്‍ 16 മുനിസിപ്പല്‍ കോര്‍പ്പറേഷനിലും ബിജെപിയായിരുന്നു മേയര്‍ സ്ഥാനം സ്വന്തമാക്കിയത്. ബിജെപി ചരിത്രം രചിച്ചെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ജബല്‍പൂരിലെ എട്ട് നഗര പരിഷത്തുകളില്‍ ആറെണ്ണവും ബിജെപി നേടിയെന്ന് ചൗഹാന്‍ വ്യക്തമാക്കി.

റേവയിലെ പന്ത്രണ്ട് നഗര പരിഷത്തുകളില്‍ പതിനൊന്ന് എണ്ണവും, ഗ്വാളിയോറിലെ ആറെണ്ണത്തിലെ അഞ്ചും കത്‌നി എല്ലാ പരിഷത്തുകളും ബിജെപി നേടിയെന്ന് ചൗഹാന്‍ അവകാശപ്പെട്ടു. അതേസമയം കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു. ബിജെപിക്ക് ഏഴ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഭരണമാണ് നഷ്ടമായത്. ഈ ഏഴിടത്തും പ്രതിപക്ഷത്തിനാണ് മേയര്‍. കേന്ദ്ര മന്ത്രിമാരുടെ അടക്കം സീറ്റ് നഷ്ടമായതാണ് ചൗഹാനുള്ള തിരിച്ചടി. സംസ്ഥാനത്ത് സമ്പൂര്‍ണ ആധിപത്യമുണ്ടെന്ന് സ്ഥാപിക്കാന്‍ ബിജെപിക്കായിട്ടില്ല. അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പ് വലിയ വെല്ലുവിളിയാണ്.












Click it and Unblock the Notifications