ജനങ്ങൾ രാഹുലിന് ചെവികൊടുക്കാൻ തുടങ്ങി... കർണാടകയിൽ കോൺഗ്രസ് മുന്നിലെത്തും,ബിജെപിയെ വിമർശിച്ച് ശിവസേന
മുംബൈ: മെയ് 12ന് കർണാടകയിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുൻകൈ നേടുമെന്ന് ശിവസേന. കേന്ദ്ര ഭരണ സംവിധാനം ഒന്നാകെ കർണാടകയിലേക്ക് കേന്ദ്രീകരിക്കുന്നതിനെയും ശിവസേന വിമർശിച്ചു. കര്‍ണാടകത്തില്‍ ഇപ്പോള്‍ ഒരുപൊടിക്കാറ്റുണ്ട്, അത് മാറിക്കഴിഞ്ഞാല്‍ കോണ്‍ഗ്രസ് മുന്നിലെത്തും. ജനങ്ങള്‍ രാഹുലിന് ചെവികൊടുക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ് ശിവസേന നേതാവ് സഞ്ജയ് റൗട്ട് പറഞ്ഞത്.
സ്വന്തം സംസ്ഥാനം പൊടിക്കാറ്റില്‍ ദുരിതം അനുഭവിക്കുമ്പോള്‍ കടമ മറന്ന് യോഗി ആദിത്യനാഥ് കര്‍ണാടകത്തില്‍ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എവിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നോ അവിടൊക്കെ കേന്ദ്ര ഭരണസംവിധാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രചാരണത്തിനായി തമ്പടിക്കുകയാണ്. രാജ്യവും സംസ്ഥാന ഭരണവും അവതാളത്തിലാക്കിയാണ് ഈ പ്രചാരണകോലാഹലങ്ങളെല്ലാം നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

സംസ്ഥാന നേതാക്കളെ വിശ്വാസമില്ല
ബിജെപി കേന്ദ്ര നേതാക്കൾക്ക് സംസ്ഥാന നേതാക്കളിൽ വിശ്വാസമില്ലെന്നതിന്റെ ഉദാഹരമാണിത്. രാജ്യ ഭരണത്തിലാണ് നരേന്ദ്രമോദി ശ്രദ്ധിക്കേണ്ടത്. അദ്ദേഹമെന്തിനാണ് ഡസൻ കണക്കിന് റാലികളിൽ പങ്കെടുക്കാൻ വിവിധ സംസ്ഥാനങ്ങലിലേക്ക് പോകുന്നതെന്നും സഞ്ജയ് റൗട്ട് ചോദിച്ചു. അതേസമയം കർണാടക തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബിജെപിയെ വെട്ടിലാക്കി പുതിയ സർവ്വെ പുറത്തുവന്നു.

ഗുരുതര കുറ്റവാളികൾ
ബിജെപിയുടെ 26 ശതമാനം സ്ഥാനാര്‍ത്ഥികളുടെയും പേരിലുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ക്കാണ് പോലീസ് കേസ്. പാര്‍ട്ടിയുടെ 224 സ്ഥാനാര്‍ത്ഥികളില്‍ 58 പേരാണ് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടന നടത്തിയ സര്‍വെയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 223 മണ്ഡലങ്ങളിലായി മത്സരിക്കുന്ന മൊത്തം 2,560 സ്ഥാനാര്‍ത്ഥികളില്‍ 391 പേര്‍ക്കെതിരേയും ക്രിമിനല്‍ കേസുണ്ടെന്നും സര്‍വെയില്‍ പറയുന്നു. ഇതില്‍ നാല് പേര്‍ക്കെതിരെ കൊലപാതക കുറ്റത്തിനും 25 പേര്‍ക്കെതിരെ കൊലപാതക ശ്രമത്തിനും 23 പേര്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമത്തിനും കേസുകളുണ്ട്.

'റെഡ് അലർട്ട്'
മൊത്തം മണ്ഡലങ്ങളില്‍ 56 മണ്ഡലങ്ങളെ ‘റെഡ് അലെര്‍ട്ട്' ആയി തരം തിരിച്ചിട്ടുണ്ട്. ക്രിമിനല്‍ കേസുകളുള്ള മൂന്നിലധികം സ്ഥാനാര്‍ത്ഥികളാണ് ഈ മണ്ഡലത്തില്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ 220 സ്ഥാനാര്‍ത്ഥികളില്‍ 32 പേര്‍ക്കെതിരെയും 199 സ്ഥാനാര്‍ത്ഥികളുള്ള ജനതാ ദളിന്റെ 29 പേര്‍ക്കെതിരെയും ആം ആദ്മിയിലെ ഒരു സ്ഥാനാര്‍ത്ഥിക്കെതിരെയും 70 സ്വതന്ത്ര്യന്മാര്‍ക്കെതിരെയും ക്രിമിനല്‍ കേസുകളുണ്ടെന്നും സര്‍വെയില്‍ പറയുന്നു.

കോടിപതികൾ
കർണാടകയിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ മുപ്പത്തഞ്ച് ശതമാനവും കോടിപതികളാണെന്നും സർവ്വെയിൽ പറയുന്നു. ഇതില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ ശരാശരി ആസ്തി 17.85 കോടി രൂപയാണ്. ബെംഗളൂരുവിലെ ഗോവിന്ദരാജനഗര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയകൃഷ്ണയാണ് പട്ടികയിലെ ഏറ്റവും ആസ്തിയുള്ള സ്ഥാനാര്‍ത്ഥിയെന്നും സർവ്വെയിൽ പറയുന്നു.

ചർച്ചയ്ക്ക് തയ്യാറുണ്ടോ...
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഞാൻ മത്സരിക്കുന്നത് മോദിയുമായല്ല, യെദിയൂരപ്പയുമായിട്ടാണെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഒരേ വേദിയിൽ പരസ്യമായി സംവാദത്തിന് ഞാൻ യെദിയൂരപ്പയെ വെല്ലുവിളിക്കുന്നു. അദ്ദേഹം അതിന് തയ്യാറാണോ? എന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളുടെ ഇന്നത്തെ പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ വേണ്ടി ബി.ജെ.പി ഭൂതകാലത്തേക്ക് ശ്രദ്ധ തിരിച്ചുവിടുകയാണെന്നും അദ്ദേഹം അരോപിച്ചു. ട്വിറ്റരിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.












Click it and Unblock the Notifications