നയൻതാരയ്ക്കും വിഘ്നേഷ് ശിവനും കുരുക്ക്; അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ
ചെന്നൈ; വടാക ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾ ജനിച്ച സംഭവത്തിൽ തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയ്ക്കും ഭർത്താവ് വിഘ്നേഷ് ശിവനുമെതിരെ അന്വേഷണം നടത്താൻ തമിഴ്നാട് ആരോഗ്യ വകുപ്പ്. രാജ്യത്ത് നിലവിലുള്ള ചട്ടങ്ങൾ മറികടന്ന് കൊണ്ടാണോ ഇരുവർക്കം കുഞ്ഞുങ്ങൾ ജനിച്ചതെന്നത് സംബന്ധിച്ചാണ് അന്വേഷണം നടക്കുക. തമിഴ്നാട് ആരോഗ്യമന്ത്രി എം എ സുബ്രഹ്മണ്യനാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.

ഇക്കഴിഞ്ഞ ദിവസമായിരുന്നു തങ്ങൾക്ക് ഇരട്ടകുട്ടികൾ ഉണ്ടായ സന്തോഷം താരങ്ങൾ പങ്കിട്ടത്. 'നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം', എന്ന കുറിപ്പോടെയായിരുന്നു കുഞ്ഞുങ്ങളുടെ കാലുകളുടെ ചിത്രം ഉൾപ്പെടെയുള്ള കുറിപ്പ് പങ്കിട്ടത്.

ഇതോടെ വലിയ ചർച്ചയായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്നത്. പലരും നിരവധി സദാചാര ചോദ്യങ്ങൾ ഉയർത്തി കടുത്ത അധിക്ഷേപവും താരങ്ങൾക്കെതിരെ ചൊരിയുന്നുണ്ട്.താരതമ്പതിമാർ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും സറോഗസി വഴി തന്നെയാണ് ഇരുവരും കുഞ്ഞുങ്ങളെ സ്വീകരിച്ചതെന്നാണ് താരങ്ങളോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

എന്നാൽ നിലവിലെ ചട്ടങ്ങൾ പ്രകാരം ഇരുവർക്കും സറോഗസി നടത്താമോയെന്നാണ് ഒരു വിഭാഗം ഉയർത്തുന്ന ചോദ്യം.
രാജ്യത്തെ വാടക ഗർഭധാരണം സംബന്ധിചുള്ള നിലവിലെ നിയമപ്രകാരം വിവാഹം കഴിഞ്ഞ് 5 വർഷത്തിന് ശേഷം മാത്രമേ വാടക ഗർഭധാരണത്തെ ആശ്രയിക്കാൻ സാധിക്കൂ. നയൻതാര-വിഘ്നേശ് ശിവൻ ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് നാല് മാസം മാത്രമേ പൂർത്തിയായിട്ടുള്ളൂ. ഇത് സംബന്ധിച്ച് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ ഇക്കാര്യത്തിൽ വകുപ്പ് അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി മന്ത്രി വ്യക്തമാക്കി.

2022 ജനുവരില്‍ വാടക ഗര്‍ഭധാരണ (നിയന്ത്രണ) നിയമ പ്രകാരം ഭാര്യക്ക് 25 മുതല്‍ 50 വയസിനും, ഭര്‍ത്താവിന് 26 മുതല്‍ 55 വയസിനും ഇടയിലായിരിക്കണം പ്രായം.മാത്രമല്ല ദമ്പതികൾക്ക് ജൈവികബന്ധമുള്ളതോ ദത്തെടുത്തതോ നേരത്തെ വാടക ഗര്‍ഭ ധാരണത്തിലൂടെ സ്വീകരിച്ചതോ ആയ മറ്റ് കുട്ടികള്‍ പാടില്ല എന്നും വ്യവസ്ഥയിൽ പറയുന്നു.ഗർഭം ധരിക്കാൻ ആരോഗ്യാവസ്ഥ അനുവദിക്കാത്തവർക്കാണ് ഈ മാർഗം തേടാനാവുക. ഇന്ത്യക്കാരായ 35- 45 പ്രായത്തിലുള്ള വിധവകൾക്കും അനുമതിയുണ്ട്. ദമ്പതികളുടെ അടുത്ത ബന്ധുവായിരിക്കണം വാടക ഗർഭധാരണത്തിന് തയ്യാറാകുന്ന സ്ത്രീയെന്നും നിയമത്തിൽ പറയുന്നുണ്ട്.

ഇത്തരത്തിലൊക്കെയാണ് ചട്ടമെന്നിരിക്കെ നയൻതാരയും വിഘ്നേഷ് ശിവനും നിയലംഘനം നടത്തിയോ എന്നാണ് അന്വേഷിക്കുക. അതേസമയം പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് തന്നെ ഇരുവരും ഏതെങ്കിലും ക്ലിനിക്കുകളെ സമീപിച്ചതാകും എന്ന തരത്തിലുള്ള ചർച്ചകളും ഉയരുന്നുണ്ട്.

ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ ഇക്കഴിഞ്ഞ ജൂണിലായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. ചെന്നൈയിലെ മഹാബലിപുരത്ത് വച്ച് നടന്ന ചടങ്ങില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. രജനികാന്ത്, സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍, വിജയ് സേതുപതി ,മലയാളത്തിൽ നിന്നും ദിലീപ്, ബോളിവുഡ് താരം ഷാരൂഖ് ഖാൻ തുടങ്ങിയ താരങ്ങളും പങ്കെടുത്തിരുന്നു.












Click it and Unblock the Notifications