അദാനി വിഷയത്തില്‍ കോണ്‍ഗ്രസിനെ തള്ളി പവാര്‍; ജെപിസി അന്വേഷണമെന്തിന്?, പ്രതിപക്ഷത്തിന് ഞെട്ടല്‍
മുംബൈ: അദാനി വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ തള്ളി എന്‍ സി പി നേതാവ് ശരദ് പവാര്‍. അദാനി ഗ്രൂപ്പിനെ പിന്തുണയ്ക്കുന്ന നിലപാടാണ് പവാര്‍ സ്വീകരിച്ചത്. ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് പ്രത്യേക ലക്ഷ്യം വച്ചുള്ളതാണെന്ന് ശരദ് പവാര്‍ പറഞ്ഞു. എന്‍ ഡി ടി വിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നേരത്തെയും പല വ്യക്തികളില്‍ നിന്നുണ്ടായിട്ടുണ്ടെന്ന് ശരദ് പവാര്‍ വ്യക്തമാക്കി .
ഇത്തരം കാര്യങ്ങളുമായി പാര്‍ലമെന്റില്‍ മുമ്പും ബഹളങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അനാവശ്യ പ്രധാന്യമാണ് വിഷയത്തില്‍ നല്‍കുന്നത്. ഇത്തരക്കാരുടെ പശ്ചാത്തലം എന്താണെന്ന കാര്യത്തില്‍ നമുക്ക് വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട് പ്രസ്താവന പുറത്തിറക്കിയവരെ കുറിച്ച് കേട്ടിട്ട് പോലുമില്ല. അവര്‍ ഒരു പ്രശ്‌നം ഉന്നയിക്കുമ്പോള്‍ രാജ്യത്താകെ ബഹളമുണ്ടാക്കുകയാണ്. രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ ഇത് കാര്യമായി ബാധിക്കുന്നുണ്ടെന്ന കാര്യം നമുക്ക് ഒരിക്കലും അവഗണിക്കാനാവില്ലെന്ന് ശരദ് പവാര്‍ വ്യക്തമാക്കി.

ഇപ്പോഴത്തെ ആരോപണങ്ങള്‍ പ്രത്യേകം ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളില്‍ സംയുക്ത പാര്‍ലമെന്ററി അന്വേഷണം വേണമെന്ന കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും നിലപാടിനോട് യോജിക്കാനാവില്ല. ഈ സംഭവത്തില്‍ സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഇതിനായി കമ്മിറ്റിയെ നിശ്ചയിച്ചിട്ടുണ്ടെന്നും ആ കമ്മിറ്റി അന്വേഷിച്ച് വിവരരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി .
ജെ പി സി അന്വേഷണവുമായി ബന്ധപ്പെട്ട് തനിക്ക് വ്യത്യസ്ത നിലപാടാണുള്ളത്. നിരവധി പ്രശ്‌നങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അതില്‍ ഒന്നും തെറ്റില്ല. എന്നാല്‍ ഇതിന്റയൊക്കെ ആവശ്യം എന്താണ് . പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം പാര്‍ലമെന്റ് സമിതിയെ നിയോഗിച്ചാല്‍ അതിന്റെ മേല്‍നോട്ടം ഭരണകക്ഷിക്കായിരിക്കും. ആ സാഹചര്യത്തില്‍ എങ്ങനെയാണ് ഭരണപക്ഷത്തിനെതിരെയുള്ള ആരോപണങ്ങളില്‍ സത്യം പുറത്തുവരികയെന്നും ശരദ് പവാര്‍ ചോദിക്കുന്നു .
അതേസമയം, അദാനി വിഷയത്തില്‍ പ്രതിപക്ഷം ശക്തമായ നിലപാടാണ് ഉയര്‍ത്തിയത്. വലിയ പ്രതിഷേധത്തിനും തിരികൊളുത്തിയിരുന്നു . എന്നാല്‍ ഇതിനെയൊക്കെ തള്ളിക്കൊണ്ടുള്ള നിലപാടാണ് പ്രതിപക്ഷത്തുള്ള എന്‍ സി പി സ്വീകരിച്ചിരിക്കുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധി അദാനിക്കെതിരെ വീണ്ടും രംഗത്തെത്തിയിരുന്നു. അദാനിയുടെ ഷെല്‍ കമ്പനികളില്‍ 20,000 കോടിയുടെ നിക്ഷേപം ആരുടെ ഉടമസ്ഥതയിലാണെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു .












Click it and Unblock the Notifications