പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനൊരുങ്ങി കർണാടക, നടപടികൾ ആരംഭിച്ചതായി ആഭ്യന്തര മന്ത്രി
ബെംഗളൂരു: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നടപടികൾ ആരംഭിച്ചതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരായ രാജ്യവ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെയാണ് കർണാടക ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. എൻഐഎ റെയിഡിന് പിന്നാലെ കർണാടക പോലീസും പോപ്പുലർ ഫ്രണ്ടിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
'18 ഇടങ്ങളിൽ തിരച്ചിൽ നടത്തി.15 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏഴ്പേരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഞങ്ങളുടെ പോലീസും കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്'. അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.
കർണാടകയിൽ ബെംഗളൂരു, മൈസൂരു, കലബുറഗി, ശിവമോഗ എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിൽ നിന്നാണ് ഏഴ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിലായത്.ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ, സംസ്ഥാന നേതാക്കളടക്കം 106 പേരെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തിൽ 19 പേർ അറസ്റ്റിലായി.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: ആംബുലന്‍സിന് നേരെയും കല്ലേറ്, ഹോട്ടലിനു നേരെ ആക്രമണം
അറസ്റ്റും പ്രതിഷേധവും
എൻഐഎ അറസ്റ്റിന് പിന്നാലെ സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. നിരവധി പ്രദേശങ്ങളിൽ പ്രവർത്തകർ തടിച്ചുകൂടി.അറസ്റ്റിനെതിരെ ഹൂബ്ലിയിൽ നടന്ന പ്രതിഷേധത്തിൽ 50ലധികം പ്രവർത്തകർ പിടിയിലായി. ഡക്കപ്പ സർക്കിളിൽ തടിച്ചുകൂടിയ പ്രവർത്തകർ എൻഐഎയ്ക്കും ബിജെപി സർക്കാരിനുമെതിരെ മുദ്രാവാക്യം വിളിച്ച് റോഡ് ഉപരോധിക്കാൻ ശ്രമിച്ചു.
സംസ്ഥാനത്തെ പിഎഫ്ഐ നേതാക്കളായ കാവൂർ സ്വദേശി നവാസ്, ജോക്കാട്ടെ എ കെ അഷ്‌റഫ്, ഹാലേയങ്ങാടി സ്വദേശി മൊയ്തീൻ, കങ്കനാടി സ്വദേശി അഷ്‌റഫ് എന്നിവരുടെ വീടുകളിൽ റെയ്ഡ് നടത്തിയതായി പോപ്പുലർ ഫ്രണ്ട് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു.
പിഎഫ്ഐക്കെതിരായ എൻഐഎ നടപടി
കർണാടക, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി, അസം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, പശ്ചിമ ബംഗാൾ, എന്നിങ്ങനെ 15 സംസ്ഥാനങ്ങളിലായി 93 സ്ഥലങ്ങളിൽ നടത്തിയ പരിശോധന ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണ് അറസ്റ്റെന്ന് എൻഐഎ അറിയിച്ചു.
തീവ്രവാദത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കും ധനസഹായം നൽകുന്നതിനും ആയുധപരിശീലനം നൽകുന്നതിനും ക്യാമ്പുകൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളുടെ അടിസ്ഥാനത്തിലാണ് നടപടി. പിഎഫ്ഐ നേതാക്കളുടെയും അംഗങ്ങളുടെയും വീടുകളിലും ഓഫീസുകളിലുമാണ് പ്രധാനമായും പരിശോധന നടത്തിയത്. കോളേജ് പ്രൊഫസറുടെ കൈ വെട്ടൽ, മറ്റ് മതവിശ്വാസികളായ സംഘടനകളുമായി ബന്ധമുള്ളവരെ കൊലപ്പെടുത്തൽ, പ്രമുഖ വ്യക്തികളെയും സ്ഥലങ്ങളെയും ലക്ഷ്യമിട്ട് സ്‌ഫോടകവസ്തുക്കൾ നിർമ്മിക്കൽ തുടങ്ങിയ ക്രിമിനൽ കുറ്റങ്ങൾ പിഎഫ്‌ഐ നടത്തുന്നതായി എൻഐഎ പറഞ്ഞു.