വിവാഹ നിശ്ചയം കഴിഞ്ഞ് വന്ന് നിക്കിയെ കൊന്നു, പിന്നാലെ പോയി വിവാഹം കഴിച്ചു, കൂടുതൽ വിവരങ്ങൾ

ദില്ലി: നിക്കി യാദവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലിവ് ഇന്‍ പങ്കാളി ആയിരുന്ന സാഹില്‍ ഗെഹ്ലോട്ട് തന്റെ വിവാഹ നിശ്ചയത്തിനും വിവാഹത്തിനും ഇടയിലുളള സമയത്താണ് നിക്കിയെ കൊലപ്പെടുത്തിയത് എന്ന് ദില്ലി പോലീസ് പറയുന്നു. ഫെബ്രുവരി 9ന് ആയിരുന്നു 24കാരനായ സാഹില്‍ ഗെഹ്ലോട്ടിന്റെ വിവാഹ നിശ്ചയം. പിറ്റേ ദിവസം രാവിലെയാണ് നിക്കിയെ സാഹില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
വിവാഹ നിശ്ചയത്തിന് സാഹില്‍ വളരെ സന്തോഷവാനായിരുന്നു. ചടങ്ങിനിടെ സുഹൃത്തുക്കള്‍ക്കൊപ്പം സാഹില്‍ നൃത്തം ചെയ്യുന്നതും പിറ്റേ ദിവസം വിവാഹ ദിവസത്തെ ചടങ്ങളുകളിലും സാധാരണ പോലെ പങ്കെടുക്കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സാഹിലിന്റെ വിവാഹ നിശ്ചയത്തിന്റെ വിവരം നിക്കി അറിഞ്ഞതും ഇത് ചോദ്യം ചെയ്തതുമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്.
വിവാഹ നിശ്ചയം നടന്ന ഫെബ്രുവരി 9ന് ദില്ലിയിലെ വാടക വീട്ടില്‍ നിന്നുളളതാണ് നിക്കിയുടേതായി പോലീസിന് ലഭിച്ചിരിക്കുന്ന അവസാന ദൃശ്യങ്ങള്‍. അന്ന് വൈകിട്ടായിരുന്നു സാഹിലിന്റെ വിവാഹ നിശ്ചയം. ചടങ്ങിന് ശേഷം രാത്രി ഒരു മണിയോടെ സുഹൃത്തിന്റെ കാറെടുത്ത് സാഹില്‍ നിക്കിയുടെ വീട്ടിലെത്തി. പുലര്‍ച്ചെ 5 മണിയോടെ ഇരുവരും ഗോവയ്ക്കുളള ട്രെയിന്‍ കയറുന്നതിന് വേണ്ടി സൗത്ത് ദില്ലിയിലെ നിസാമുദ്ദീന്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോയി. എന്നാല്‍ തനിക്ക് ടിക്കറ്റ് ശരിയായില്ലെന്ന് പറഞ്ഞ് സാഹില്‍ ഒഴിയാന്‍ ശ്രമിച്ചു. ഒടുവില്‍ ബസ്സിന് ഹിമാചല്‍ പ്രദേശിലേക്ക് യാത്ര പോകാന്‍ തീരുമാനിച്ചു.

ഒരുമിച്ച് യാത്ര പോകാമെന്ന് പറഞ്ഞതിന് ശേഷം തനിക്ക് ടിക്കറ്റ് ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് നിക്കിയെ ഒഴിവാക്കാനായിരുന്നു സാഹിലിന്റെ ശ്രമം എന്നാണ് പോലീസ് കരുതുന്നത്. ബസ് ടിക്കറ്റ് രണ്ട് പേര്‍ക്കും കിട്ടിയില്ല. തുടര്‍ന്ന് ഇരുവരും തിരിച്ച് വീട്ടിലേക്ക് പോയി. ഫെബ്രുവരി 10ന് രാവിലെ വിവാഹ ദിവസം സാഹിലിന്റെ വീട്ടില്‍ നിന്ന് ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരുന്നു. ഇതോടെ കാറില്‍ വെച്ച് നിക്കിയും സാഹിലും തമ്മില്‍ വഴക്കായി.
അതിനിടെ കാറിലിരുന്ന ഡാറ്റ കേബിള്‍ കൊണ്ട് നിക്കിയുടെ കഴുത്ത് മുറുക്കി സാഹില്‍ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തല്‍. രാവിലെ 9 മണിയോടെ ആയിരുന്നു കൊലപാതകം. മുന്നിലെ സീറ്റില്‍ സീറ്റ് ബെല്‍റ്റ് ഇട്ട് ഇരുത്തിയാണ് സാഹില്‍ നിക്കിയുടെ മൃതദേഹം തന്റെ കുടുംബം നടത്തുന്ന ധാബയില്‍ എത്തിച്ചത്. കാറിന്റെ ഡിക്കിയില്‍ മൃതദേഹം ഒളിപ്പിച്ച ശേഷം ധാബ പൂട്ടി സാഹില്‍ വീട്ടിലേക്ക് പോയി വിവാഹത്തില്‍ പങ്കെടുത്തു.
വിവാഹം കഴിഞ്ഞ് ഭാര്യയും വീട്ടുകാരും ഉറങ്ങിയ ശേഷം പുലര്‍ച്ചെ നാല് മണിയോടെ സാഹില്‍ വീണ്ടും ധാബയില്‍ എത്തി. നിക്കിയുടെ മൃതദേഹം നദിയിലോ ഓവുചാലിലോ കളയാന്‍ ആയിരുന്നു സാഹില്‍ ആദ്യം ആലോചിച്ചത് എന്നും പോലീസ് പറയുന്നു. എന്നാല്‍ പിന്നീട് മൃതദേഹം ധാബയിലെ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചു. നിക്കിയുടെ ബാഗില്‍ നിന്ന് ഫോണ്‍ സാഹിലെടുത്തു. ഇത് പിന്നീട് പോലീസ് സാഹിലില്‍ നിന്ന് പോലീസ് കണ്ടെടുത്തു. നിക്കിയുടെ ഫോണില്‍ നിന്നും സാഹിലിന്റെ ഫോണില്‍ നിന്നും ഡാറ്റ നീക്കം ചെയ്തിരുന്നു. ഫോണുകളിലെ വാട്‌സ്ആപ്പ് ചാറ്റുകളും ഫോട്ടോകളും പോലീസ് തിരിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്.












Click it and Unblock the Notifications