നിർഭയ കേസിൽ മരണവാറണ്ട് ഇന്നില്ല, പവൻ ഗുപ്തയ്ക്ക് പുതിയ അഭിഭാഷകൻ, കോടതി വളപ്പിൽ പ്രതിഷേധം
ദില്ലി: നിർഭയ കേസ് പ്രതികളുടെ മരണവാറണ്ട് പുറപ്പെടുവിക്കുന്നത് ഇനിയും നീളും. പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് നിർഭയയുടെ മാതാപിതാക്കൾ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിവെച്ചു. ദില്ലി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി.
പ്രതികൾ സമർപ്പിച്ച ദയാഹർജികളിലും തിരുത്തൽ ഹർജികളിലും അന്തിമ തീരുമാനം കാത്തിരുന്നതിനെ തുടർന്നാണ് മുൻപ് രണ്ട് തവണ പുറപ്പെടുവിച്ച മരണവാറണ്ടുകളും റദ്ദായിപ്പോയത്. സുപ്രീം കോടതിയിൽ തങ്ങളുടെ പുതിയ ഹർജികൾ ഉണ്ടെന്നും വെള്ളിയാഴ്ച കോടതി ഇത് പരിഗണിക്കാൻ ഇരിക്കുകയാണെന്നും പുതിയ മരണവാറണ്ട് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെ പ്രതികളുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു.

കേസിലെ പ്രതിയായ പവൻ ഗുപ്തയുടെ അഭിഭാഷകൻ പിന്മാറിയതിനെ തുടർന്ന് കേസ് ഏറ്റെടുത്ത പുതിയ അഭിഭാഷകൻ കേസ് പഠിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. ഇതോടെയാണ് കോടതി ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയത്. കേസിലെ മറ്റൊരു പ്രതിയായ വിനയ് ശർമ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും.
വികാരഭരിതയായാണ് നിർഭയയുടെ അമ്മ കോടതി ഉത്തരവ് കേട്ടത്. തങ്ങൾക്ക് ഇനി എന്നാണ് നീതി ലഭിക്കുക എന്ന് ആശാ ദേവി ചോദിച്ചു. തങ്ങൾക്ക് നീതി നിഷേധിക്കുകയാണെന്ന് ആരോപിച്ച് ഇവർ ഇന്നലെ പാട്യാല ഹൗസ് കോടതി വളപ്പിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചിരുന്നു. അതേ സമയം വധശിക്ഷ നടപ്പിലാക്കുന്നത് റദ്ദാക്കണമെന്ന് പ്രതികളുടെ ബന്ധുക്കളും ആവശ്യപ്പെട്ടു.












Click it and Unblock the Notifications