ബിജെപിയെ തളളി ബീഹാർ, ദേശീയ പൗരത്വ രജിസ്റ്റര്‍ ബീഹാറില്‍ നടപ്പിലാക്കില്ലെന്ന് നിതീഷ് കുമാര്‍!
പട്ന: ദേശീയ പൗരത്വ രജിസ്റ്റര്‍ ബീഹാറില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംസ്ഥാനത്ത് ജനസംഖ്യാ രജിസ്റ്റര്‍( എന്‍പിആര്‍) മാത്രമേ നടപ്പിലാക്കുകയുളളൂ എന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി. അതും 2010ല്‍ ചെയ്തതിന് സമാനമായ രീതിയില്‍ മാത്രമേ എന്‍പിആറിന് വേണ്ടി വിവരശേഖരണം നടത്തുകയുളളൂ. എന്‍ആര്‍സി നടപ്പിലാക്കില്ലെന്ന് കഴിഞ്ഞ ഡിസംബറില്‍ തന്നെ നിതീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.
എന്‍പിആര്‍ ഫോമില്‍ പുതിയതായി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്ന കോളങ്ങള്‍ നീക്കം ചെയ്യാന്‍ നിതീഷ് കുമാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മാതാപിതാക്കളുടെ ജന്മസ്ഥലം, ആധാര്‍ തുടങ്ങിയ വിവരങ്ങള്‍ ആവശ്യമില്ലാത്തത് ആണെന്നും അത് ഒഴിവാക്കണമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി പാര്‍ലമെന്റില്‍ ജെഡിയു വോട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടിക്കുളളിലും സംസ്ഥാനത്തും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പൗരത്വ നിയമം നടപ്പിലാക്കാനുളള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പുനപരിശോധിക്കണമെന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. പൗരത്വ ഭേദഗതി നിയമത്തില്‍ ചര്‍ച്ച വേണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെങ്കില്‍ അത് വേണം എന്നും നിതീഷ് കുമാര്‍ പറയുകയുണ്ടായി.
പാര്‍ലമെന്റില്‍ പിന്തുണച്ചതിന് ശേഷം പൗരത്വ നിയമത്തിന് എതിരെ ആദ്യമായി പ്രതികരിച്ച എന്‍ഡിഎ ഘടകകക്ഷി ജെഡിയു ആയിരുന്നു. എന്‍ആര്‍സി നടപ്പിലാക്കില്ലെന്ന് ബീഹാര്‍ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലും നിതീഷ് കുമാര്‍ വ്യക്തമാക്കുകയുണ്ടായി. കോണ്‍ഗ്രസും ആര്‍ജെഡിയും സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം സഭയില്‍ ഉയര്‍ത്തിയതോടെയാണ് നിതീഷ് കുമാര്‍ നിലപാട് വ്യക്തമാക്കിയത്. ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ജെഡിയു നിലപാട് ബിജെപിക്ക് നിര്‍ണായകമാണ്.












Click it and Unblock the Notifications