6 മാസം കാത്തിരിക്കണ്ട: ആർട്ടിക്കിൾ 142 പ്രകാരം ദമ്പതികൾക്ക് നേരിട്ട് വിവാഹമോചനം നൽകാം: സുപ്രീംകോടതി
ദില്ലി: തിരികെ കൂട്ടിയോജിപ്പിക്കാന്‍ കഴിയാത്ത വിധം തകർന്ന വിവാഹങ്ങൾ ആറ് മാസത്തിനുള്ളില്‍ തന്നെ വേർപെടുത്താമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. വ്യവസ്ഥകൾക്ക് വിധേയമായി പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറ് മാസത്തെ നിർബന്ധിത കാത്തിരിപ്പ് കാലയളവ് ഒഴിവാക്കാമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഇത്തം കേസുകളില്‍ ആർട്ടിക്കിൾ 142 പ്രയോഗിക്കാന്‍ സാധിക്കുമോയന്ന് പരിഗണിക്കുകയായിരുന്നു കോടതി. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയത്തിൽ ഏതെങ്കിലും തരത്തിൽ നീതി നിഷേധിക്കപ്പെടുന്നവർക്ക് 'സമ്പൂർണ നീതി' ഉറപ്പാക്കാൻ സുപ്രീംകോടതിക്ക് സവിശേഷ അധികാരം നൽകുന്നതാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 142.
"വിവാഹബന്ധം വീണ്ടെടുക്കാനാകാത്ത വിധം തകർന്നുവെന്ന് വ്യക്തമായാല്‍ കോടതിക്ക് വിവാഹം വേർപെടുത്താൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിച്ചു. അത് പൊതുനയത്തിന്റെ നിർദ്ദിഷ്ടമോ അടിസ്ഥാനപരമോ ആയ തത്വങ്ങൾക്ക് വിരുദ്ധമാകില്ല. ജസ്റ്റിസ് എസ് കെ കൗൾ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുന്നു.

"വിവാഹബന്ധം വീണ്ടെടുക്കാനാകാത്ത വിധം തകർന്നുവെന്ന് നിർണ്ണയിക്കാൻ കഴിയുന്ന ഘടകങ്ങളും ഞങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്,"- എന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, എഎസ് ഓക്ക, വിക്രം നാഥ്, ജെകെ മഹേശ്വരി എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ച് പറഞ്ഞു. മെയിന്റനൻസ്, ജീവനാംശം, കുട്ടികളുടെ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എങ്ങനെ സന്തുലിതമാക്കാമെന്നും ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 ബി പ്രകാരം നിർദ്ദേശിച്ചിട്ടുള്ള പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനുള്ള നിർബന്ധിത കാത്തിരിപ്പ് കാലയളവ്, ആർട്ടിക്കിൾ 142 പ്രകാരമുള്ള വിപുലമായ അധികാരങ്ങൾ വിനിയോഗിച്ച് സുപ്രീം കോടതിക്ക് ഒഴിവാക്കാനാകുമോ എന്നതായിരുന്നു ഭരണഘടനാ ബെഞ്ചിന് മുമ്പാകെ വന്ന ചോദ്യം. പരസ്പര സമ്മതത്തോടെയുള്ള വിവാഹ വേർപ്പെടുത്തല്‍ സാധ്യമാക്കി നീണ്ടുനിൽക്കുന്ന ജുഡീഷ്യൽ നടപടികൾക്കായി അവരെ കുടുംബ കോടതികളിലേക്ക് റഫർ ചെയ്യാതെ വേർപെടുത്തുക എന്നതാണ് ലക്ഷ്യമിടുന്നത്.
വീണ്ടെടുക്കാനാകാത്ത തകർച്ചയുടെ പേരിൽ വിവാഹങ്ങൾ വേർപെടുത്താൻ കഴിയുമോ എന്ന വിഷയം പരിഗണിക്കാൻ വാദത്തിനിടെ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചു. "ആർട്ടിക്കിൾ 142 മൗലികാവകാശങ്ങളുടെ വെളിച്ചത്തിൽ പരിഗണിക്കണം. ഇത് ഭരണഘടനയുടെ അപകീർത്തികരമല്ലാത്ത പ്രവർത്തനത്തിന് വിരുദ്ധവുമാകണം. അധികാരത്തിന് കീഴിലുള്ള കോടതിക്ക് നീതി പൂർത്തിയാക്കാൻ അധികാരമുണ്ട്," ബെഞ്ച് പറഞ്ഞു.
ഏഴ് വർഷം മുമ്പ് ജസ്റ്റിസുമാരായ ശിവകീർത്തി സിംഗ്, ആർ ഭാനുമതി (ഇരുവരും വിരമിച്ചവർ) എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് അഞ്ചംഗ ബെഞ്ചിന് കൈമാറിയത്. വാദം കേട്ട ശേഷം, ഭരണഘടനാ ബെഞ്ച് 2022 സെപ്റ്റംബർ 29 ന് വിധി പറയാൻ മാറ്റി.












Click it and Unblock the Notifications