രാഹുലിന്റ ഷൂ ലെയ്സ് കെട്ടിക്കൊടുക്കുന്ന മുൻ കേന്ദ്രമന്ത്രിയെന്ന് ബിജെപി; വീഡിയോ, മറുപടി
ദില്ലി: ഭരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയുടെ ഷൂ ലെയ്സ് കെട്ടിക്കെടുത്തുവെന്ന ബി ജെ പിയുടെ വ്യാജ പ്രചരണത്തിനെതിര നിയമ നടപടിക്കൊരുങ്ങി മുൻ കേന്ദ്രമന്ത്രി. മുതിർന്ന കോൺഗ്രസ് നേതാവായ ജിതേന്ദ്ര സിംഗ് അൽവാർ ആണ് ബി ജെ പി നേതാവ് അമിത് മാളവ്യയ്ക്കെതിരെ രംഗത്തെത്തിയത്. ജിതേന്ദ്ര സിങ് രാഹുലിന്റെ ഷൂ കെട്ടിക്കൊടുക്കുന്നുവെന്ന തലക്കെട്ടോടെ അമിത് മാളവ്യ കഴിഞ്ഞ ദിവസം ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

രാജസ്ഥാനിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നിന്നുള്ള വീഡിയോയാണ് അമിത് മാളവ്യ പങ്കുവെച്ചത്. 20 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ രാഹുൽ ഗാന്ധിയ്ക്കൊപ്പം ജിതേന്ദ്രസിംഗ് നടക്കുന്നത് കാണാം. ഇതിനിടയിൽ രാഹുൽ ജിതേന്ദ്രയുടെ ദേഹത്ത് തട്ടി നിലത്തേക്ക് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതോടെ താഴേക്ക് കുനിഞ്ഞ് ജിതേന്ദ്ര ഷൂ ലെയ്സ് കെട്ടുന്നതാണ് വീഡിയോ.

എന്നാൽ മുൻ കേന്ദ്രമന്ത്രിയെക്കൊണ്ട് രാഹുൽ ഗാന്ധി ഷൂലെയ്സ് കെട്ടിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് അമിത് മാളവ്യ വീഡിയോ പങ്കിട്ടത്. 'മുൻ കേന്ദ്രമന്ത്രി ഭൻവർ ജിതേന്ദ്ര സിംഗ് രാഹുൽ ഗാന്ധിയുടെ ഷൂ ലെയ്സ് കെട്ടാൻ മുട്ടുകുത്തി നിൽക്കുകയാണ്. സ്വയം അത് ചെയ്യുന്നതിന് പകരം അഹങ്കാരിയായ രാഹുൽ അദ്ദേഹത്തിന്റെ മുതുകിൽ തട്ടുന്നത് കാണാം', എന്നാണ് അമിത് മാളവ്യ ട്വീറ്റ് ചെയ്തത്.

എന്നാൽ സ്വന്തം ഷൂ ലെയ്സ് ആണ് താൻ കെട്ടിയതെന്നും ലെയ്സ് അഴിഞ്ഞ് പോയതാണ് രാഹുൽ ചൂണ്ടിക്കാട്ടിയതെന്നും ജിതേന്ദ്ര വിശദീകരിച്ചു. 'ബി ജെ പി നേതാവിന്റെ ട്വീറ്റ് തീർത്തും തെറ്റും അപകീർത്തികരവുമാണ്. എന്റെ അഭ്യർഥന പ്രകാരം, എന്റെ ഷൂ ലെയ്സ് സ്വന്തമായി കെട്ടാൻ വേണ്ടി അദ്ദേഹം അൽപ്പനേരം കാത്ത് നിൽക്കികയായിരുന്നു. ട്വീറ്റ് ഡിലീറ്റ് ചെയ്ത് രാഹുൽ ഗാന്ധിയോട് മാപ്പ് പറയുക, അല്ലെങ്കിൽ നിയമ നടപടി നേരിടാൻ തയ്യാറാകുക', ജിതേന്ദ്ര സിംഗ് ട്വീറ്റ് ചെയ്തു.

ലെയ്സില്ലാത്ത രാഹുലിന്റെ ഷൂ പങ്കിട്ട് കൊണ്ടായിരുന്നു കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനതേ പ്രതികരിച്ചത്.
ബി ജെ പി ഐടി സെൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന ഫാക്ടറിയാണെന്ന് കോൺഗ്രസ് വിമർശിച്ചു. ചെറിയ കാര്യത്തെ തെറ്റായി ചിത്രീകരിച്ച് രാജ്യത്തെ തെറ്റിധരിപ്പിച്ചതിന് മാപ്പ് പറയാൻ ബി ജെ പി നേതാവ് തയ്യാറാകമമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

അതേസമയം കേന്ദ്രസർക്കാരിന്റെ കൊവിഡ് നിർദ്ദേശങ്ങൾ തള്ളി രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഹരിയാനയിൽ ഇന്ന് പര്യടനം ആരംഭിച്ചു. മാസ്ക് ധരിക്കാതെയും അകലം പാലിക്കാതെയുമാണ് നേതാക്കൾ യാത്ര നടത്തിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ യാത്ര നിർത്തിവയ്ക്കേണ്ടി വരുമെന്നാണ് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ മുന്നറിയിപ്പ് നൽകിയിരുന്നു.

മാസ്ക് കൃത്യമായി ധരിക്കണമെന്നും വാക്സിൻ എടുത്തവരെ മാത്രമേ യാത്രയിൽ പങ്കെടുപ്പിക്കാൻ പാടുള്ളൂവെന്നുമായിരുന്നു കേന്ദ്രത്തിന്റ നിർദ്ദേശം. ഇക്കാര്യം വ്യക്തമാക്കി ആരോഗ്യ മന്ത്രി രാഹുൽ ഗാന്ധിയ്ക്ക് കത്തയച്ചിരുന്നു. പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ കഴിയില്ലെങ്കിൽ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്നാണ് കത്തിൽ പറഞ്ഞത്. എന്നാൽ ബി ജെ പി പരിപാടിയ്ക്കെതിരെ യാതൊരു നടപടിയുമെടുക്കാതെ കോൺഗ്രസ് പരിപാടികളിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു കോൺഗ്രസ് ഇതിനോട് പ്രതികരിച്ചത്.












Click it and Unblock the Notifications