ഒമർ അബ്ദുള്ളയെ മാറ്റിപ്പാർപ്പിക്കും: വീട്ടുതടങ്കലിൽ പാർപ്പിക്കുന്നത് തുടരുമെന്ന് റിപ്പോർട്ട്
ശ്രീനഗർ: മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ മാറ്റിപ്പാർപ്പിക്കാൻ കശ്മീർ ഭരണകൂടം. ഒമറിന്റെ ഔദ്യോഗിക വസതിക്ക് സമീപത്തുള്ള ബംഗ്ലാവിലേക്കാണ് മാറ്റിപ്പാർപ്പിക്കുന്നത്. ഈ ആഴ്ചയോടെ ഇദ്ദേഹത്തെ മാറ്റിത്താമസിപ്പിക്കുമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ആഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന്റെ ഭാഗമായി വീട്ടുതടങ്കലിലാക്കിയ ഒമർ വീട്ടുതടങ്കലിൽ തന്നെ തുടരുമെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
കള്ളനോട്ടുകളില്‍ 56 ശതമാനവും 2000 രൂപയുടേതെന്ന് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്
49 കാരനായ ഒമർ മുൻ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, മെഹബുബ മുഫ്തി എന്നിവർക്കൊപ്പമാണ് വീട്ടുതടങ്കലിലായത്. ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുന്നതിന് മുന്നോടിയായാണ് ഇവരുൾപ്പെട്ട മുഖ്യധാരാ രാഷ്ട്രീയ നേതാക്കളെ കശ്മീർ ഭരണകൂടം വീട്ടുതടങ്കലിൽ പാർപ്പിക്കുന്നത്. ഫെബ്രുവരിയിൽ യുഎസ് പ്രസിഡന്റ് ഡൌണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് കശ്മീർ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള നീക്കമെന്നാണ് കരുതുന്നത്. ഇതിന് പുറമേ ഒരു സംഘം കേന്ദ്രമന്ത്രിമാരും ഈ ആഴ്ച കശ്മീർ സന്ദർശിച്ചേക്കും.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യൻ നീക്കം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന ഇന്ത്യൻ നിലപാടിനെ പിന്തുണയ്ക്കുന്ന രാഷ്ട്രമാണ് യുഎസ്. എന്നാൽ രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയ വിഷയത്തിലും ഇന്റർനെറ്റ് വിഛേദിച്ച വിഷയത്തിലും യുഎസ് ആശങ്കയറിയിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയും യുഎസ് ഈ വിഷയം ഇന്ത്യയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കഴിഞ്ഞ അഞ്ച് മാസമായി ഒമർ അബ്ദുള്ള സ്റ്റേറ്റ് ഗസ്റ്റ് ഹൌസിലെ ഹരി നിവാസിലാണ് കഴിയുന്നത്. 82 കാരനായ ഫറൂഖ് അബ്ദുള്ളയെ വീട്ടിലുമാണ് തടവിലാക്കിയിട്ടുള്ളത്. ട്രാൻസ്പോർട്ട് ലെയിനിലെ ഗസ്റ്റ് ഹൌസിലാണ് മെഹബൂബ മുഫ്തി ഇപ്പോഴുള്ളത്.
ജമ്മു കശ്മീരിൽ തുടരുന്ന നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ പരിഗണിച്ച സുപ്രീം കോടതി നിയന്ത്രണങ്ങൾ പുനപരിശോധിക്കാൻ നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് ബ്രോഡ്ബ്രാൻഡ് സർവീസ് പുനഃസ്ഥാപിക്കുന്നത്. അധികാരം ഉപയോഗിച്ച് സഞ്ചാര സ്വാതന്ത്ര്യം, ഇന്റർനെറ്റ്, അടിസ്ഥാന സ്വാതന്ത്ര്യം എന്നിവ നിയന്ത്രിക്കാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ജമ്മു കശ്മീരിൽ ഘട്ടംഘട്ടമായി ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് സർവീസ് പുനഃസ്ഥാപിക്കും. ആദ്യഘട്ടത്തിൽ സെൻട്രൽ കശ്മീരിലായിരിക്കും ബ്രോഡ് ബാൻഡ് കണക്ഷനുകൾ പുനഃസ്ഥാപിക്കുക. ദക്ഷിണ കശ്മീരിലാണ് ഏറ്റവും ഒടുവിൽ ഇന്റർനെറ്റ് പുനഃസ്ഥാപിക്കുകയെന്നാണ് റിപ്പോർട്ടുകൾ.