ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ചൊവ്വാഴ്ച ബിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കും
ഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് ചൊവ്വാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. പാർലമെന്റിന്റെ ഇരുസഭകളിലും ഒരേ ദിവസം ബില്ല് അവതരിപ്പിക്കുമെന്നാണ് സൂചന. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ബില്ല് അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അർജുൻ റാം മേഘ്‌വാൾ ബില്ല് അവതരിപ്പിക്കുമെന്നും ബിൽ അവതരിപ്പിച്ചതിന് ശേഷം വിശദമായ കൂടിയാലോചനകൾക്കായി പാർലമെന്റിന്റെ സംയുക്ത സമിതിക്ക് വിടാൻ സ്പീക്കറോട് അഭ്യർത്ഥിക്കുമെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു.
ഘട്ടം ഘട്ടമായി ഒരേ സമയം തിരഞ്ഞെടുപ്പ് നടത്താൻ ശുപാർശ ചെയ്ത മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല സമിതിയുടെ ഭാഗമായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബില്ലിന്റെ അവതരണ വേളയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

ലോക് സഭയിലേക്കും സംസ്ഥാന നിയമസഭയിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള രണ്ട് ബില്ലുകൾക്ക് കേന്ദ്ര മന്ത്രിസഭ ഇതിനകം അംഗീകാരം നൽകിയിരുന്നുവെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനം തത്ക്കാലം മാറ്റിവെച്ചു.
ബില്ല് അവതരിപ്പിക്കുന്ന അന്നുതന്നെ സ്പീക്കർ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് സംയുക്ത സമിതിയിലേക്ക് നാമനിർദേശം തേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാർലമെന്ററി ചട്ടങ്ങൾ അനുസരിച്ച് അംഗങ്ങളെ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടുന്ന പാർട്ടിക്ക് പാനലിലെ പ്രാതിനിധ്യം നഷ്ടപ്പെട്ടേക്കാം.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ സമിതിയുടെ ഘടന പ്രഖ്യാപിക്കാനാണ് സാധ്യത. തുടക്കത്തിൽ സമിതിയുടെ കാലാവധി 90 ദിവസമായി സജ്ജീകരിക്കും. അത് നീട്ടാനുള്ള സാധ്യതയുമുണ്ട്. 1951 - 1967 വരെ ഇന്ത്യയിൽ ഒരേസമയം തിരഞ്ഞെടുപ്പുകൾ നടന്നിരുന്നു.
ഭരണഘടന അനുച്ഛേദം 83 ഉം 172 ഉം ഭേദഗതി ചെയ്തുള്ള ബില്ലും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഭേദഗതി ബില്ലുമാകും അവതരിപ്പിക്കുക. ഒറ്റ ഘട്ടമായി തിരഞ്ഞെെടുപ്പ് നടക്കണമെങ്കിൽ നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കേണ്ടി വരുമെന്ന് ബില്ലിൽ വ്യക്തമാക്കുന്നു.
ആദ്യ ഘട്ടത്തിൽ ലോക് സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ഒന്നിച്ച് നടത്താനും പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പുകൾ കൂടി ഉൾപ്പെടുത്താനും ആണ് നീക്കം. ഭരണഘടന ഭേദഗതി അംഗീകരിക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം എങ്കിലും വേണം. എൻ ഡി എയ്ക്ക് ഒറ്റയ്ക്ക് ബിൽ പാസാക്കാനാവില്ല. പിന്തുണ ആവശ്യമാണ്. ആദ്യം തിങ്കളാഴ്ച അവതരിപ്പിക്കുമെന്നായിരുന്നു വിവരം.












Click it and Unblock the Notifications