കോൺഗ്രസിനെ രക്ഷിക്കുക പ്രിയങ്കയെന്ന് സർവ്വേ, മികച്ച പ്രധാനമന്ത്രി മോദി, മികച്ച മുഖ്യമന്ത്രി യോഗി
ദില്ലി: രണ്ട് മാസത്തിലധികം നീണ്ട് നിന്ന നേതൃപ്രതിസന്ധിക്ക് സോണിയാ ഗാന്ധിയിലൂടെ താല്‍ക്കാലിക പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് സോണിയാ ഗാന്ധിയെ ഇടക്കാല പ്രസിഡണ്ടായി തിരഞ്ഞെടുത്തത്. എന്നാല്‍ പ്രിയങ്ക ഗാന്ധിക്ക് മാത്രമേ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ സാധിക്കൂ എന്നാണ് മൂഡ് ഓഫ് ദ നാഷന്‍ സര്‍വ്വേയുടെ കണ്ടെത്തല്‍. ഇന്ത്യ ടുഡേ ഗ്രൂപ്പും കാര്‍വി ഇന്‍സെറ്റും നടത്തിയ സര്‍വ്വേയിലാണ് കണ്ടെത്തല്‍. കോണ്‍ഗ്രസ് വന്‍ തകര്‍ച്ചയെ ആണ് നേരിട്ട് കൊണ്ടിരിക്കുന്നതെന്നും സര്‍വ്വേയില്‍ പറയുന്നു.
സര്‍വ്വേയില്‍ പങ്കെടുത്ത 50 ശതമാനം ആളുകളും കോണ്‍ഗ്രസ് തകരുകയാണ് എന്നാണ് അഭിപ്രായപ്പെട്ടത്. അതേ സമയം 37 ശതമാനം പേര്‍ പറയുന്നത് മറിച്ചാണ്. 13 ശതമാനം പേര്‍ കോണ്‍ഗ്രസിന്റെ അവസ്ഥയെക്കുറിച്ച് സംശയാലുക്കളാണ്.
15 ശതമാനം പേര്‍ കരുതുന്നത് കോണ്‍ഗ്രസിനെ ഇന്നത്തെ തകര്‍ച്ചയില്‍ നിന്നും കരകയറ്റാന്‍ പ്രിയങ്ക ഗാന്ധിക്ക് സാധിക്കും എന്നാണ്. 11 ശതമാനം പേരാണ് രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസിനെ നയിക്കണം എന്ന് കരുതുന്നത്. അതേസമയം 7 ശതമാനം പേര്‍ സോണിയാ ഗാന്ധിക്കൊപ്പമാണ്. രാഹുല്‍ ഗാന്ധിക്ക് പകരം പ്രതിപക്ഷത്തിന്റെ മുഖമാകാന്‍ പറ്റിയ നേതാവ് മമത ബാനര്‍ജി ആണെന്നാണ് സര്‍വ്വേയുടെ കണ്ടെത്തല്‍.
19 ശതമാനം പേരാണ് മമത ബാനര്‍ജിക്കൊപ്പം നിന്നത്. ഇന്ത്യ ഇന്നേവരെ കണ്ടതില്‍ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 37 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇന്ദിരാ ഗാന്ധിയാണ് മോദിക്ക് പിറകില്‍. 14 ശതമാനം വോട്ടുകളാണ് ഇന്ദിരയ്ക്ക് ലഭിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി സര്‍വ്വേ കണ്ടെത്തിയിരിക്കുന്നത് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിനെ ആണ്.