'ഇതാണ് ഇന്ത്യ, അമ്മയുടെ സിന്ദൂരം മായ്ച്ചതിനുള്ള മറുപടി'; രാജ്യം തിരിച്ചടിച്ചതിൽ അഭിമാനമെന്ന് ആരതി
കൊച്ചി: ജമ്മു കശ്‌മീരിലെ ഭീകരാക്രമണത്തിന്റെ മുറിവുണങ്ങും മുൻപേ ഇന്ത്യ പാക് ഭീകര കേന്ദ്രങ്ങളിൽ നടത്തിയ തിരിച്ചടിയിൽ അഭിമാനമെന്ന് പഹൽഗാമിൽ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ മകൾ ആരതി. 'ഓപ്പറേഷൻ സിന്ദൂർ' എന്നതിനേക്കാൾ വലിയൊരു പേര് ഈ തിരിച്ചടിക്ക് നിർദ്ദേശിക്കാൻ ഉണ്ടായിരുന്നില്ല. എന്റെ അമ്മയുടെ സിന്ദൂരം മായ്ച്ചതിനുള്ള മറുപടിയാണിതെന്നും വൺഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ആരതി വ്യക്തമാക്കി.
നമ്മുടെ മണ്ണിൽ വന്നുകൊണ്ടാണ് അവർ ഒരു ദാക്ഷിണ്യവും കൂടാതെ നിരപരാധികളെ കൊന്നു തള്ളിയത്, അതിനാൽ തന്നെ രാജ്യം തിരിച്ചടിച്ചതിൽ അഭിമാനമാണുള്ളതെന്ന് ആരതി പറഞ്ഞു. പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിച്ചിരുന്നുവെന്നും തിരിച്ചടിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. അതിനായി പ്രാർത്ഥിച്ചിരുന്നു. അതിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു; ആരതി പറയുന്നു.

ഭീകരരെ കുറിച്ചുള്ള ചില വിവരങ്ങൾ നൽകാൻ സാധിച്ചിരുന്നു. ഇനിയും അത് തുടർന്നുകൊണ്ടിരിക്കും. അച്ഛന്റെ നഷ്‍ടം ഒരിക്കലും നികത്താൻ സാധിക്കില്ല. പുരുഷന്മാരെ മാത്രമായിരുന്നു അവർ കൊന്നുകളഞ്ഞത്. കൂടെയുള്ള സ്ത്രീകൾ അതിന്റെ ആഘാതത്തിൽ തന്നെ ജീവിക്കണം എന്നായിരിക്കാം അവർ കരുതിയിട്ടുണ്ടാവുക. എന്നാൽ ഇന്ത്യൻ സ്ത്രീകളും കണ്ണീരൊഴുക്കി ജീവിക്കില്ല. ഞങ്ങൾക്കും മറുപടിയുണ്ട്. ചോദിക്കാൻ ഇന്ത്യ ഉണ്ട്; ആരതി കൂട്ടിച്ചേർത്തു.
ഏപ്രിൽ 22ന് ജമ്മു കശ്‌മീരിലെ പഹൽഗാമിൽ ബൈസരൻ താഴ്വരയിൽ നടന്ന അപ്രതീക്ഷിത ഭീകരാക്രമണത്തിൽ മലയാളിയായ രാമചന്ദ്രൻ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഒരു നേപ്പാളി പൗരനും ഉൾപ്പെടുന്നു. വിനോദ യാത്രയ്ക്ക് എത്തിയ ആളുകൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയും അക്രമം അഴിച്ചുവിടുകയുമായിരുന്നു. ഇതിന് പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ നിലപാടുകൾ കടുപ്പിച്ചിരുന്നു.
യുദ്ധസമാന സാഹചര്യമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ. അതിർത്തിയിൽ ഉൾപ്പെടെ ഇന്ത്യ സുരക്ഷ ശക്തമാക്കുകയും സന്നാഹങ്ങൾ വിലയിരുത്തുകയും ഒക്കെ ചെയ്‌തിരുന്നു. ഇന്ന് രാജ്യമെമ്പാടുമുള്ള ഇരുന്നൂറിൽ അധികം മേഖലകളിൽ മെഗാ മോക്ഡ്രിൽ നടക്കാനിരിക്കെ അപ്രതീക്ഷിതമായാണ് തിരിച്ചടിയുടെ വാർത്തകൾ പുറത്തുവന്നത്.
ബുധനാഴ്‌ച പുലർച്ചെയാണ് ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിലാണ് മിസൈൽ ആക്രമണം നടത്തിയത്. ഇതിൽ യഥാക്രമം ലഷ്‌കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് എന്നീ ഭീകര സംഘടനകളുടെ ശക്തികേന്ദ്രങ്ങളായ മുരിദ്കെ, ബഹാവൽപൂർ എന്നിവ ഉൾപ്പെടെയുള്ള മേഖലകൾ ഉണ്ടായിരുന്നു.
പുലർച്ചെ 1:44 ന് ആക്രമണങ്ങൾ നടത്തിയതെന്നാണ് ലഭ്യമായ വിവരം. പാകിസ്ഥാൻ, പാക് അധീന ജമ്മു കശ്‌മീര്‍ എന്നിവിടങ്ങളിലെ തീവ്രവാദ കേന്ദ്രങ്ങൾ ആക്രമിച്ചതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഈ ആക്രമണത്തിന് ഉത്തരവാദികളായവരെ ഉത്തരവാദിത്തപ്പെടുത്തുമെന്ന പ്രതിജ്ഞാബദ്ധത ഇന്ത്യ പാലിക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications