ഇനി പറയുക കൊവിഡേ ഇല്ലെന്നാവും, ഓക്സിജൻ ക്ഷാമം മൂലമുളള മരണങ്ങളില്ലെന്ന കേന്ദ്രവാദത്തിന് വിമർശനം
ദില്ലി: രാജ്യത്ത് രണ്ടാം കൊവിഡ് തരംഗത്തിനിടെ ഓക്‌സിജന്‍ ലഭിക്കാതെ ആരും മരണപ്പെട്ടിട്ടില്ല എന്നുളള കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്താവനയ്ക്ക് എതിരെ പ്രതിപക്ഷം. ഓക്‌സിജന്‍ ക്ഷാമം മൂലം ആരെങ്കിലും മരണപ്പെട്ടതായുളള വിവരം ഒരു സംസ്ഥാനവും നല്‍കിയിട്ടില്ല എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. കൊവിഡ് രണ്ടാം തരംഗം മൂര്‍ദ്ധന്യത്തിലെത്തിയ ഘട്ടത്തില്‍ ഓക്‌സിജന്‍ ക്ഷാമം കാരണം ആളുകള്‍ മരിച്ചത് അന്താരാഷ്ട്ര തലത്തില്‍ അടക്കം ചര്‍ച്ചയായിരുന്നു.
രാജ്യതലസ്ഥാനമായ ദില്ലിയില്‍ അടക്കം നിരവധി കൊവിഡ് രോഗികള്‍ ആണ് ഓക്‌സിജന്‍ കിട്ടാതെ മരണപ്പെട്ടത്. കേന്ദ്രം പറയുന്നത് കള്ളമാണെന്ന് ദില്ലി ആരോഗ്യവകുപ്പ് മന്ത്രി സത്യേന്ദര്‍ ജെയിന്‍ പ്രതികരിച്ചു. എന്തിനായിരുന്നു ആശുപത്രികള്‍ ഹൈക്കോടതിക്ക് മുന്നില്‍ അപേക്ഷയുമായി പോയത്. ഇനി കേന്ദ്രം പറയുക കൊവിഡ് എന്നൊരു സംഭവമേ ഇല്ലായിരുന്നു എന്നാവും എന്നും സത്യേന്ദര്‍ ജെയ്ന്‍ പ്രതികരിച്ചു.

ഓക്‌സിജന്‍ ക്ഷാമം മൂലമുണ്ടായ മരണങ്ങളുടെ കണക്കെടുക്കാനും നഷ്ടപരിഹാരം നല്‍കാനുമായി ഒരു ഓക്‌സിജന്‍ ഓഡിറ്റ് കമ്മിറ്റിക്ക് ദില്ലി സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നുവെന്നും എന്നാല്‍ സത്യം മറയ്ക്കുന്നതിന് വേണ്ടി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലിലൂടെ കേന്ദ്ര സര്‍ക്കാര്‍ അത് പിരിച്ച് വിട്ടുവെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. ഈ സര്‍ക്കാരിന്റെ നയങ്ങള്‍ ഒരു ദുരന്തമാണെന്നും തങ്ങളുടെ തെറ്റ് മറച്ച് വെക്കാനാണ് ശ്രമിക്കുന്നതെന്നും സിസോദിയ കുറ്റപ്പെടുത്തി.
Recommended Video
കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നല്‍കിയ എഴുതി തയ്യാറാക്കിയ മറുപടിയില്‍ ആണ് ഓക്‌സിജന്‍ ക്ഷാമം മൂലമുളള മരണങ്ങളില്ലെന്ന വിവാദ പ്രസ്താവന കേന്ദ്ര ആരോഗ്യ വകുപ്പ് സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ നടത്തിയത്. ആരോഗ്യം സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന വിഷയം ആണെന്നും പ്രതിദിന കൊവിഡ് കേസുകളുടേയും കൊവിഡ് മരണങ്ങളുടേയും കണക്ക് സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കൈമാറുന്നുണ്ടെന്നും എന്നാല്‍ ഓക്‌സിജന്‍ ക്ഷാമം മൂലമുളള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നുമാണ് മന്ത്രി പറഞ്ഞത്












Click it and Unblock the Notifications