കർണാടകത്തിൽ കൊവിഡ് ഭീതി തുടരുന്നു: 24 മണിക്കൂറിൽ 3000ലധികം രോഗികൾ, ബെംഗളൂരുവിൽ 1985 കേസുകൾ!!
ബെംഗളുരു: കർണാടകത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 3000 നടുത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 47,253 കടന്നിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം ബെംഗളൂരുവിൽ മാത്രം 1985 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന പ്രവണതയാണ് കണ്ടുവരുന്നത്.
കർണാടകത്തിൽ 24 മണിക്കൂറിനിടെ 87 പേരാണ് വൈറസ് ബാധ മൂലം മരണത്തിന് കീഴടങ്ങിയിട്ടുള്ളത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 928ലെത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കർണ്ണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റിന് കീഴിലുള്ള എല്ലാ ആശുപത്രികളും ഒഴിവുള്ള കിടക്കകളുടെ എണ്ണം പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഇത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്. ആശുപത്രിയുടെ പേര്, മൊത്തം കിടക്കകളുടെ എണ്ണം, ബിബിഎംപി റഫർ ചെയ്ത കൊവിഡ് രോഗികൾക്കായി മാറ്റിവെച്ചിട്ടുള്ള കിടക്കകളുടെ എണ്ണം എന്നിവയാണ് പ്രദർശിപ്പിക്കേണ്ടത്.

കൊറോണ വൈറസിനെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ബെംഗളൂരുവിൽ ഏഴ് ദിവസത്തെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലെ 15 മുതൽ 22 വരെയാണ് ലോക്ക്ഡൌൺ കാലയളവ്. ആശുപത്രി സേവനങ്ങൾ, പലചരക്ക് വസ്തുക്കൾ, പാൽ, മരുന്ന്, പച്ചക്കറി എന്നിവ ഈ കാലയളവിൽ ലഭിക്കും. കൂടാതെ മെഡിക്കൽ, പിജി പരീക്ഷകളും നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവരിൽ പ്ലാസ്മ ദാനം ചെയ്യാൻ സന്നദ്ധതയുള്ളവർക്ക് 5000 രൂപ ഇൻസെന്റീവായി നൽകുമെന്ന് സംസ്ഥാന സർക്കാർ ബുധനാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധിതരിൽ പ്ലാസ്മ ചികിത്സയ്ക്ക് സഹായകരമാകുന്ന തരത്തിലുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. സംസ്ഥാനത്ത് 20000 പേരാണ് കൊവിഡിൽ നിന്ന് ഇതിനകം മുക്തി നേടിയിട്ടുള്ളത്. ബെംഗളൂരുവിൽ മാത്രം 5000 പേർക്കാണ് രോഗം ഭേദമായിള്ളത്.












Click it and Unblock the Notifications