അഭിനന്ദന്റെ പുതിയ വീഡിയോ പുറത്ത് വിട്ട് പാകിസ്താൻ, 15 ഇടത്ത് എഡിറ്റ്, ജനീവ കരാർ ലംഘനം
ദില്ലി: മൂന്ന് ദിവസം പാക് സൈന്യത്തിന്റെ കസ്റ്റഡിയില്‍ വെച്ചതിന് ശേഷമാണ് ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ രാജ്യത്തിന് പാകിസ്താന്‍ വിട്ട് നല്‍കിയത്. വെള്ളിയാഴ്ച വൈകിട്ടോടെ അഭിനന്ദനെ പാക് സൈന്യം വാഗ അതിര്‍ത്തിയില്‍ എത്തിച്ചെങ്കിലും കൈമാറിയത് വളരെ വൈകിയാണ്.
അഭിനന്ദനെ കൈമാറാന്‍ പാകിസ്താന്‍ മനപ്പൂര്‍വ്വം വൈകിച്ചതാണ് എന്ന് ആരോപണമുണ്ട്. അഭിനന്ദന്റെ വീഡിയോ ഷൂട്ട് ചെയ്യുന്നതിന് വേണ്ടിയാണ് കൈമാറ്റം വൈകിച്ചത് എന്നാണ് സൂചന. കൈമാറിയതിന് തൊട്ട് പിറകേ അഭിനന്ദന്റെ പുതിയ വീഡിയോയും പാകിസ്താന്‍ പുറത്ത് വിട്ടു.

ചിത്രങ്ങളും വീഡിയോകളും
മിഗ് 21 വിമാനം തകര്‍ന്ന് പാക് അതിര്‍ത്തിക്കുളളില്‍ വീണ അഭിനന്ദന്‍ വര്‍ധമാനെ ബുധനാഴ്ചയാണ് പാകിസ്താന്‍ കസ്റ്റഡിയിലെടുത്തത്. പിന്നാലെ പാകിസ്താനില്‍ നിന്നും അഭിനന്ദന്റെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നു. ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു.

കരാർ ലംഘനം
അഭിനന്ദനെ നാട്ടുകാര്‍ മര്‍ദിക്കുന്നതും സൈന്യം കണ്ണും കയ്യും കെട്ടി കൊണ്ട് പോകുന്നതും ചോദ്യം ചെയ്യുന്നതുമായ ചോരയൊലിപ്പിച്ചുളള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ജനീവ കരാറിന്റെ നഗ്നമായ ലംഘനമായിരുന്നു ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പാകിസ്താന്‍ നടത്തിയത്.

പുതിയ വീഡിയോ
പിന്നാലെ താന്‍ സുരക്ഷിതനാണെന്നും പാക് ആര്‍മി നന്നായി പെരുമാറുന്നുണ്ടെന്നും അഭിനന്ദന്‍ പറയുന്ന വീഡിയോയും പുറത്ത് വിട്ടു. ഇന്ത്യ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതോടെ വീഡിയോകള്‍ പാകിസ്താന്‍ പിന്‍വലിക്കുകയും ചെയ്തു. അഭിനന്ദനെ കൈമാറിയതിന് പിന്നാലെയാണ് പാകിസ്താന്‍ പുതിയ വീഡിയോ പുറത്ത് വിട്ടത്.

6 മണിക്കൂർ കാത്തിരിപ്പ്
6 മണിക്കൂറാണ് വാഗ അതിര്‍ത്തിയിലേക്ക് ഉറ്റ് നോക്കി അഭിനന്ദന്റെ മോചനത്തിന് വേണ്ടി രാജ്യം കാത്തിരുന്നത്. രണ്ട് തവണ കൈമാറ്റത്തിനുളള സമയം പാകിസ്താന്‍ മാറ്റി. ഒരു ഘട്ടത്തില്‍ വിലപേശലിനാണോ പാകിസ്താന്‍ ശ്രമിക്കുന്നത് എന്ന സംശയം പോലും ഉയര്‍ന്നു.

15 എഡിറ്റുളള വീഡിയോ
എന്നാല്‍ 9.30തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തായാക്കി അഭിനന്ദനെ ഇന്ത്യയ്ക്ക് പാകിസ്താന്‍ കൈമാറി. അതിനിടയിലാണ് അഭിനന്ദന്റെ മറ്റൊരു വീഡിയോ പാകിസ്താന്‍ ചിത്രീകരിച്ചത്. 1.24 മിനുറ്റ് ദൈര്‍ഘ്യമുളള വീഡിയോയില്‍ 15 എഡിറ്റുകളാണ് ഉളളത്.

ടാർജറ്റിനെ പിന്തുടർന്നു
താന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ ആണെന്നും ഇന്ത്യന്‍ വ്യോമസേനയിലെ യുദ്ധവിമാന പൈലറ്റ് ആണെന്നും പറഞ്ഞാണ് വീഡിയോയില്‍ അഭിനന്ദന്‍ സംസാരിച്ച് തുടങ്ങുന്നത്. ഒരു ടാര്‍ജറ്റിനെ പിന്തുടരാനുളള ശ്രമത്തിനിടെ പാക് അതിര്‍ത്തി കടന്നുവെന്ന് അഭിനന്ദന്‍ പറയുന്നു.

പാക് ആർമി രക്ഷപ്പെടുത്തി
തന്റെ വിമാനം പാക് സൈന്യം വെടിവെച്ചിട്ടുവെന്നും തുടര്‍ന്ന് വിമാനം തനിക്ക് ഉപേക്ഷിക്കേണ്ടി വന്നുവെന്നും വീഡിയോയില്‍ അഭിനന്ദന്‍ പറയുന്നു. നാട്ടുകാരുടെ ഇടയില്‍ അകപ്പെട്ട തന്നെ പാക് ആര്‍യിലെ സൈനികര്‍ രക്ഷപ്പെടുത്തുകയായിരുന്നു.

ചികിത്സ നൽകി
ആദ്യം സേന യൂണിറ്റിലെത്തിക്കുകയും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പാകിസതാന്റെ സൈന്യം പ്രൊഫഷണലായിട്ടാണ് പ്രവര്‍ത്തിക്കുന്നത് എന്നും ഈ വീഡിയോയില്‍ അഭിനന്ദന്‍ വര്‍ധമാന്‍ പറയുന്നതായി കേള്‍ക്കാം.

വീഡിയോ നീക്കം ചെയ്തു
വീഡിയോ പുറത്ത് വിട്ടതോടെ പാകിസ്താനെതിരെ ഇന്ത്യ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. പാകിസ്താന്‍ തുടര്‍ച്ചയായി ജനീവ കരാറിന്റെ ലംഘനമാണ് നടത്തുന്നതെന്ന് ഇന്ത്യ ആരോപിക്കുന്നു. വിമര്‍ശനം ശക്തമായ സാഹചര്യത്തില്‍ പാകിസ്താന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പേജില്‍ നിന്നും വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications