വധശിക്ഷയ്ക്ക് മുമ്പ് മരിച്ചാൽ മുഷറഫിന്റെ മൃതദേഹം തെരുവിൽ കെട്ടിത്തൂക്കണം, വലിച്ചിഴയ്ക്കണം, കോടതി
കറാച്ചി: വധശിക്ഷയ്ക്ക് വിധിച്ച പാകിസ്താൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് മരിച്ചാൽ മൃതദേഹം പാകിസ്താൻ പാർലമെന്റിലേക്ക് വലിച്ചിഴയ്ക്കണമെന്നും മൂന്ന് ദിവസം കെട്ടിത്തൂക്കിയിടണമെന്നും പാകിസ്താൻ പ്രത്യേക കോടതി ഉത്തരവ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്യദ്രോഹക്കുറ്റത്തിന് പാക് കോടതി മുഷറഫിന് വധശിക്ഷ വിധിച്ചത്.
മംഗലാപുരത്ത് പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പ്, 2 പേർ കൊല്ലപ്പെട്ടു, യുപിയിൽ ഒരു മരണം
2007 നവംബർ മൂന്നിന് ഭരണഘടന അട്ടിമറിച്ച് അടിയന്താരവസ്ഥ പ്രഖ്യാപിച്ചതിന് 2014ലാണ് മുഷറഫിനെതിരെ കേസെടുക്കുന്നത്. 2016 മാർച്ചിൽ ചികിത്സയ്ക്കായി ദുബായിലെത്തിയ മുഷറഫ് തിരിച്ച് പാകിസ്താനിലേക്ക് എത്തിയിരുന്നില്ല. ഈ മാസം ആദ്യം മുതൽ അദ്ദേഹം ആശുപത്രിയിലാണ്. വധശിക്ഷ നടപ്പിലാക്കുന്നതിന് മുമ്പ് മുഷറഫ് മരണപ്പെട്ടാൽ മൃതദേഹം വലിച്ചിഴച്ച് കൊണ്ടുവരാനും ഇസ്ലാമാബാദിലെ ഡി- ചൗക്കിൽ മൂന്ന് ദിവസം കെട്ടിത്തൂക്കിയിടാനുമാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും ഓഫീസും സുപ്രീം കോടതിയും പ്രവർത്തിക്കുന്ന മേഖലയാണിത്.
കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതിന് മുമ്പ് ഒരു തവണയാണ് ഇത്തരത്തിൽ ഒരു കോടതി ഉത്തരവുണ്ടായത്. ഒരു സീരിയൽ കില്ലറിനെ പൊതുസ്ഥലത്ത് തൂക്കിക്കൊല്ലണമെന്നും മൃതദേഹം ഇരകളുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ 100 കഷണങ്ങളായി മുറിക്കണമെന്നും കോടതി ഉത്തകവിട്ടിരുന്നു. എന്നാൽ ഈ വിധി ഇതുവരെ നടപ്പാക്കിയിട്ടില്ല.
മുഷറഫിനെ വധശിക്ഷ വിധിച്ച നടപടിയെ അതിരൂക്ഷമായാണ് സൈന്യം വിമർശിച്ചത്. അടിസ്ഥാന നടപടി ക്രമങ്ങൾ പോലും പാലിക്കാതെയാണ് വിധിയെന്ന് പാക് പട്ടാള വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ ആരോപിച്ചു. വിധിക്കെതിരെ അപ്പീൽ സമർപ്പിക്കുമെന്ന് മുഷറഫിന്റെ അഭിഭാഷകർ വ്യക്തമാക്കിയിട്ടുണ്ട്.