ഒരു വർഷത്തിന് ശേഷവും ജനം ദുരിതം അനുഭവിക്കുന്നു;കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി
ദില്ലി; കേന്ദ്രസർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. കഴിഞ്ഞ വർഷം കൊവിഡ് വ്യാപനം ഉയർന്ന പശ്ചാത്തലത്തിൽ പങ്കുവെച്ച വീഡിയോ വീണ്ടും ഷെയർ ചെയ്ത് കൊണ്ടാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. കൊവിഡിനെ നേരിടാനുള്ള അടിസ്ഥാന സൗകര്യങ്ങളുടേയും ടെസ്റ്റിംഗ് നടപടികളുടേയും കാര്യത്തിൽ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ വിമർശനം.

ഒരു വർഷം കഴിഞ്ഞി നമ്മുടെ ജനം ദുരിതം അനുഭവിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും തകർന്നിരിക്കുകയാണ്. പ്രധാനമന്ത്രി ഉത്തരവാദിത്തത്തിൽ നിന്ന് ഇപ്പോഴും ഒളിച്ചോടുകയാണെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. കൊവിഡ് രണ്ടാം തരംഗത്തെ നേരിടാൻ മതിയായ ബെഡുകളോ വാക്സിനോ മറ്റ് ആവശ്യ വസ്തുക്കളെ ഇല്ലെന്ന് വിവിധ സംസ്ഥാനങ്ങൾ പരാതിപ്പെടുന്നതിനിടയിലാണ് രാഹുലിന്റെ വിമർശം.
അതേസമയം വെള്ളിയാഴ്ച 2,17,353 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡല്‍ഹി, ചത്തീസ്ഗഡ്, കർണാടക, മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ 10 സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. പുതിയ രോഗികളുടെ 79.10 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നും ആണ്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ - 61,695. ഉത്തര്‍പ്രദേശില്‍ 22,339 പേര്‍ക്കും പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 15,69,743 ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 10.98% ആണ് .മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, കർണാടകം, കേരളം എന്നീ 5 സംസ്ഥാനങ്ങളിലാണ് നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ 65.86% വും. ഇതില്‍ മഹാരാഷ്ട്രയില്‍ മാത്രം ആകെ രോഗികളുടെ 39.60% രോഗികള്‍.












Click it and Unblock the Notifications