ആർത്തവ ദിവസം വീടിന് പുറത്ത് ഓലഷെഡിൽ കിടത്തി, ചുഴലിക്കാറ്റിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം!
Recommended Video
ചെന്നൈ: ആര്‍ത്തവം സ്ത്രീയുടെ ജൈവികമായ ഒരു പ്രകൃയ മാത്രമാണെന്നും അതിന്റെ പേരില്‍ വിവേചനം പാടില്ലെന്നും സ്ത്രീകള്‍ അശുദ്ധരല്ലെന്നുമാണ് രാജ്യത്തെ പരമോന്നത കോടതി സെപ്റ്റംബര്‍ 28ന് വിധിയെഴുതിയത്. ആ ദിവസത്തിന് ശേഷം കേരളം കണ്ടത് തങ്ങള്‍ക്ക് തുല്യത വേണ്ടെന്നും തങ്ങള്‍ അശുദ്ധരാണെന്നും പ്രഖ്യാപിച്ച് സ്ത്രീകളടക്കം തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. വലിയൊരു നവോത്ഥാന പാരമ്പര്യമുളള കേരളത്തിന് ആര്‍ത്തവം എന്തെന്ന പ്രാഥമിക ധാരണ പോലുമില്ലെന്ന് തിരിച്ചറിയപ്പെട്ട കാലമാണിത്.
കേരളത്തില്‍ മാത്രമല്ല, രാജ്യമെമ്പാടുമുണ്ട് ആര്‍ത്തവം അശുദ്ധമാണെന്ന വിശ്വാസം. ആര്‍ത്തവ സമയത്ത് സ്ത്രീകളെ അടുക്കളയില്‍ പ്രവേശിപ്പിക്കാത്ത, പൊതു സാധനങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കാത്ത എത്രയോ വീടുകള്‍ ഇന്നും കേരളത്തിലുണ്ട്. വീടിനകത്ത് ആര്‍ത്തവക്കാരിക്ക് പ്രവേശനം പോലുമില്ലാത്ത നാടുകളുണ്ട് ഈ ഡിജിറ്റല്‍ ഇന്ത്യയില്‍. ആര്‍ത്തവത്തിന്റെ പേരിലുളള അന്ധവിശ്വാസങ്ങള്‍ തമിഴ്‌നാട്ടില്‍ ഒരു 12 വയസ്സുകാരിയുടെ ജീവനെടുത്തിരിക്കുകയാണ്.
ആർത്തവ ആചാരം
തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ പട്ടുക്കോട്ട അനയ്ക്കാട് ഗ്രാമത്തില്‍ ആദ്യമായി ആര്‍ത്തവമുണ്ടാകുന്ന പെണ്‍കുട്ടിയെ വീടിന് പുറത്ത് താമസിപ്പിക്കുക എന്നതാണ് ആചാരം. ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലൊന്നാകെ ആഞ്ഞടിച്ച് നാശനഷ്ടം വിതച്ച ദിവസങ്ങളിലൊന്നിലാണ് എഴാം ക്ലാസ്സുകാരിയായ എസ് വിജയ എന്ന പെണ്‍കുട്ടി ആദ്യമായി ഋതുമതിയായത്.
ഓലഷെഡിൽ താമസം
ആചാരം അനുസരിച്ച് വീടിന് പുറത്തുളള ഓല ഷെഡിലേക്ക് മാറ്റിപ്പാര്‍പ്പിച്ച ആ പെണ്‍കുട്ടിക്ക് ദാരുണാന്ത്യമാണ് സംഭവിച്ചിരിക്കുന്നത്. ഗജ ചുഴലിക്കാറ്റില്‍ തെങ്ങ് ഓലഷെഡിന് മുകളിലേക്ക് വീണാണ് വിജയയുടെ മരണം. ഗജ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ഓലക്കുടിലില്‍ കഴിയുന്നവര്‍ താമസം മാറണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഗജ ആഞ്ഞ് വീശിയ രാത്രി
എന്നാല്‍ ഇത് വീട്ടുകാര്‍ കണക്കിലെടുത്തില്ല. ആചാരം തെറ്റിക്കാന്‍ സാധിക്കില്ല എന്ന ന്യായം പറഞ്ഞ് ആര്‍ത്തവക്കാരിയായ പെണ്‍കുട്ടിയെ രാത്രി വീടിന് പുറത്തുളള ഓല ഷെഡില്‍ തന്നെ കിടത്തുകയായിരുന്നു. രാത്രിയില്‍ ശക്തമായി ചുഴലിക്കാറ്റ് വീശി. ഈ സമയം പെണ്‍കുട്ടി ഭയന്ന് അലറിക്കരയുന്നത് കേട്ടതായി അയല്‍ക്കാര്‍ പറയുന്നു.
ആശുപത്രിയിലെത്തിച്ചിട്ടും..
രാത്രി മരം വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് വിജയ അപകടത്തില്‍പ്പെട്ടതായി വീട്ടുകാരടക്കം മനസ്സിലാക്കുന്നത്. പെണ്‍കുട്ടിയെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സമുദായത്തിന്റെ ആചാരം ആര്‍ത്തവ കാലത്ത് പെണ്‍കുട്ടികളെ പുറത്ത് താമസിപ്പിക്കണം എന്നാണെന്നും ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ലെന്നും അച്ഛന്‍ സെല്‍വരാജ് പറയുന്നു.
16 ദിവസം പുറത്ത് കിടക്കണം
കാര്‍ഷിക കുടുംബമാണ് സെല്‍വരാജിന്റെത്. വിജയയുടെ അമ്മയും അനുജനുമാണ് വീട്ടിലുളള മറ്റുളളവര്‍. മൂത്ത സഹോദരന്‍ കഴിഞ്ഞ വര്‍ഷം പാമ്പ് കടിയേറ്റ് മരിച്ചിരുന്നു. വിജയയ്ക്ക് ഒപ്പം അമ്മയുടെ ഓലഷെഡില്‍ കിടന്നിരുന്നു. ഇവരെ പരിക്കുകളോടെ പുതുക്കോട്ടെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആര്‍ത്തവം ഉണ്ടായാല്‍ 16 ദിവസം ഇതുപോലെ പുറത്ത് കിടക്കണം എന്നാണ് ഈ ഗ്രാമത്തിലെ ആചാരം.