പെട്രോൾ-ഡീസൽ വില ഉയരുമോ? പെട്രോളിയം മന്ത്രി വ്യക്തമായ ഉത്തരം നൽകിയില്ലെന്ന് കെസി വേണുഗോപാൽ
ദില്ലി: യുപി അടക്കമുളള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പെട്രോൾ-ഡീസൽ വിലക്കയറ്റത്തിന് രാജ്യത്ത് ശമനമുണ്ടായിരുന്നു. തിരഞ്ഞെടുപ്പുകളിൽ വിധി വരികയും ബിജെപി നേട്ടമുണ്ടാക്കുകയും ചെയ്ത പശ്ചാത്തലത്തിൽ പെട്രോൾ -ഡീസൽ വില ഇനി ഉയർന്നേക്കാം എന്ന് ആശങ്ക ഉയരുകയുമുണ്ടായി. ഇതേക്കുറിച്ച് ലോക്സഭയിൽ ചോദ്യം ഉന്നയിച്ചപ്പോൾ വ്യക്തമായ ഉത്തരം നൽകാൻ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി തയ്യാറായില്ലെന്ന് കോൺഗ്രസ് എംപി കെസി വേണുഗോപാൽ ആരോപിച്ചു.
കെസി വേണുഗോപാലിന്റെ പ്രതികരണം: '' അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില കുതിച്ചു കയറുമ്പോഴും കഴിഞ്ഞ നവംബർ മുതൽ രാജ്യത്ത് പെട്രോൾ -ഡീസൽ വിലയിൽ മാറ്റം വന്നിട്ടില്ല. പെട്രോൾ - ഡീസൽ വില നിശ്ചയിക്കുന്നത് കമ്പനികളാണെന്നും, സർക്കാരിന് ഇതിൽ പങ്കില്ലെന്നും സർക്കാർ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. 2021 ജനുവരി 31 മുതൽ ജൂലൈ 9 വരെ പെട്രോൾ വില 63 തവണയും, ഡീസൽ വില 61 തവണയുമാണ് വർധിപ്പിച്ചത്.

രസകരമായ കാര്യം അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ നവംബർ മുതൽ പെട്രോൾ - ഡീസൽ വിലയിൽ മാറ്റം വന്നിട്ടില്ല. ഇത് ജനങ്ങൾക്ക് ആശ്വാസം നൽകിയിട്ടുണ്ട്. ഈ ആശ്വാസം തുടർന്നും കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തുമോ എന്നുള്ള ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം നൽകാൻ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി തയ്യാറായില്ല. തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ സമീപ ദിവസങ്ങളിൽ തന്നെ പെട്രോൾ ഡീസൽ വിലവർധിപ്പിക്കാൻ സാധ്യത ഉണ്ടെന്നിരിക്കെ, ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ ശ്രീ രാഹുൽ ഗാന്ധിയുടെ പ്രസ്താവന ജനങ്ങളിൽ പരിഭ്രാന്തി ഉണ്ടാക്കിയെന്ന് പറഞ്ഞു പുകമറ സൃഷ്ടിക്കാനാണ് മന്ത്രി ശ്രമിച്ചത്.
റഷ്യ - ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിക്കുന്നതും, പ്രധാന ഇറക്കുമതി രാജ്യങ്ങളൊന്നായ റഷ്യക്ക് മേലുള്ള ഉപരോധവും ഇന്ത്യയിൽ പെട്രോൾ വില വർധിക്കാൻ ഇടവരുത്തുമെന്നും, ഇത് തടയാൻ സർക്കാർ നടപടികൾ സ്വീകരിക്കുമോയെന്നും രാജ്യസഭയിൽ ചോദ്യമുന്നയിച്ചിരുന്നു. വിലവർദ്ധനവ് ഇല്ലാതെ ജനങ്ങൾക്ക് തുടർന്നും ആശ്വാസം നൽകാൻ സർക്കാർ തയ്യാറാണോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞു മാറുകയാണ് മന്ത്രി ചെയ്തത്''.












Click it and Unblock the Notifications