വാക്‌സിനേഷൻ വേഗത്തില്‍ സംതൃപ്തി പ്രകടിപ്പിച്ച് പ്രധാനമന്ത്രി, പ്രായപൂർത്തിയായ 5.6 ശതമാനം ജനങ്ങൾക്ക് രണ്ട് ഡോസ്
ദില്ലി: രാജ്യത്തെ വാക്‌സിനേഷന്‍ വേഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംതൃപ്തി പ്രകടിപ്പിച്ചു. വാക്‌സിനേഷന്‍ യജ്ഞം സംബന്ധിച്ച അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരുന്നു യോഗം.
ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ വ്യാപനത്തിന്റെ സാഹചര്യത്തിലായിരുന്നു അവലോകന യോഗം ചേര്‍ന്നത്. കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ 3.77 കോടി പേര്‍ക്കാണ് വാക്‌സിനേഷന്‍ നടന്നത് (3.77 കോടി ഡോസുകള്‍). രാജ്യത്ത് ഇതുവരെ അമ്പത് പേര്‍ക്കാണ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയിട്ടുള്ളത്.

രാജ്യത്തെ പ്രായപൂര്‍ത്തിയായ പൗരന്‍മാരില്‍ 5.6 ശതമാനം പേര്‍ക്ക് മാത്രമാണ് രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുള്ളത് എന്നത് യാഥാര്‍ത്ഥ്യമാണ്. 95 കോടിയോളം പ്രായപൂര്‍ത്തിയായ പൗരന്‍മാരാണ് രാജ്യത്തുള്ളത്. എന്തായാലും രാജ്യത്തെ വാക്‌സിനേഷന്‍ വേഗം മറ്റ് പല രാജ്യങ്ങളേക്കാള്‍ ഏറെ മുകളിലാണ്. മലേഷ്യ, സൗദി അറേബ്യ, കാനഡ എന്നീ രാജ്യങ്ങളിലെ മൊത്തം ജന സംഖ്യയേക്കാള്‍ കൂടുതല്‍ ആളുകള്‍ക്കാണ് ആറ് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ വാക്‌സിന്‍ നല്‍കിയത് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മൊത്തം ജനസംഖ്യ വച്ച് താരതമ്യം ചെയ്യുമ്പോള്‍ വാക്‌സിനേഷന്‍ ലഭിച്ചവരുടെ ശതമാനം കുറവാണെങ്കിലും അഭിമാനിക്കാന്‍ വകയുള്ള ചില കാര്യങ്ങളുണ്ട്. രാജ്യത്തെ 128 ജില്ലകളില്‍ നാല്‍പതിയഞ്ച് വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ അമ്പത് ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ ആയിട്ടുണ്ട്. 16 ജില്ലകളില്‍ നാല്‍പത്തിയഞ്ചിന് മുകളില്‍ പ്രായമുള്ള 90 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞു.
വാക്‌സിന്‍ വിതരണം എങ്ങനെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാം എന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളുമായി സഹകരിച്ച് നടത്തുന്ന പദ്ധതികളെ കുറിച്ചും ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. എന്‍ജിഒകളേയും മറ്റ് സംഘടനകളേയും സഹകരിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രധാനമന്ത്രിയും ഉദ്യോഗസ്ഥരോട് സംസാരിച്ചു.
ഇനി വരുന്ന മാസങ്ങളില്‍ എങ്ങനെ വാക്‌സിന്‍ വിതരണവും ഉത്പാദനവും കാര്യക്ഷമമായി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും എന്നത് സംബന്ധിച്ച് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നു.
ടെസ്റ്റിങ്ങ് നിരക്ക് ഒരിക്കലും താഴുന്നില്ലെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കണം എന്ന് ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരിശോധനയും ട്രാക്കിങ്ങും ആണ് രോഗം പടരുന്നത് തടയുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.












Click it and Unblock the Notifications