മോര്‍ബി തൂക്കുപാലം ദുരന്തം: പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
അഹമ്മദാബാദ്: മോര്‍ബി തൂക്കുപാലം ദുരന്തത്തില്‍ പരിക്കേറ്റ് മോര്‍ബി സിവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകട സ്ഥലം സന്ദര്‍ശിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി പരിക്കേറ്റവരെ കാണാനെത്തിയത്. ചികിത്സയില്‍ കഴിയുന്നവരോട് പ്രധാനമന്ത്രി ആരോഗ്യ വിവരങ്ങള്‍ തിരക്കി. മോര്‍ബിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
ആശുപത്രി സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തിലും പങ്കെടുത്തു. മോര്‍ബി ദുരന്തത്തില്‍ മരണപ്പെട്ടവരും പരിക്കേറ്റവരുമായ ആളുകളുടെ കുടുംബങ്ങളുമായി ബന്ധപ്പെടണമെന്നും അവര്‍ക്ക് ആവശ്യമുളള എല്ലാ സഹായങ്ങളും നല്‍കണമെന്നും യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. മാത്രമല്ല അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുകയും അന്വേഷണത്തിലൂടെ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കുകയും വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘ്വി, മന്ത്രി ബ്രിജേഷ് മെര്‍ജ, ഗുജറാത്ത് ചീഫ് സെക്രട്ടറി, പോലീസ് മേധാവി, ജില്ലാ കളക്ടര്‍, എസ്പി, ഐജി എന്നിവരടക്കമുളളവര്‍ യോഗത്തില്‍ പങ്കെടുത്തു. മോര്‍ബി ദുരന്തം അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് ഉണ്ടായ തൂക്കുപാലം ദുരന്തത്തില്‍ 135 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. നവീകരണത്തിന് ശേഷം തൂക്കുപാലം തുറന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് രാജ്യത്തെ തന്നെ നടുക്കിയ അപകടമുണ്ടായത്.
അതിനിടെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഫോട്ടോഷൂട്ടിന് വേണ്ടി മോര്‍ബി സിവില്‍ ആശുപത്രിയില്‍ രായ്ക്ക് രാമാനം പെയിന്റടി അടക്കമുളള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായാണ് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും ഇരുപാര്‍ട്ടികളും പുറത്ത് വിട്ടിട്ടുണ്ട്. പ്രധാനമന്ത്രി വരുന്നതിന് മണിക്കൂറുകള്‍ മുന്‍പ് ആശുപത്രിയിലേക്ക് പുതിയ കിടക്കകളും വാട്ടര്‍ കൂളറുകളും എത്തിച്ചതായും ആരോപണമുണ്ട്. മാത്രമല്ല മോര്‍ബി ദുരന്തത്തില്‍ പരിക്കേറ്റ ആളുകളില്‍ ചിലരെ തിരഞ്ഞെടുത്ത് ഇവരെ പുതിയതായി പെയിന്റടിച്ചും പുതിയ കിടക്കയിട്ടും സജ്ജീകരിച്ച വാര്‍ഡിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രിയിലെ താഴത്തെ നിലയിലുളള ഒഴിഞ്ഞു കിടന്ന വാര്‍ഡ് വൃത്തിയാക്കിയ ശേഷം ഇവിടെക്കാണ് തിരഞ്ഞെടുത്ത രോഗികളെ പ്രധാനമന്ത്രിക്ക് കൂടിക്കാഴ്ച നടത്താന്‍ വേണ്ടി മാറ്റിയത്. ചില ബെഡ് ഷീറ്റുകളില്‍ മോര്‍ബിയില്‍ നിന്നും 160 കിലോ മീറ്റര്‍ ദൂരത്തുളള ജാംനഗര്‍ ആശുപത്രിയുടെ ചിഹ്നങ്ങളുണ്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications