'രാജ്യത്ത് ദാരിദ്രവും തൊഴിലില്ലായ്മയും ദുഷ്ടശക്തിയെ പോലെ നിൽക്കുന്നു'; വിമർശനവുമായി ആർഎസ്എസ് നേതാവ്
ദില്ലി: തൊഴിലില്ലായ്മ, ദാരിദ്ര്യം, സാമ്പത്തിക അസമത്വം എന്നിങ്ങനെ പതിറ്റാണ്ടുകളായി രാജ്യം നേരിടുന്ന വെല്ലുവിളികൾ അതുപോലെ തന്നെ തുടരുകയാണെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. ലോകത്തിലെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ഉയർന്നുവെങ്കിലും ഇവയ്ക്ക് മാറ്റം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മയും വിലക്കയറ്റവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പ്രതിപക്ഷമായ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയാണ് ആർ എസ് എസ് നേതാവിന്റെ പ്രസ്തവാന എന്നത് ശ്രദ്ധേയമാണ്.

'സ്വയം പര്യപ്തത നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ലോക രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ട്. സമീപകാലത്ത് സാമ്പത്തിക മേഖലയിൽ വലിയ വിജയം കൈവരിക്കാൻ രാജ്യത്തിന് സാധിച്ചിട്ടുണ്ടെന്നും ചില പ്രശ്നങ്ങളിൽ അടിയന്തരമായ ഇടപെടലുകൾ നടത്തേണ്ടതുണ്ട്. രാജ്യത്ത് ദാരിദ്രം ദുഷ്ടശക്തിയെ പോലെ നിലനിൽക്കുകയാണ്. അതിനാണ് പെട്ടെന്ന് പരിഹാരം കാണേണ്ടത്',ദത്താത്രേയ പറഞ്ഞു.

'രാജ്യത്ത് 20 കോടിയോളം ജനങ്ങൾ ഇപ്പോഴും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണെന്ന് വളരെ അധികം നിരാശപ്പെടുത്തുന്ന കാര്യമാണ്. 23 കോടിയോളം ജനങ്ങളുടെ പ്രതിദിന വരുമാനം എന്നത് വെറും 375 രൂപയിൽ താഴെയാണ്. ജൂണിൽ പ്രസിദ്ധീകരിച്ച ലേബർ ഫോഴ്സ് സർവ്വേ കണക്കുകൾ പ്രകാരം രാജ്യത്ത് നാല് കോടി ജനങ്ങൾ തൊഴിലില്ലാത്തവരാണ്. തൊഴിലില്ലായ്മ നിരക്ക് ആകട്ടെ 7.6 ശതമാനമാണ്'

'എന്നാൽ പത്ത് വർഷം മുൻപത്തെ അവസ്ഥയിൽ നിന്നും രാജ്യത്തെ സ്ഥിതിയിൽ വലിയ മാറ്റം വന്നു. അന്ന് 22 ശതമായിരുന്നു രാജ്യത്ത് ദാരിദ്ര്യം, ഇപ്പോൾ ഇത് 18 ശതമാനമായി.2020-ൽ പ്രതിശീർഷ വരുമാനം പ്രതിവർഷം 1.35 ലക്ഷം രൂപയായിരുന്നു. അത് 2022 ആയപ്പോഴേക്കും 1.5 ലക്ഷം രൂപയായി ഉയർന്നു. എന്നിരുന്നാലും ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിഹരിക്കപ്പെടേണ്ടതുണ്ട്. അതുപോലെ തന്നെ അടിയന്തര ശ്രദ്ധ പതിയേണ്ട കാര്യമാണ് സാമ്പത്തിക അസമത്വം'

'ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. എന്നാൽ ഇന്ത്യൻ ജനസംഖ്യയുടെ ഏറ്റവും ഉയർന്ന ഒരു ശതമാനത്തിന്റെ കൈയ്യിലാണ് രാജ്യത്തിന്റെ വരുമാനത്തിന്റെ 20 ശതമാനം. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനം പേർക്ക് രാജ്യത്തെ വരുമാനത്തിന്റെ 13 ശതമാനം മാത്രമേ ഉള്ളൂ. ഈ സാമ്പത്തിക അസമത്വം ഗൗരവമായി ചിന്തിച്ച് പരിഹരിക്കണം'

യുഎൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത് രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾക്ക് ഇപ്പോഴും ശുദ്ധജലവും ഭക്ഷണവും ലഭിക്കുന്നില്ലെന്നാണ്. ദാരിദ്രമാണ് സമൂഹത്തിലെ പ്രശ്നങ്ങൾക്ക് കാരണം. വിദ്യഭ്യാസമില്ലായ്മയും ഇതിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവരേണ്ടതുണ്ട്.












Click it and Unblock the Notifications