'നാല് വർഷം മുൻപ് പറയേണ്ടിയിരുന്നു, ഇപ്പോൾ കാര്യങ്ങൾ കൈ വിട്ടു', മോദിയുടെ പ്രസ്താവനയോട് പ്രതികരിച്ച് അനുരാഗ്
ദില്ലി: സിനിമകളെ കുറിച്ച് അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നത് ഒഴിവാക്കണം എന്ന് ബിജെപി നേതാക്കളോടും പ്രവര്‍ത്തകരോടും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചതിനോട് പ്രതികരിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്. പ്രധാനമന്ത്രിയുടെ നിര്‍ദേശം വളരെ വൈകിപ്പോയെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. ഇപ്പോള്‍ ആള്‍ക്കൂട്ടം നിയന്ത്രണ വിധേയമല്ലെന്നും അനുരാഗ് ചൂണ്ടിക്കാട്ടി. തന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് സംവിധായകന്റെ പ്രതികരണം.
മോഹൻലാലിനെ ഗുണ്ടയെന്ന് വിളിക്കാൻ ആര് അധികാരം തന്നു? അടൂരിനെതിരെ തുറന്നടിച്ച് മേജർ രവി
നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നത് എങ്കില്‍ എന്തെങ്കിലുമൊരു മാറ്റമുണ്ടാകുമായിരുന്നു. എന്നാല്‍ ഇപ്പോഴുളള ഈ പ്രതികരണം എന്തെങ്കിലുമൊരു മാറ്റമുണ്ടാക്കുമെന്ന് താന്‍ കരുതുന്നില്ല. അവരുടെ തന്നെ ആളുകളെ ആണ് നിയന്ത്രിക്കേണ്ടത്. ഇപ്പോള്‍ കാര്യങ്ങള്‍ കയ്യില്‍ നിന്ന് പോയിരിക്കുന്നു. ആരും പറഞ്ഞാലും കേള്‍ക്കുമെന്ന് തോന്നുന്നില്ല, അനുരാഗ് കശ്യപ് പറഞ്ഞു.
ബോളിവുഡ് സിനിമാ മേഖല ഏറെ നാളുകളായി പല വിവാദങ്ങളിലും മുങ്ങി നില്‍ക്കുകയാണ്. നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം മുതല്‍ നെപോടിസം ഉയര്‍ത്തിക്കാട്ടി ബോളിവുഡ് ബഹിഷ്‌ക്കരണ ആഹ്വാനം നിലനില്‍ക്കുന്നുണ്ട്. അമീര്‍ ഖാനും ഷാരൂഖ് ഖാനും അടക്കമുളള താരങ്ങള്‍ക്കെതിരെ മതം അടിസ്ഥാനമാക്കിയും ഒരുകൂട്ടര്‍ ബഹിഷ്‌ക്കര ആഹ്വാനവുമായി രംഗത്തുണ്ട്. ഷാരൂഖ് ഖാന്‍ നായകനായ പത്താന്‍ എന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ ദീപിക പദുക്കോണ്‍ കാവി ബിക്കിനി ധരിച്ചതാണ് ഏറ്റവും ഒടുവിലത്തെ വിവാദത്തിന് കാരണം. ബേഷരം രംഗ് എന്ന ഗാനമാണ് വിവാദത്തിലായത്. പത്താനെതിരെയും ബഹിഷ്‌ക്കരണ ആഹ്വാനം നിലവിലുണ്ട്. അതിനിടെയാണ് പ്രധാനമന്ത്രി ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സിനിമാ സംബന്ധമായ അനാവശ്യ പരാമര്‍ശങ്ങള്‍ വേണ്ടെന്ന നിര്‍ദേശം നല്‍കിയതായി വാര്‍ത്തകള്‍ പുറത്ത് വന്നത്.