''മണിപ്പൂരിലേക്ക് പോകാൻ വയ്യ, ക്രെഡിറ്റെടുക്കാൻ ലോകകപ്പ് ഫൈനൽ കാണാൻ പോയി'', മോദിക്കെതിരെ പ്രിയങ്ക ഗാന്ധി
ജയ്പൂര്‍: നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മണിപ്പൂരില്‍ പ്രശ്‌നമുണ്ടായപ്പോള്‍ അവിടേക്ക് പോകാന്‍ തയ്യാറാവാതിരുന്ന പ്രധാനമന്ത്രി ക്രിക്കറ്റ് മത്സരം കാണാന്‍ അഹമ്മദാബാദിലേക്ക് പോയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. ഫൈനല്‍ ഇന്ത്യ ജയിക്കുകയാണെങ്കില്‍ അതിന്റെ ക്രഡിറ്റ് അവകാശപ്പെടാം എന്ന ഉദ്ദേശത്തോടെയാണ് മോദി പോയതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
രാജസ്ഥാനിലെ ഷാപുരയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. മോദി സ്വയം ഒരു സന്ന്യാസിയെന്നാണ് അവകാശപ്പെടുന്നത്. എങ്കില്‍ അദ്ദേഹത്തിന്റെ ഭരണത്തിന് കീഴില്‍ എങ്ങനെയാണ് ബിജെപി ഏറ്റവും വലിയ സമ്പന്ന പാര്‍ട്ടിയായി മാറിയത് എന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു.

''ഏകദേശം 7 മാസത്തോളം മണിപ്പൂര്‍ വംശീയ കലാപത്തിലമര്‍ന്നിരിക്കുകയായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി അവിടേക്ക് പോയില്ല. പകരം ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനല്‍ മത്സരം നടക്കുന്ന അഹമ്മദാബാദിലേക്ക് അദ്ദേഹം പോയി. ലോകകപ്പില്‍ നമ്മുടെ ടീം ഫൈനലിലേക്ക് എത്തിയത് അവരുടെ അധ്വാനം കൊണ്ടാണ്. ടീം വിജയിച്ചാല്‍ അതിന്റെ ക്രഡിറ്റ് കുറച്ച് തനിക്കുമെടുക്കാം എന്ന് കരുതിയാണ് മോദി അവിടേക്ക് എത്തിയത്. അഭിമാനവും ആദരവും ഉളളയിടങ്ങളില്‍ പ്രധാനമന്ത്രി പോകും. ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ അവിടെ നിന്ന് മാറി നില്‍ക്കുകയും ചെയ്യും'', പ്രിയങ്ക പറഞ്ഞു.
''പ്രധാനമന്ത്രിയും ബിജെപി സര്‍ക്കാരും വമ്പന്‍ വ്യവസായികളുടെ കടങ്ങള്‍ എഴുതിത്തള്ളി. എന്നാല്‍ പാവങ്ങളെ അവഗണിച്ചു. ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഇത്തരം വ്യവസായികള്‍ക്ക് വേണ്ടിയാണ്. എന്നാല്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ച് ജനങ്ങള്‍ക്ക് പണപ്പെരുപ്പത്തില്‍ നിന്നും ആശ്വാസം നല്‍കി''യെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കുന്നത് പാപമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. നവംബര്‍ 25ന് ആണ് രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഡിസംബര്‍ 3ന് വോട്ടെണ്ണും.












Click it and Unblock the Notifications