ജനാധിപത്യത്തിന്റെ വലിയ വിജയമെന്ന് പ്രിയങ്ക ഗാന്ധി, 2023ൽ പാസാക്കിയ വനിതാ സംവരണം നടപ്പാക്കൂയെന്ന് മഹുവ
മണ്ഡല പുനർനിർണയ ബിൽ പാർലമെന്റിൽ പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് വയനാട് എംപി പ്രിയങ്കാ ഗാന്ധി. രാജ്യത്തിന്റെ ഫെഡറൽ ഘടനയെ അട്ടിമറിക്കാനുള്ള കേന്ദ്രത്തിന്റെ ഗൂഢാലോചനയാണ് ഇതിലൂടെ തകർന്നതെന്നും പ്രിയങ്ക വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വനിതാ സംവരണം ഉപയോഗിച്ച് അധികാരം നിലനിർത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചു.
"ഇന്നലെ നടന്നത് ജനാധിപത്യത്തിന്റെ വലിയ വിജയമാണ്. രാജ്യത്തിന്റെ ഫെഡറൽ ഘടനയെ അട്ടിമറിക്കാനും ജനാധിപത്യത്തെ ദുർബലപ്പെടുത്താനുമുള്ള സർക്കാരിന്റെ ഗൂഢാലോചന പരാജയപ്പെട്ടു. ഇത് ഭരണഘടനയുടെയും രാജ്യത്തിന്റെയും പ്രതിപക്ഷ ഐക്യത്തിന്റെയും വിജയമാണ്. ഭരണകക്ഷി നേതാക്കളുടെ മുഖത്ത് അത് വ്യക്തമായി കാണാമായിരുന്നു," പ്രിയങ്ക ഗാന്ധി പറഞ്ഞു.
"ഇതൊരു ഗൂഢാലോചനയാണെന്ന് ഞാൻ കരുതുന്നു. അവർക്ക് എങ്ങനെയും അധികാരത്തിൽ തുടരണം. അതിനാൽ ഇത് നേടുന്നതിനായി സ്ത്രീകളെ ഉപയോഗിച്ച് എങ്ങനെ എന്നെന്നേക്കുമായി അധികാരത്തിൽ തുടരാമെന്ന് അവർ ആസൂത്രണം ചെയ്യുന്നു. ബിൽ പാസായാൽ അവർക്ക് വിജയിക്കാമെന്ന് അവർ കരുതി. പാസായില്ലെങ്കിൽ മറ്റ് പാർട്ടികളെ സ്ത്രീ വിരുദ്ധരായി ചിത്രീകരിച്ച് സ്ത്രീകളുടെ രക്ഷകരാകാം എന്ന് അവർ കരുതി. സ്ത്രീകളുടെ രക്ഷകരാകുക എളുപ്പമല്ലെന്ന് ഞങ്ങൾക്കറിയാം," പ്രിയങ്ക കൂട്ടിച്ചേർത്തു.

2023ൽ ഏകകണ്ഠമായി പാസാക്കിയ ബിൽ തിരികെ കൊണ്ടുവരണമെന്നും പ്രിയങ്കാ ഗാന്ധി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. "ഇത് കേന്ദ്രത്തിന് ഒരു കറുത്ത ദിനമാണ്, കാരണം അവർക്ക് അർഹമായ ഒരു തിരിച്ചടി ആദ്യമായി അനുഭവപ്പെട്ടു. ഇന്നത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. പോരാട്ടം വളരുന്നു. സ്ത്രീകൾ വിഡ്ഢികളല്ല. അവർ എല്ലാം കാണുന്നുണ്ട്. ആ പിആർ. പ്രചാരണവും മാധ്യമ കോലാഹലവും ഇനി വിലപ്പോവില്ല. എന്തെങ്കിലും വ്യക്തമായി ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 2023ൽ എല്ലാ പാർട്ടികളുടെയും പിന്തുണയോടെ ഏകകണ്ഠമായി പാസാക്കിയ ബിൽ തിരികെ കൊണ്ടുവരിക," പ്രിയങ്ക പറഞ്ഞു.
"ഇപ്പോൾ അത് നടപ്പിലാക്കാൻ ചെറിയ ഭേദഗതികൾ വരുത്തേണ്ടതുണ്ടെങ്കിൽ അത് ചെയ്യുകയും ഉടൻ നടപ്പിലാക്കുകയും ചെയ്യുക. സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ ഇപ്പോൾത്തന്നെ നൽകുക. എന്നാൽ വളച്ചൊടിച്ച് മറ്റ് കാര്യങ്ങളുമായി ബന്ധിപ്പിച്ച് അവരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കരുത്. അത് ഇപ്പോൾ ചെയ്യുക. ഞങ്ങൾ എല്ലാവരും തയ്യാറാണ്," അവർ കൂട്ടിച്ചേർത്തു.
2023ൽ പാസാക്കിയ വനിതാ സംവരണ നിയമം ഉടൻ നടപ്പിലാക്കണമെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്രയും ആവശ്യപ്പെട്ടു. മണ്ഡല പുനർനിർണയവുമായും പുതിയ സെൻസസുമായും ഇതിനെ ബന്ധിപ്പിക്കുന്നത് സ്ത്രീകളുടെ രാഷ്ട്രീയ പ്രാതിനിധ്യം വൈകിപ്പിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. പുതുക്കിയ സെൻസസ് ഇല്ലാതെ നടത്തുന്ന ഏതൊരു ഡീലിമിറ്റേഷൻ നടപടിക്കും പിന്തുണ നൽകാതിരിക്കാൻ വനിതാ സംഘടനകളോട് മോയിത്ര അഭ്യർത്ഥിച്ചു. ഇത് വനിതാ സംവരണ നിയമം നടപ്പിലാക്കുന്നത് വൈകിപ്പിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
പുതിയ ജനസംഖ്യാ കണക്കുകൾ ഇല്ലാതെ ഡീലിമിറ്റേഷനുമായി മുന്നോട്ട് പോകുന്നത് തുല്യ പ്രാതിനിധ്യമെന്ന ഉദ്ദേശ്യം നിറവേറ്റില്ലെന്നും മോയിത്ര കൂട്ടിച്ചേർത്തു. പകരം, ഇത് ഭരണകക്ഷിയായ ബി.ജെ.പിക്ക് അനുകൂലമായി രാഷ്ട്രീയ സന്തുലിതാവസ്ഥയെ തിരിക്കാൻ ഇടയാക്കുമെന്നും, മണ്ഡലങ്ങൾ പുനർനിർണയിക്കുന്നതിലെ നീതിബോധത്തെക്കുറിച്ച് ആശങ്കകൾ ഉയർത്തുമെന്നും അവർ ആരോപിച്ചു.
വനിതാ സംവരണ ബിൽ ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്നതിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രിയങ്കയുും മഹുവയും അടക്കമുളള നേതാക്കളുടെ പ്രതികരണം. 298 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 230 പേർ എതിർത്തു. തുടർന്ന് ശേഷിക്കുന്ന പരസ്പരം ബന്ധിപ്പിച്ച രണ്ട് ബില്ലുകളുമായി മുന്നോട്ട് പോകുന്നില്ലെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി.














Click it and Unblock the Notifications