കർണാടകയിലെ വിജയം ബിജെപിക്കുള്ള മറുപടിയാവുമെന്ന് പ്രിയങ്ക: 'കോണ്‍ഗ്രസ് എംപിമാർ കൂട്ടരാജിക്കൊരുങ്ങി'
ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയം ബി ജെ പിക്കുള്ള ഏറ്റവും ശക്തമായ മറുപടിയായി മാറുമെന്ന് പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധം ഉയരുന്നതിനിടയിലാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം എന്നതാണ് ശ്രദ്ധേയം. രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിക്കു ശേഷം നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എ ഐ സി സി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി.
രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയിലൂടെ പാർട്ടിക്ക് പരമാവധി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള പ്രതിഷേധ പദ്ധതിക്ക് യോഗം രൂപം നൽകി. കർണാടക നിയമസഭ തിരഞ്ഞെടുപ്പ് അടക്കം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന അടുത്ത രണ്ട് മാസത്തേക്കാണ് പ്രതിഷേധം ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രതിഷേധങ്ങൾ ഒഴിവാക്കുന്ന എം.പിമാരും നേതാക്കളും അച്ചടക്ക നടപടി നേരിടേണ്ടി വരികയും ചെയ്യും.

രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എല്ലാ കോൺഗ്രസ് എംപിമാരും ലോക്‌സഭയിൽ നിന്ന് രാജിവെക്കണമെന്ന നിർദ്ദേശം യോഗത്തിൽ ഉയർന്നുവന്നതായി വൃത്തങ്ങൾ അറിയിച്ചതായാണ് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോർട്ട് ചെയ്യുന്നത്. ചില എംപിമാർ അതിനുള്ള സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും അത് പ്രതികൂലമാകുമെന്ന് തോന്നിയതിനാൽ ഈ നീക്കത്തിന് അംഗീകാരം ലഭിച്ചില്ല. രാഹുലിന്റെ അയോഗ്യതയെച്ചൊല്ലിയുള്ള പ്രധാന പോരാട്ടത്തിന് ഇത് മങ്ങലേൽപ്പിക്കുമെന്നായിരുന്നു ഉന്ന നേതാക്കളുടെ മുന്നറിയിപ്പ്.
കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി പാർട്ടി എംപിമാരുടെ യോഗത്തിൽ 'ഇന്ന് രാഹുൽ, നാളെ അത് ആരുമാകാം' എന്ന് പറഞ്ഞതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. മാനനഷ്ടക്കേസിൽ രാഹുൽഗാന്ധി ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് പ്രതിഷേധം സംഘടിപ്പിക്കാൻ പാർട്ടി തീരുമാനിച്ച സാഹചര്യത്തിലായിരുടെ അവരുടെ പ്രതികരണം. സ്ഥിതിഗതികളുടെ ഗൗരവം സോണിയ വ്യക്തമാക്കിയതോടെ, ഡൽഹി പോലീസ് ജനപ്രതിനിധികളെ കസ്റ്റഡിയിലെടുത്ത വിജയ് ചൗക്കിലേക്കുള്ള മാർച്ചിന്റെ ഭാഗമാകാൻ കോൺഗ്രസ് എല്ലാ എംപിമാരോടും നിർദ്ദേശിക്കുകയായിരുന്നു.
ചില എംപിമാർ പ്രതിഷേധത്തില്‍ പങ്കെടുത്തില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. അതേസമയം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ രാജ്യമെമ്പാടും പ്രതിഷേധം നടക്കുകയാണ്. ഛണ്ഡിഗണ്ഡില്‍ യൂത്ത് കോൺ ഗ്രസിന്റെ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞു. ന്യൂഡൽഹി ചണ്ഡി ഗഡ് ശതാബ്ദി ട്രെയിനാണ് തടഞ്ഞത്. അന്യായമായാണ് രാഹുലിനെ അയോഗ്യനാക്കിയതെന്ന് ജനത്തെ ബോധ്യപ്പെടുത്താൻ പ്രതിഷേധം ശക്തമാക്കുമെന്ന് ഉന്നതതല യോഗത്തിന് ശേഷം മുതിര്‍ന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications