പഞ്ചാബ് നിലനിർത്താന്‍ ദളിത് കാർഡിറക്കി കോണ്‍ഗ്രസ്: അസംതൃപ്തരായി ജാട്ട് നേതാക്കള്‍
ദില്ലി: പഞ്ചാബില്‍ ഏത് വിധേനയും അധികാരം നിലനിർത്താനുള്ള തീവ്ര ശ്രമത്തിലാണ് കോണ്‍ഗ്രസ്. കർഷക സമരത്തിന്റേയും മറ്റും ആനുകൂല സാഹചര്യത്തില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് അധികാരത്തുടർച്ച ലഭിച്ചേക്കുമെന്നാണ് മാസങ്ങള്‍ക്ക് മുമ്പ് വിലയിരുത്തപ്പെട്ടിരുന്നതെങ്കിലും നിലവിലെ സ്ഥിതി അതല്ല. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി, ശിരോമണി അകാലി ദള്‍-ബിഎസ്പി സഖ്യം തുടങ്ങിയ കക്ഷികളുടെ ഭാഗത്ത് നിന്നും ശക്തമായ വെല്ലുവിളിയാണ് നേരിടുന്നത്.
നിരവധി കർഷക സംഘടനകള്‍ ആം ആദ്മി പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ഇതിന് പുറമെയാണ് കോണ്‍ഗ്രസ് വിട്ട അമരീന്ദർ സിങ്-ബിജെപി സഖ്യം ഉയർത്തുന്ന വെല്ലുവിളികളും. ഇതിനെയെല്ലാം അതി ജീവിച്ച് വേണം പഞ്ചാബില്‍ ഇത്തവണ കോണ്‍ഗ്രസിന് അധികാരത്തില്‍ തുടരാന്‍.

കോണ്‍ഗ്രസ് ഇത്തവണ പ്രധാനമായും ലക്ഷ്യം വെക്കുന്നത് ദളിത് വിഭാഗങ്ങളുടെ പിന്തുണയാണ്. അമരീന്ദർ സിങ് മുഖ്യമന്ത്രി കസേരയില്‍ നിന്നും പുറത്ത് പോയതിന് പിന്നാലെ ഛരണ്‍ജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കിയതും ഈ ലക്ഷ്യം വെച്ചാണ്. സംസ്ഥാനത്തെ ആദ്യ ദളിത് സിഖ് മുഖ്യമന്ത്രിയാണ് ഛരണ്‍ജിത് സിങ് ചന്നി. പഞ്ചാബ് ജനസംഖ്യയുടെ 32 ശതമാനമാണ് പട്ടികജാതി.
ജാട്ട് സിഖുകാരുടെ ജനസംഖ്യ 20% ആണ്.

1977 നു ശേഷം 2017 വരെ ജാട്ട് സിഖ് വിഭാഗത്തില്‍ നിന്നുള്ള നേതാക്കള്‍ മാത്രമായിരുന്നു പഞ്ചാബില്‍ മുഖ്യമന്ത്രിയായിരുന്നത്. 1972-77 കാലഘട്ടത്തിൽ പഞ്ചാബിലെ മുഖ്യമന്ത്രിയായിരുന്നു ഗ്യാനി സെയിൽ സിംഗ് ആണ് ചന്നിക്ക് മുമ്പത്തെ അവസാന ജാട്ട് ഇതര പഞ്ചാബ് മുഖ്യമന്ത്രി. 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, കോൺഗ്രസിന്റെ രാഷ്ട്രീയം പ്രധാനമായും പട്ടികജാതി സമുദായത്തെ ആകർഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ ജാട്ട് വിഭാഗത്തെ പുർണ്ണമായും അകറ്റാനും അവർ തയ്യാറല്ല.

എന്നാല്‍ കോണ്‍ഗ്രസിനെ ജാട്ട് സിഖ് വിഭാഗം എങ്ങനെ നോക്കിക്കാണും എന്നത് ശ്രദ്ധേയമാണ്. ശിരമോണി അകാലി ദളിനോ ബിജെപിക്കോ പൂർണ്ണ പിന്തുണ നല്‍കാനും ഇവർ തയ്യാറായേക്കില്ല. ഇവിടെയാണ് ആം ആദ്മി ഒരു സാധ്യതയായി ഉയർന്ന് വരുന്നത്. സംസഥാനത്തെ കൃഷിഭുമിയില്‍ ഭുരിപക്ഷവും കയ്യടക്കി വെച്ചിരിക്കുന്ന ജാട്ടുകളായിരുന്ന കർഷക സമരത്തിന്റെ മുന്‍ നിരയില്‍ ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പില്‍ ഇവരില്‍ വലിയൊരു വിഭാഗം ആംആദ്മി പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചതും വ്യക്തമായ ചില സൂചനകള്‍ നല്‍കുന്നു.

തങ്ങളുടെ കൈവശമുണ്ടായിരുന്ന മുഖ്യമന്ത്രി സ്ഥാനം കൈവിട്ട് പോയതിന്റെ നിരാശ പഞ്ചാബിലെ പല ജാട്ട് സിഖ് കാരിലും വ്യക്തമാണ്. ചന്നി മുഖ്യമന്ത്രിയായി വന്നപ്പോള്‍ അദ്ദേഹം പി സി സി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിന്റെ (ജാട്ട് സിഖ്) കീഴില്‍ പ്രവർത്തിക്കുന്ന ഒരു നേതാവ് മാത്രമായിരിക്കുമെന്നായിരുന്നു ആദ്യം വിലയിരുത്തപ്പെട്ടത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് ശക്തമായി നിലയുറപ്പിച്ച അദ്ദേഹം അടുത്ത തവണ കൂടി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാനാണ് ശ്രമിക്കുന്നത്.

ഈ ഒരു സാഹചര്യം പാർട്ടിയിലെ ജാട്ട് സിഖ് നേതാക്കൾക്കിടയിലെ അമർഷം കൂടുതല്‍ ശക്തമാക്കി. ചന്നിയുടെ വിശ്വസ്തർക്ക് കൂടുതൽ പാർട്ടി ടിക്കറ്റുകൾ ലഭിക്കുമെങ്കിൽ, തീർച്ചയായും ജാട്ട് സിഖ് നേതാക്കൾക്കിടയിൽ ഉത്കണ്ഠ വർദ്ധിക്കുകയും അത് പരസ്യമായി പ്രകടിപ്പിക്കപ്പെട്ടേക്കാമെന്നുമാണ്"പഞ്ചാബ് സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ അശുതോഷ് കുമാർ പറയുന്നത്. അതുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ വരെ പ്രഖ്യാപിക്കാതെ തന്ത്രപരമായ സമീപനം കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വീകരിക്കുന്നതും.












Click it and Unblock the Notifications