'അരവിന്ദ് കെജ്രിവാളിനെ തീവ്രവാദിയുടെ വീട്ടില്‍ കാണാം', രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആം ആദ്മി പാര്‍ട്ടി അധ്യക്ഷനും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അരവിന്ദ് കെജ്രിവാളിന് തീവ്രവാദികളോട് മൃദുസമീപനമാണെന്നും രാജ്യസുരക്ഷയുടെ കാര്യത്തില്‍ കെജ്രിവാളിനെ വിശ്വസിക്കാനാകില്ലെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം.
എന്തൊക്കെ സംഭവിച്ചാലും കോണ്‍ഗ്രസിന്റെ ഒരു നേതാവിനെ പോലും തീവ്രവാദിയുടെ വീട്ടില്‍ കാണാനാകില്ല. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുടെ ഉന്നതനായ നേതാവിനെ ഒരു തീവ്രവാദിയുടെ വീട്ടില്‍ കാണാനാകും. അതാണ് സത്യം, രാഹുല്‍ ഗാന്ധി ബര്‍നാലയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ പറഞ്ഞു. 2017ലെ തിരഞ്ഞെടുപ്പ് കാലത്ത് മുന്‍ ഖലിസ്ഥാനി തീവ്രവാദിയുടെ പഞ്ചാബിലെ മോഗയിലുളള വസതിയില്‍ അരവിന്ദ് കെജ്രിവാള്‍ തങ്ങിയതിനെ സൂചിപ്പിച്ച് കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
Recommended Video

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരു അവസരം തരൂ എന്ന് പറയുന്നവര്‍ പഞ്ചാബിനെ നശിപ്പിക്കും. സംസ്ഥാനം കത്തുമെന്നും തന്റെ ഈ വാക്കുകള്‍ ഓര്‍ത്ത് വെച്ച് കൊള്ളൂ രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. പഞ്ചാബ് ഒരു അതിര്‍ത്തി സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ വൈകാരികമായി പ്രധാനപ്പെട്ട സംസ്ഥാനം കൂടിയാണ്. കോണ്‍ഗ്രസ് പാര്‍ട്ടി പഞ്ചാബിനെ മനസ്സിലാക്കുന്നു. സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിക്കും. സമാധാനം നഷ്ടപ്പെട്ട് കഴിഞ്ഞാല്‍ പിന്നെ ഒന്നും ബാക്കി ഇല്ലെന്ന് കോണ്‍ഗ്രസിന് ബോധ്യമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യസുരക്ഷയിലും ജനക്ഷേമത്തിലും ഊന്നിക്കൊണ്ടുളള രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് എതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയും രൂക്ഷ വിമര്‍ശനമുണ്ട്. കോണ്‍ഗ്രസിനുളളിലെ അധികാര തര്‍ക്കങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ വര്‍ഷമാണ് അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിട്ട് പോയി സ്വന്തം പാര്‍ട്ടി രൂപീകരിച്ചത്. 117 അംഗ പഞ്ചാബ് നിയമസഭയില്‍ ഭൂരിപക്ഷം നേടണമെന്നും കോണ്‍ഗ്രസിന് 70-80 സീറ്റുകളിലെങ്കിലും വിജയം ഉറപ്പാക്കണമെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. നിലവിലെ മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നിയെ രാഹുല്‍ ഗാന്ധി പ്രശംസിച്ചു. ചന്നി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരെ ചേര്‍ത്ത് പിടിക്കുന്ന നേതാവാണെന്നും അമരീന്ദര്‍ സിംഗ് അങ്ങനെ അല്ലെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications