പഞ്ചാബിൽ ആം ആദ്മിക്ക് നെഞ്ചിടിപ്പ്; ശക്തികേന്ദ്രങ്ങളിൽ പോളിംഗ് കുത്തനെ കുറഞ്ഞു
ദില്ലി; പഞ്ചാബിൽ ഇക്കുറി ആം ആദ്മി അധികാരത്തിലേറുമെന്നാണ് അഭിപ്രായ സർവ്വേകൾ എല്ലാം പ്രവചിച്ചത്. ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ ശക്തമായ പ്രചരണമായിരുന്നു പാർട്ടി സംസ്ഥാനത്ത് കാഴ്ച വെച്ചതും. എന്നാൽ പോളിംഗ് കഴിഞ്ഞതോടെ ആം ആദ്മി ക്യാമ്പിന്റെ നെഞ്ചിടിപ്പ് ഉയരുകയാണ്. ശക്തി കേന്ദ്രങ്ങളിൽ പോളിംഗ് കുത്തനെ കുറഞ്ഞതാണ് 'ആപ്പിന്റെ' ആശങ്കയ്ക്ക് കാരണം.

ആം ആദ്മിയുടെ സിറ്റിംഗ് എം എൽ എമാരുടെ മണ്ഡലങ്ങളിൽ പോലും പോളിംഗ് ശതമാനം കുറഞ്ഞു. സിറ്റിങ് എം എൽ എയായ ബൽജീന്ദർ കൗറിന്റെ തൽവണ്ടി സാബോയിൽ ഇത്തവണ വോട്ടിംഗ് ശതമാനം 83.70 ശതമാനമായിരുന്നു. 2017 ൽ ഇത് 86 ശതമാനമായിരുന്നു. 2.3 ശതമാനത്തിന്റെ കുറവാണ് ഇവിടെ ഉണ്ടായത്. സമാന രീതിയിൽ കോട്കപുരയിൽ 4 ശതമാനമാണ് കുറഞ്ഞത്. ഹർപാൽ സിംഗ് ചീമ മത്സരിക്കുന്ന ദിർബയിൽ 4.4 ശതമാനം കുറവ് പോളിംഗ് ആണ് രേഖപ്പെടുത്തിയത്. സുനാമിൽ 5.4, ബർണാല 6.6 ശതമാനം, ബുദ്‌ലാദ 6.2 ശതമാനം, മെഹൽ കലൻ, 9.4 ശതമാനം, ജാഗ്രോണിൽ 9.8 ശതമാനം എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ കുറവ്.
അതേസമയം ഇക്കുറി സംസ്ഥാനത്തെ ആകെ പോളിംഗ് ശതമാനത്തിലും കുറവ് രേഖപ്പെടുത്തി. ഇത്തവണ 65.14 ശതമാനം പോളിംഗ് ആയിരുന്നു രേഖപ്പെടുത്തിയത്. അമൃത്സർ വെസ്റ്റിലാണ് ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത്, 55.40 ശതമാനം. മുക്ത്സർ ജില്ലയിലെ ഗിദ്ദെർബഹയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്, 84.93 ശതമാനം.
കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ പോളിംഗ് ശതമാനം 2007-ൽ ആയിരുന്നു. 68.72 ശതമാനം. അന്ന് കോൺഗ്രസിനെ താഴെയിറക്കി ശിരോമണി അകാലിദൾ - ബി ജെ പി സഖ്യം ഭരണത്തിലേറി. 2017 ൽ 10 വർഷത്തെ എസ് എ ഡി- ബി ജെ പി ഭരണത്തെ വീഴ്ത്തി കോൺഗ്രസ് അധികാരം നേടിയപ്പോൾ അന്നത്തെ പോളിംഗ് ശതമാനം 77.36 ആയിരുന്നു.
Recommended Video
ഇക്കുറി പോളിംഗ് ശതമാനത്തിലെ കുറവ് ഭരണ തുടർച്ചയുടെ സാധ്യതയായിട്ടാണ് കോൺഗ്രസ് കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്.. ഗ്രാമീണ മേഖലകളിലിലെ മികച്ച പോളിംഗ് അനൂകൂലമാകുമെന ആത്മവിശ്വാസത്തിലാണ് ആം ആദ്മി പാർട്ടി. മാർച്ച് 10 നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.












Click it and Unblock the Notifications