ഭക്ഷണമെറിഞ്ഞ് തരും, പട്ടികളെ പോലെ! വീഡിയോ പുറത്ത് വിട്ട് പ്രിയങ്ക ഗാന്ധി, പ്രതികരിച്ച് രാഹുൽ ഗാന്ധി!
ദില്ലി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് 17 വരെ നീട്ടിയിരിക്കുകയാണ്. ഇതോടെ കൊവിഡ് കാല ദുരിതങ്ങള്‍ രാജ്യത്ത് ഇനിയും നീളുമെന്നുറപ്പായി. സാമ്പത്തിക രംഗത്ത് അടക്കം വന്‍ പ്രതിസന്ധിയാണ് കൊവിഡ് കാലത്ത് രാജ്യം നേരിടുന്നത്.
അതിനിടെ രാജ്യം ഏറ്റവും കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ട കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം വീണ്ടും ശക്തമായി ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ് കേന്ദ്രത്തിന് ഓര്‍മ്മപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്.
വീഡിയോ പുറത്ത് വിട്ട് പ്രിയങ്ക
മെയ് ദിനത്തിന്റെ പശ്ചാത്തലത്തിലാണ് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വീണ്ടും ഉന്നയിച്ചിരിക്കുന്നത്. ട്വിറ്ററില്‍ രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ എത്തരത്തിലാണ് കൈകാര്യം ചെയ്യപ്പെടുന്നത് എന്ന് വ്യക്തമാക്കുന്ന വീഡിയോയും പ്രിയങ്ക ഗാന്ധി പങ്ക് വെച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ നിന്നുളളതാണ് വീഡിയോ.
പട്ടികളെ പോലെ
ഒരു കൂട്ടം കുടിയേറ്റ തൊഴിലാളികള്‍ തങ്ങളെ അധികൃതര്‍ തീര്‍ത്തും മോശമായ തരത്തിലാണ് കൈകാര്യം ചെയ്യുന്നത് എന്ന് പരാതിപ്പെടുന്നതാണ് വീഡിയോ. പട്ടികളെ പോലെയാണ് തങ്ങളെ കാണുന്നത് എന്ന് തൊഴിലാളികള്‍ പരാതിപ്പെടുന്നു. ഭക്ഷണം വലിച്ചെറിഞ്ഞാണ് പോകുന്നത് എന്നും വേണമെങ്കില്‍ എടുത്ത് കഴിച്ചോളൂ എന്ന മട്ടാണെന്നും തൊഴിലാളികള്‍ പരാതിപ്പെടുന്നു.
എന്തൊരു മനുഷ്യത്വ വിരുദ്ധം
''ഇന്ന് മെയ് ദിനമാണ്. പ്രയാഗ് രാജില്‍ തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന സ്ഥലത്തിന്റെ അവസ്ഥ നോക്കൂ. എന്തൊരു മനുഷ്യത്വ വിരുദ്ധമായ സമീപനമാണ് വീഡിയോയ്‌ക്കൊപ്പം പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഒരു വശത്ത് അവരെ മനുഷ്യരായിപ്പോലും പരിഗണിക്കുന്നില്ല. അപ്പോള്‍ എങ്ങനെയാണ് അവര്‍ ആ രോഗത്തെ മറികടക്കുക'' എന്നും പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
കൂട്ടായ ശക്തിയുടെ പ്രതീകം
മെയ് ദിനത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധിയുടെ മറ്റൊരു ട്വീറ്റ് ഇങ്ങനെയാണ്: ''തൊഴിലാളികള്‍ ഈ രാജ്യത്തിന്റെ കരുത്ത് മാത്രമല്ല, അവര്‍ നമ്മുടെ കൂട്ടായ ശക്തിയുടെ പ്രതീകം കൂടിയാണ്. ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്കാണ് കുടിയേറ്റം നടത്തേണ്ടി വന്നിരിക്കുന്നത്. അവര്‍ക്ക് മെയ് ദിനത്തിന്റെ അഭിവാദ്യങ്ങള്‍''.
രാജ്യത്തിന്റെ നട്ടെല്ല്
''കോടിക്കണക്കിന് തൊഴിലാളികളാണ് ദുരിതത്തിലുളളത്. തൊഴിലാളികളാണ് ഈ രാജ്യത്തിന്റെ നട്ടെല്ല്. അവര്‍ നിശ്ചലമായാല്‍ നാടും നിശ്ചലമാവും. അവരെ സഹായിക്കുക എന്നതാണ് ഇന്നത്തെ ഏറ്റവും മഹത്തായ കടമ'' എന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. കുടിയേറ്റ തൊഴിലാളികളുടെ പലായനത്തിന്റെ നിരവധി ചിത്രങ്ങളും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
ഈ രാജ്യത്തിന്റെ വളര്‍ച്ച
രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെയാണ്: ''രാജ്യത്തെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്കും സഹോദരന്മാര്‍ക്കും ഈ അന്താരാഷ്ട്ര തൊഴിലാളി ദിനത്തില്‍ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. നിങ്ങളെപ്പോലുളള തൊഴിലാളികളുടെ ധൈര്യത്തിലും കഷ്ടപ്പാടിലുമാണ് ഈ രാജ്യത്തിന്റെ വളര്‍ച്ച. ഈ പ്രതിസന്ധി ഘട്ടത്തില്‍ നിങ്ങള്‍ക്ക് എന്റെ പിന്തുണയും അഭിവാദ്യങ്ങളും''.
പ്രത്യേക ട്രെയിന്‍ സര്‍വ്വീസ്
ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവും ഗുരുതര പ്രശ്‌നങ്ങളാണ് കുടിയേറ്റ തൊഴിലാളികള്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ലോക്ക്ഡൗണിന് ശേഷം തൊഴിലില്ലായ്മ അടക്കമുളള ഗുരുതര പ്രശ്‌നങ്ങള്‍ ഇവരെ കാത്തിരിക്കുകയാണ്. അതേസമയം കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ അടക്കമുളളവരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ട്രെയിന്‍ സര്‍വ്വീസിന് അനുമതി നല്‍കിയിട്ടുണ്ട്.