മാറാതെ രാഹുല്‍, പ്രതിപക്ഷം പിടിക്കാനിറങ്ങി ഇവര്‍, ലക്ഷ്യം കോണ്‍ഗ്രസ് കോട്ടകള്‍, ഐക്യത്തില്‍ വിള്ളല്‍!!
ദില്ലി: പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസിന്റെ ഇമേജ് ഇടിയുന്നു. കൂടുതല്‍ പാര്‍ട്ടികള്‍ പല സംസ്ഥാനങ്ങളിലേക്ക് പറിച്ച് നടാനുള്ള ദീര്‍ഘകാല പ്ലാന്‍ ആരംഭിച്ച് കഴിഞ്ഞു. ഇവരെല്ലാം ലക്ഷ്യമിടുന്നത് കോണ്‍ഗ്രസ് വോട്ടുബാങ്കാണ്. പ്രതിപക്ഷ ഐക്യത്തില്‍ വരുമെങ്കില്‍ മൂന്ന് വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് ദുര്‍ബലാവസ്ഥയിലേക്ക് വീഴുമെന്ന് ഉറപ്പാണ്.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നിഷ്‌ക്രിയമായതാണ് ഇതിന് പ്രധാന കാരണം. നേതാക്കള്‍ പോയാലും കോണ്‍ഗ്രസ് യാതൊരു നടപടിയും എടുക്കില്ലെന്ന് മമത ബാനര്‍ജി അടക്കം കരുതുന്നുണ്ട്. സുഷ്മിത ദേവ് പോയപ്പോള്‍ കാര്യമായിട്ടുള്ള നടപടികളൊന്നും രാഹുലില്‍ നിന്ന് ഉണ്ടാവാതിരുന്നത് പ്രതിപക്ഷത്തെ മറ്റ് പാര്‍ട്ടികള്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.
പുതുപുത്തന്‍ മേക്കോവറില്‍ അനുപമ പരമേശ്വരന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം

മൂന്ന് പാര്‍ട്ടികളാണ് റീബ്രാന്‍ഡിംഗിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം ഇതില്‍ പകച്ച് നില്‍ക്കുകയാണ്. കോണ്‍ഗ്രസ് പ്രതിപക്ഷ യോഗത്തിലേക്ക് ക്ഷണിക്കാതിരുന്ന ആംആദ്മി പാര്‍ട്ടിയാണ് ഏറ്റവും അമ്പരിപ്പിക്കുന്ന നീക്കം നടത്തുന്നത്. എഎപിയുടെ റീബ്രാന്‍ഡിംഗിന് ഹിന്ദുത്വ മോഡല്‍ വരെ പരീക്ഷിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്ന് കരുതുന്ന ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, ഗുജറാത്ത്, യുപി എന്നിവിടങ്ങളിലെല്ലാം കെജ്രിവാളിന്റെ പാര്‍ട്ടി മത്സരിക്കുന്നുണ്ട്. സൗജന്യ വൈദ്യുതി, ക്ഷേത്ര സന്ദര്‍ശനം, സൗജന്യ കുടിവെള്ളം, തുടങ്ങിയ ജനപ്രിയ പദ്ധതികളെല്ലാം ഇവിടങ്ങളില്‍ ഓരോന്നായി കെജ്രിവാള്‍ പുറത്തെടുക്കുന്നുണ്ട്.

പ്രതിപക്ഷ നിരയില്‍ വലിയൊരു സ്ഥാനം എഎപിക്ക് 2022ന് ശേഷം ലഭിക്കാനുള്ള ഒരുക്കമാണ് കെജ്രിവാള്‍ നടത്തുന്നത്. മമതാ ബാനര്‍ജിയുടെ മോഡലാണ് കടമെടുത്തതെന്ന് സാരം. രണ്ട് പാര്‍ട്ടികളും കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിലൂടെയാണ് വളര്‍ന്നത്. കോണ്‍ഗ്രസ് ഇല്ലാതായപ്പോഴാണ് ബിജെപി മുഖ്യശക്തിയായത്. പത്തില്‍ കൂടുതല്‍ സീറ്റുകള്‍ ഏതെങ്കിലും സംസ്ഥാനത്ത് പിടിച്ചാല്‍ തന്നെ കോണ്‍ഗ്രസിന് അത് ആഘാതമാകും. ദില്ലിയിലെ ഏഴ് സീറ്റ് കൊണ്ട് മാത്രം പ്രതിപക്ഷ ഐക്യത്തില്‍ വളരാനാവില്ലെന്ന് കെജ്രിവാളിന് അറിയാം. പഞ്ചാബിലെ മുഖ്യപ്രതിപക്ഷമാവാനായി. ഇത്തവണ കോണ്‍ഗ്രസിന്റെ സീറ്റ് ഗണ്യമായി കുറയ്ക്കാന്‍ എഎപിക്ക് സാധിക്കുമെന്ന് ഉറപ്പാണ്.

മമതയും കെജ്രിവാളും റീബ്രാന്‍ഡിംഗിന് തുടങ്ങിയതിന് കാരണമുണ്ട്. ബിജെപിക്കെതിരെ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഏറ്റവും മികച്ച വിജയങ്ങളായിരുന്നു ദില്ലിയിലും ബംഗാളിലും സംഭവിച്ചത്. ബിജെപിക്കുണ്ടായത് ദയനീയ പരാജയം തന്നെ എന്ന് പറയാം. ഇവര്‍ക്ക് രണ്ട് പേര്‍ക്കും കോണ്‍ഗ്രസിനേക്കാള്‍ വിശ്വാസ്യത സഖ്യത്തിലുണ്ട്. കോണ്‍ഗ്രസിനെ ശരത് പവാറും പ്രശാന്ത് കിഷോറും മമതയും ഉപദേശിച്ചിട്ടും ഇതുവരെ മാറ്റങ്ങളോ സംഘടനാ വളര്‍ത്താനുള്ള ശ്രമങ്ങളോ ആരംഭിച്ചിട്ടില്ല. കോണ്‍ഗ്രസിനെ 200 സീറ്റിലേക്ക് ഒതുക്കുമെന്ന് നേരത്തെ തന്നെ ആര്‍ജെഡിയും സൂചന നല്‍കിയതാണ്. ഇവരും ഈ രണ്ട് പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്.

200 സീറ്റില്‍ മറ്റ് പാര്‍ട്ടികളുടെ പിന്തുണയില്ലാതെ ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടിയാല്‍ കോണ്‍ഗ്രസിന്റെ പൊടിപോലും ഉണ്ടാവില്ല. കഴിഞ്ഞ തവണ ആറ് സീറ്റ്് മാത്രമാണ് നേരിട്ട് ഏറ്റുമുട്ടി കോണ്‍ഗ്രസ് നേടിയത്. 2024ലും ഇതിനൊരു മാറ്റമുണ്ടാവില്ല എന്ന് കോണ്‍ഗ്രസിനും ഉറപ്പാണ്. ബിജെപിക്ക് എളുപ്പത്തില്‍ പരാജയപ്പെടുത്താന്‍ സാധിക്കുന്നതും കോണ്‍ഗ്രസിനെ തന്നെയാണ്. ഈ ഡീലിന് കോണ്‍ഗ്രസ് നില്‍ക്കില്ലെന്ന് ഉറപ്പാണ്. 400 സീറ്റില്‍ അധികമെങ്കിലും കോണ്‍ഗ്രസ് മത്സരിക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസില്ലാത്ത മുന്നണി തന്നെയാണ് വരാന്‍ പോകുന്നത്. അതല്ലെങ്കില്‍ ഡിഎംകെയും ആര്‍ജെഡിയുമൊക്കെ കൊടുക്കുന്ന പരിമിതമായ സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വരും.

മമതയുടെ പാര്‍ട്ടിയിലേക്ക് അഞ്ഞൂറോളം നേതാക്കളാണ് കോണ്‍ഗ്രസില്‍ നിന്നെത്തിയത്. എന്നിട്ടും രാഹുല്‍ നടപടിയെടുത്തില്ല. സുഷ്മിത ദേവിനെ അപമാനിച്ചാണ് രാഹുല്‍ പാര്‍ട്ടി വിടാനുള്ള കളമൊരുക്കിയത്. അവര്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴാണ് കോണ്‍ഗ്രസ് നടപ്പിലാക്കാന്‍ തന്നെ തുടങ്ങിയത്. ബദറുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫുമായുള്ള സഖ്യം കോണ്‍ഗ്രസ് ഒഴിവാക്കുകയാണ്. തീവ്ര മുസ്ലീം കക്ഷിയായ അജ്മലിന്റെ പാര്‍ട്ടിയുടെ നിലപാട് നിര്‍ണായക വോട്ടുബാങ്കിനെ അകറ്റിയിരുന്നു. മമതയെ പട്ടുപരവതാനി വിരിച്ച് താന്‍ സ്വീകരിക്കുമെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ പറഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസിനെ വോട്ടുബാങ്കിനെ അവര്‍ വിഭജിക്കുമെന്നാണ് ഹിമന്ത പറഞ്ഞിരിക്കുന്നത്.

രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാതെ ഒന്നും മാറില്ലെന്ന് ഉറപ്പാണ്. മറ്റൊന്ന് എല്ലാവരെയും ചേര്‍ത്ത് നിര്‍ത്താന്‍ സാധിക്കാത്ത നേതാവായി പ്രതിപക്ഷ ഐക്യത്തില്‍ രാഹുല്‍ മാറിയിരിക്കുകയാണ്. ആര് പാര്‍ട്ടി വിട്ട് പോയാലും പ്രശ്‌നമില്ല എന്നാണ് കഴിഞ്ഞ ദിവസം മല്ലികാര്‍ജുന്‍ ഗാര്‍ഗെ പറഞ്ഞിരിക്കുന്നത്. ഇത് തന്നെ രാഹുലിന്റെ നിലപാടായിട്ടാണ് വ്യാഖ്യാനിക്കുന്നത്. ഗുലാം നബി ആസാദ് അടക്കമുള്ളവര്‍ക്ക് രാജ്യസഭാ സീറ്റും നിഷേധിക്കുകയും ചെയ്തു. അതേസമയം ഈ ഗ്രൂപ്പ് 23 എന്ന ജി23 നേതാക്കളെ പവാറിനും മമതയ്ക്കും വലിയ വിശ്വാസമാണ്. ഒപ്പം കമല്‍നാഥും ഇതേ വിശ്വാസം കാത്തുസൂക്ഷിക്കുന്ന നേതാവാണ്. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് മാത്രമാണ് ഇപ്പോള്‍ പിന്തുണ സഖ്യത്തിനുള്ളത്.

ഉത്തര്‍പ്രദേശ്, ത്രിപുര, അസം, എന്നിവയാണ് മമതയുടെ ടാര്‍ഗറ്റ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ തൃണമൂലിലേക്ക് അടുത്ത ദിവസങ്ങളിലായി എത്തും. ഇതിന് നേതൃത്വം നല്‍കുന്നത് പ്രശാന്ത് കിഷോറാണ്. മമത തന്നെയാവും സഖ്യത്തിന്റെ മുഖമാവുക എന്ന് വ്യക്തമാണ്. മമതയുടെ റീബ്രാന്‍ഡിംഗ് തയ്യാറാക്കുന്നതും കിഷോര്‍ തന്നെയാണ്. ഏറ്റവും രസകരം കെജ്രിവാളുമായും പികെയ്ക്ക് അടുത്ത ബന്ധമുണ്ടെന്നതാണ്. ഇനി തേജസ്വി യാദവ് കൂടി കിഷോറിന്റെ സഹായം തേടുമോ എന്നാണ് അറിയാനുള്ളത്. ജാതി സെന്‍സസിനുള്ള തിരികൊളുത്തി തേജസ്വി ലാലുവിന്റെ രാഷ്ട്രീയത്തില്‍ നിന്ന് ആര്‍ജെഡിയെ പറിച്ച് നട്ട് കഴിഞ്ഞു. അതിനായി നിതീഷ് കുമാറിന്റെ തന്നെ സഹായവും തേടി. എന്നിട്ടും കോണ്‍ഗ്രസ് കാര്യമായിട്ടുള്ള നീക്കങ്ങളൊന്നും നടത്തിയില്ല എന്നതാണ് പ്രശ്‌നമായിട്ടുള്ളത്.
Recommended Video

ദില്ലി മോഡലാണ് കെജ്രിവാള്‍ എല്ലായിടത്തേക്കും വ്യാപിപ്പിക്കുന്നത്. ഹിന്ദുത്വ മോഡലും ഇതില്‍ വരുന്നതാണ്. അയോധ്യയില്‍ നിന്നുള്ള തിരംഗ യാത്ര ഇതിന്റെ തുടക്കമാണ്. ദേശഭക്തി പത്യാക്രം എന്ന പാഠഭാഗം തന്നെ ഉള്‍പ്പെടുത്തി കെജ്രിവാള്‍ ദേശീയതയ്ക്കും തിരികൊളുത്തി. ഉത്തരാഖണ്ഡില്‍ മുന്‍ കേണല്‍ അജയ് കോത്തിയാലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ഈ നീക്കം കോണ്‍ഗ്രസില്‍ നിന്ന് വലിയൊരു വിഭാഗം ഹിന്ദു വോട്ടുകളെ തട്ടിയെടുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷണം. മമതയും സമാനമായ നീക്കം ബംഗാളില്‍ നടത്തിയിരുന്നു. ദുര്‍ഗാ പൂജ അടക്കമുള്ള കാര്യങ്ങള്‍ അങ്ങനെ വന്നതാണ്. അതേസമയം കോണ്‍ഗ്രസിന്റെ വീക്ക്‌സോണായി മാറിയ സോഷ്യല്‍ മീഡിയയാണ് അടുത്ത തൃണമൂലിന്റെ ടാര്‍ഗറ്റ്. കോണ്‍ഗ്രസിന്റെ വീഴ്ച്ചയിലൂടെ മാത്രമേ ഇവര്‍ക്ക് വളരാനാവൂ.












Click it and Unblock the Notifications