ശിവസേനയുടെ പ്ലാനുമായി രാഹുല്‍, പ്രതിപക്ഷ നിരയ്ക്കായി പുതിയ സ്റ്റൈല്‍, മാറ്റവുമായി കോണ്‍ഗ്രസ്
ദില്ലി: രാഹുല്‍ ഗാന്ധി ശിവസേന നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ നയം മാറ്റുന്നു. കോണ്‍ഗ്രസ് ഒരു വോട്ടുബാങ്കിനെ മാത്രം ആശ്രയിക്കുന്ന പാര്‍ട്ടിയാണെന്ന വിമര്‍ശനം പ്രതിപക്ഷ നിരയില്‍ ശക്തമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ശിവസേനയുടെ പ്ലാന്‍ രാഹുല്‍ സ്വീകരിച്ചിരിക്കുകയാണ്.
വെട്ടിയിട്ട വാഴത്തണ്ട് കൊളോക്കിയല്‍ പ്രയോഗം, മരക്കാറെ തകര്‍ക്കാന്‍ നോക്കിയെന്ന് മോഹന്‍ലാല്‍
അടുത്തിടെ കോണ്‍ഗ്രസ് നടത്തിയ മൂന്ന് പരിപാടികളില്‍ രാഹുല്‍ സ്വീകരിച്ച നിലപാട് പ്രതിപക്ഷത്തിന് മൊത്തത്തില്‍ ആവേശമാണ് സമ്മാനിച്ചിരിക്കുന്നത്. ബിജെപിയെ അവരുടെ ഗെയിമിന്റെ മറ്റൊരു തലത്തില്‍ കുരുക്കാനാണ് തീരുമാനം. ഒരേസമയം ഹിന്ദുവിനെയും ഹിന്ദുത്വവാദികളെയും രണ്ട് തട്ടിലാക്കി വോട്ട് വിഭജിക്കാനുള്ള തന്ത്രമാണിത്. മറ്റൊരു പാര്‍ട്ടികളും ഇതുവരെ പരീക്ഷിക്കാത്ത തന്ത്രം കൂടിയാണിത്.
രാഹുലിന്റെ ഹിന്ദു-ഹിന്ദുത്വവാദി പരാമര്‍ശം നേരത്തെ ശിവസേന ഏറ്റെടുത്തിരുന്നു. അതിന് ശേഷമാണ് രാഹുലും ശിവസേനയും തമ്മിലുള്ള ബന്ധം ശക്തമായത്. സഞ്ജയ് റാവത്ത് പാര്‍ലമെന്റില്‍ രാഹുലിനും കോണ്‍ഗ്രസിനും തുറന്ന പിന്തുണ പ്രഖ്യാപിക്കുന്നതാണ് കണ്ടത്. നിര്‍ണായക തന്ത്രങ്ങള്‍ ഈ കൂടിക്കാഴ്ച്ചയില്‍ രാഹുലിന് ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് മുസ്ലീങ്ങളുടെയും ദളിതുകളുടെയും പാര്‍ട്ടിയാണെന്ന ബോധ്യം ഇല്ലാതാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് തുടക്കം രാജസ്ഥാനിലുണ്ടായിരുന്നു. ഇപ്പോള്‍ അമേഠിയിലും അതേ പ്രഖ്യാപനമാണ് നടത്തിയത്. ഉത്തരാഖണ്ഡിലും രാഹുലിന്റെ തന്ത്രം ഇത് തന്നെയായിരുന്നു. ദേശീയവാദം, ഹിന്ദു വികാരം, തുടങ്ങിയ വിഷയങ്ങള്‍ കോണ്‍ഗ്രസിന്റെ 2024ലേക്കുള്ള മിഷന്റെ ഭാഗമായിരിക്കുകയാണ്.
ഉത്തരാഖണ്ഡിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതിന്റെ ആദ്യ ഘട്ടം കോണ്‍ഗ്രസ് ആരംഭിക്കും. അന്തരിച്ച ജനറല്‍ ബിപിന്‍ റാവത്താണ് ഇവിടെ കോണ്‍ഗ്രസ് നടത്തുന്ന വീര്‍ ഗ്രാം പരാക്രം യാത്രയിലെ പ്രധാന ചര്‍ച്ചാ വിഷയം. സൈനികരുടെ സംഭാവനങ്ങള്‍ എടുത്ത് പറയാന്‍ കൂടിയാണ് ഈ യാത്ര. മുമ്പൊരിക്കലും കോണ്‍ഗ്രസ് പുറത്തെടുക്കാത്ത രീതിയിലാണിത്. ജനറല്‍ റാവത്ത് ജനിച്ച ഗ്രാമത്തില്‍ നിന്നാണ് ഈ യാത്ര ആരംഭിക്കുക. നേരത്തെ രാഹുല്‍ ഗാന്ധിയുടെ റാലിയിലും റാവത്തിന്റെ വലിയ കട്ടൗട്ടുണ്ടായിരുന്നു. 17000 ഗ്രാമങ്ങളിലേക്കാണ് കോണ്‍ഗ്രസിന്റെ ഈ യാത്ര എത്തുക. അതേസമയം ബിജെപി ഇത് കാര്യമായി തന്നെ എടുത്തിട്ടുണ്ട്. റാവത്തിനെ ഗുണ്ടയെന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചതെന്ന് പുഷ്‌കര്‍ സിംഗ് ധമി പറഞ്ഞു.
അതേസമയം കോണ്‍ഗ്രസിന്റെയും രാഹുലിന്റെയും മാറ്റത്തിന്റെയും അഗ്രസീവ് ടോണിന്റെയും പ്രധാന കാരണം മമത ബാനര്‍ജിയാണ്. മൂന്ന് തലത്തില്‍ കോണ്‍ഗ്രസിനെ ആക്രമിക്കുകയാണ് മമത പ്ലാന്‍ ചെയ്തിരിക്കുന്നത്. ആദ്യത്തേത് ബംഗാളില്‍ നിന്നാണ്. രണ്ടാമത്തേത് കോണ്‍ഗ്രസിന് ശക്തിയുള്ള സംസ്ഥാനങ്ങളില് പാര്‍ട്ടിയെ ദുര്‍ബലമാക്കുകയാണ്. മൂന്നാമത്തേത് ദേശീയ സഖ്യത്തില്‍ നിന്ന് തന്നെ ഗാന്ധി കുടുംബത്തെ മാറ്റി നിര്‍ത്തുകയാണ്. ഇത് മൂന്നും കോണ്‍ഗ്രസ് ഗൗരവമായി കാണുന്നുണ്ട്. മമത ടാര്‍ഗറ്റ് വോട്ടായി കാണുന്ന ന്യൂനപക്ഷത്തെ ഭിന്നിക്കുകയും, ഹിന്ദു വോട്ടിലേക്ക് കൂടുതല്‍ ഇറങ്ങി ചെന്ന് മമതയെ പ്രതിപക്ഷ നിരയില്‍ നിന്ന് ഒറ്റപ്പെടുത്തുകയുമാണ് പ്രിയങ്ക ഗാന്ധിയുടെ തന്ത്രം.
സോണിയയില്‍ നിന്ന് രാഹുലും പ്രിയങ്കയും നേതൃത്വം ഏറ്റെടുത്തെന്ന സന്ദേശം എല്ലാ പാര്‍ട്ടികള്‍ക്കും പോയിട്ടുണ്ട്. അത് കൂടുതല്‍ പിന്തുണ കോണ്‍ഗ്രസിന് ലഭിക്കാന്‍ കാരണമായിട്ടുണ്ട്. നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസും എസ്പിയും ആര്‍ജെഡിയുമാണ് കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുന്നത്. ഇതില്‍ ആര്‍ജെഡിയുടെ പിന്തുണ വൈകാതെ തന്നെ തിരിച്ച് ലഭിക്കും. കോണ്‍ഗ്രസില്ലാതെ വിജയിക്കാനാവില്ലെന്ന് ലാലു പ്രസാദ് യാദവും തേജസ്വി യാദവും തിരിച്ചറിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസുമായി ഇനി വിജയിക്കുന്ന സീറ്റിലാണ് സഖ്യമെന്ന് ആര്‍ജെഡി തീരുമാനിച്ചിട്ടുണ്ട്. ഇതിനോട് രാഹുല്‍ ഗാന്ധി യോജിക്കാനാണ് സാധ്യത. കുറേ സീറ്റ് കിട്ടുന്നതില്‍ അല്ല വിജയിക്കുന്നതിലാണ് കാര്യമെന്നാണ് രാഹുലിന്റെ നിലപാട്.
കോണ്‍ഗ്രസില്‍ ഹിന്ദു വിരുദ്ധത യുപിഎ കാലഘട്ടം മുതല്‍ അതിശക്തമായി നിലനില്‍ക്കുന്നുണ്ടെന്ന് നേരത്തെ ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അടക്കം പറഞ്ഞിരുന്നു. കോണ്‍ഗ്രസിന് ഭൂരിപക്ഷ ഹിന്ദു വോട്ടുകള്‍ ഇനി നേടിയെടുക്കുക ദുഷ്‌കരമാണെന്ന വിലയിരുത്തല്‍ പാര്‍ട്ടിയിലുണ്ട്. ഇത് മാറ്റാനാണ് രാഹുലിന്റെ ശ്രമം. 2014ല്‍ ഹിന്ദു വോട്ടുകള്‍ കൊണ്ട് ബിജെപി നേടിയ വമ്പന്‍ ജയം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും തന്ത്രം മാറ്റാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്. ഹിന്ദു വിരുദ്ധരല്ല എന്ന സ്ഥാപിക്കുകയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. എസ്പിയും ഇതേ തന്ത്രം പുറത്തെടുത്തിട്ടുണ്ട്. അതേസമയം മതനിരപേക്ഷത എന്ന വാക്ക് ദേശീയ രാഷ്ട്രീയത്തില്‍ അപ്രസക്തമായെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
ബിജെപിയെ നേരിടാനുള്ള മാസ്റ്റര്‍ പ്ലാന്‍ രാഹുല്‍ ആദ്യം ഏല്‍പ്പിച്ചത് പ്രശാന്ത് കിഷോറിനെയായിരുന്നു. എന്നാല്‍ മമതയും പ്രശാന്തും ഇപ്പോള്‍ കോണ്‍ഗ്രസിന്റെ വലിയ ശത്രുക്കളാണ്. എങ്ങനെ ബിജെപിയെ നേരിടുമെന്നുള്ള തന്ത്രം തൃണമൂലില്‍ ഇപ്പോഴില്ല. പക്ഷേ കോണ്‍ഗ്രസിന്റെ ഹിന്ദു ഫോര്‍മുലയെ നേരത്തെ തന്നെ പ്രശാന്ത് തള്ളിയിരുന്നു. ബിജെപിയുടെ ശക്തമായ തന്ത്രം ഉപയോഗിച്ചാണ് രാഹുല്‍ കളിക്കുന്നത്. അത് ബിജെപിക്ക് കൂടുതല്‍ സൗകര്യപ്രദമായ കാര്യമാണ്. അതില്‍ മറ്റ് പാര്‍ട്ടികള്‍ വിജയിക്കുക എന്നത് അസാധ്യമായ കാര്യമാണെന്ന് പ്രശാന്ത് ചൂണ്ടിക്കാണിക്കുന്നു. രാഹുലിന്റെ ഈ മാറ്റം ഒരുപക്ഷേ വലിയ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിനുണ്ടാക്കുമെന്നാണ് സീനിയേഴ്‌സിന്റെ ഭയം. ചൗക്കീദാര്‍ ചോര്‍ പോലെയാവുമെന്നാണ് ഇവര്‍ പറയുന്നത്.
അതേസമയം 2024ലേക്കുള്ള പാതയില്‍ പരമാവധി തിരഞ്ഞെടുപ്പുകളില്‍ ജനങ്ങളുടെ വിഷയം മാത്രമാണ് പറയുക എന്നും രാഹുല്‍ തീരുമാനിച്ചിട്ടുണ്ട്. പ്രധാനമായും വിലക്കയറ്റം, ഇന്ധന വില, പാചക വാതക വില എന്നിവ മധ്യവര്‍ധ വോട്ടര്‍മാരില്‍ വലിയ സ്വാധീനം ചെലുത്തും. ഇവരാണ് കേന്ദ്രത്തില്‍ അധികാരത്തിലെത്താന്‍ ഏതൊരു പാര്‍ട്ടിയെയും സഹായിക്കുന്നത്. ഒബിസികള്‍ അടങ്ങുന്ന ഈ വിഭാഗം കഴിഞ്ഞ ഏഴു കൊല്ലമായി ബിജെപിക്കൊപ്പമാണ്. അതിന് കാരണം നരേന്ദ്ര മോദിയാണ്. പ്രധാനമന്ത്രിയെ ടാര്‍ഗറ്റ് ചെയ്യുന്ന കാര്യങ്ങള്‍ ഒഴിവാക്കണമെന്നാണ് ജി23 അടക്കം നിര്‍ദേശിക്കുന്നത്. ഇതിന് രാഹുല്‍ തയ്യാറായിട്ടില്ല. അതേസമയം രാഹുലിന്റെ ഡാറ്റ അനലറ്റിക്ക് ടീമായിരിക്കും 2024ല്‍ കോണ്‍ഗ്രസിന് തന്ത്രമൊരുക്കുക.
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ മുന്‍തൂക്കം നിലനിര്‍ത്തുന്നുണ്ട്. ഉത്തരാഖണ്ഡിലും ഗോവയിലും കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ ബിജെപിയെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. ഗോവയിലും രണ്ട് സുപ്രധാന സഖ്യവും കോണ്‍ഗ്രസിനൊപ്പം വന്നു. ഇതോടെ തൃണമൂല്‍ അപ്രസക്തമായിരിക്കുകയാണ്. യുപിയില്‍ പത്ത് സീറ്റ് വരെ പിടിച്ചാല്‍ അഖിലേഷിനൊപ്പം ചേരാനുള്ള സാധ്യതയും തള്ളിക്കയനാവില്ല. മണിപ്പൂരിലും മുന്നേറ്റം ശക്തമായി തുടരുന്നുണ്ട്. വര്‍ഷാവസാനം നടക്കുന്ന ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെ മുന്നിലാണ്. 2022, 2023 വര്‍ഷങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്തിയാല്‍ അത് പ്രതിപക്ഷ നിരയെ നയിക്കുന്ന തരത്തിലേക്ക് കോണ്‍ഗ്രസിനെ മാറ്റം. പ്രതിപക്ഷ പാര്‍ട്ടികള്‍ രാഹുല്‍ ഗാന്ധിയെ നേതാവായും അംഗീകരിക്കേണ്ടി വരും.
Recommended Video
സാമന്ത കുടുംബത്തെ ചതിച്ചു? ഫാമിലി മാനിലെ സെക്‌സ് സീന്‍ കണ്ട് നാഗചൈതന്യ ഞെട്ടിയെന്ന് റിപ്പോര്‍ട്ട്