'എഴുതി വെച്ചോളൂ, കേന്ദ്രം മുട്ടുമടക്കും', പഴയ വീഡിയോയുമായി രാഹുൽ ഗാന്ധി, 'ധാർഷ്ഠ്യം തലകുനിച്ചു'
ദില്ലി: ഒരു വര്‍ഷം നീണ്ട ഐതിഹാസിക സമര പോരാട്ടത്തിന് ഒടുവില്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് മുന്നില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ മുട്ട് മടക്കിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് നിയമങ്ങളും പിന്‍വലിക്കില്ലെന്ന് പലതവണ വ്യക്തമാക്കിയിട്ടും വിജയിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ച് മുന്നോട്ട് പോവുകയായിരുന്നു കര്‍ഷകര്‍. രാജ്യത്തെ അന്നദാതാക്കളായ കര്‍ഷകര്‍ തങ്ങളുടെ സത്യാഗ്രഹ സമരത്തിലൂടെ ധാര്‍ഷ്ട്യത്തിന്റെ തല കുനിപ്പിച്ചു എന്നാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുളള കേന്ദ്ര തീരുമാനത്തോട് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
അനീതിക്ക് മേലുളള ഈ വിജയത്തിന് കര്‍ഷകരെ അഭിനന്ദിക്കുന്നതായും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. തന്റെ പഴയ വീഡിയോയും രാഹുല്‍ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. കര്‍ഷക വിരുദ്ധമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരാകും എന്നും തന്റെ വാക്കുകള്‍ എഴുതി വെച്ച് കൊള്ളൂ എന്നും ജനുവരിയില്‍ രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഈ വീഡിയോ ആണ് രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. രാഹുലിന്റെ ഈ പഴയ പ്രതികരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുമുണ്ട്.

കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ പ്രതികരണം ഇങ്ങനെ: ''ജനാധിപത്യപരമായ പ്രതിഷേധത്തിന് സാധിക്കാത്തത് വരുന്ന തിരഞ്ഞെടുപ്പുകളിലെ തോല്‍വിയെ കുറിച്ചുളള ഭയത്തിന് സാധിച്ചിരിക്കുന്നു മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നുവെന്നുളള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നില്‍ നയം മാറ്റമോ മനസ്സ് മാറ്റമോ ഒന്നുമല്ല. അത് തിരഞ്ഞെടുപ്പുകളെ കുറിച്ചുളള ഭയം മാത്രമാണ്''.
രമേശ് ചെന്നിത്തലയുടെ പ്രതികരണം: '' ഇത് കർഷകരുടെ വിജയം. ജീവൻ പണയപ്പെടുത്തി ജനവിരുദ്ധ സർക്കാറിനെതിരെ ജനാധിപത്യപരമായി സമരം നടത്തി അതിൽ വിജയം കണ്ടെത്തിയ കർഷകർക്ക് എൻ്റെ അഭിനന്ദനങ്ങൾ. നമ്മൾ ഒറ്റക്കെട്ടായി ഉറപ്പോടെ നടത്തുന്ന സമരങ്ങൾ ഏതു സ്വേച്ചതിപതിയെയും മുട്ടുകുത്തിക്കും എന്നതിനുള്ള ഉദാഹരണമാണ് കേന്ദ്രസർക്കാർ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കും എന്ന് എടുത്ത തീരുമാനം. കർഷകർക്കൊപ്പം, അവരുടെ സമരത്തിനൊപ്പം ഉറച്ചുനിന്ന കോൺഗ്രസ് പാർട്ടി പ്രതിപക്ഷത്തിന് മാതൃകയാണ്. ശ്രീമതി സോണിയ ഗാന്ധി ശ്രീ രാഹുൽ ഗാന്ധി ശ്രീമതി പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നമ്മുടെ നേതാക്കൾ കർഷകർക്കുവേണ്ടിയും കർഷക സമരത്തിനു വേണ്ടിയും നൽകിയ പിന്തുണ കർഷകർക്ക് ആത്മവിശ്വാസം പകർന്നിരുന്നു. ഈ സമരമുഖത്ത് പൊലിഞ്ഞുപോയ നൂറുകണക്കിന് കർഷകരുടെ ആത്മാക്കൾക്ക് മുന്നിൽ പ്രണാമം''.
പാലക്കാട് എംഎൽഎ ഷാഫി പറമ്പിലിന്റെ പ്രതികരണം: കർഷകന്റെ വിജയം
ജനതയുടെ വിജയം രാജ്യത്തിന്റെ വിജയം. ഈ പോരാട്ടത്തിൽ ജീവൻ ബലിയര്‍പ്പിച്ച നൂറ് കണക്കിന് കർഷകർക്ക് ശ്രദ്ധാഞ്ജലികൾ. കർഷകന്റെ പോരാട്ടത്തിന് തെരുവിലും പാർലിമെന്റിലും ഉജ്ജ്വലമായ പിന്തുണ നൽകിയ കോൺഗ്രസ്സ് പ്രസ്ഥാനത്തിനും പ്രതിപക്ഷ പാർട്ടികൾക്കും സമരാഭിവാദ്യങ്ങൾ. ലഖിംപൂർ ഖേരിയിൽ ഉൾപ്പടെ ഫാസിസം കൊടി കുത്തി വാണപ്പോൾ നേരിന്റെ നെഞ്ചുറപ്പായി മാറി കർഷകനൊപ്പം പോരാടിയ രാഹുലിനും പ്രിയങ്കക്കും ഹൃദയാഭിവാദ്യങ്ങൾ. രാജ്യമെന്നാൽ മോദിയും ഷായുമല്ല ... ജനതയാണ് രാജ്യം .
രാജ്യസ്നേഹമെന്നത് അടിമത്വവുമല്ല''.
മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം: ''ഇന്ത്യൻ ജനാധിപത്യത്തിന്റെ എക്കാലത്തെയും കരുത്ത് ഇന്ത്യൻ ജനത കാണിക്കുന്ന ഉന്നതമായ ജനാധിപത്യ മൂല്യങ്ങളാണ്. ജനതയെ തെരുവിൽ നിർത്താനും അതിലൂടെ കോർപറേറ്റുകളെ വളർത്താനും ശ്രമിച്ച മോഡി സർക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് കാർഷിക നിയമം പിൻവലിക്കേണ്ടി വന്നത്. ആത്മ വീര്യം ചോരാത്ത കർഷക സമൂഹത്തിന്റെ മുമ്പിൽ മോഡിയും സർക്കാറും മുട്ട് മടക്കിയിരിക്കുന്നു. രാജ്യത്തെ മുഴുവൻ പൗരന്മാർക്കും വേണ്ടി പോരാട്ട ഭൂമിയിൽ നിലകൊണ്ട ആയിരക്കണക്കായ പോരാളികൾക്ക് ഈ സന്ദർഭത്തിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു''.












Click it and Unblock the Notifications